തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ ശക്തി പ്രാപിച്ചു. അഞ്ചു ദിവസത്തിനിടെ സംസ്ഥാനത്ത് പെയ്തിറങ്ങിയത് 45.3 മില്ലിമീറ്റർ മഴയാണ്. ഇതോടെ മഴക്കുറവ് 71 ൽ നിന്ന് 33 ശതമാനമായി കുറഞ്ഞു. ഒപ്പം കൊടുചൂടിൽ വലഞ്ഞ കേരളത്തിൽ ശരാശരി താപനിലയിലും കുറവുണ്ടായി.
സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ ശ്രീലങ്കൻ തീരത്ത് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ന്യൂനമർദത്തിന്റെ പ്രഭാവത്താൽ കേരളത്തിൽ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കൊടുംവേനലിൽ വലഞ്ഞ കേരളത്തിന് ആശ്വാസം പകരുന്നതാണ് കഴിഞ്ഞ അഞ്ചു ദിവസം സംസ്ഥാനത്തു പെയ്ത മഴയുടെ കണക്കുകൾ. മാർച്ച് ഒന്നു മുതൽ ഇന്നലെ വരെ കേരളത്തിനു കിട്ടേണ്ടിയിരുന്നത് 103.9 മില്ലിമീറ്റർ മഴയാണ്. എന്നാൽ, ഇക്കാലയളവിൽ പെയ്തത് 70.1 മില്ലിമീറ്ററാണ്. ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ വേനൽ മഴ രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ്. 67 ശതമാനം അധികമഴയാണ് വയനാട്ടിൽ പെയ്തത്. വയനാടിനു പിന്നാലെ പത്തനംതിട്ട ജില്ലയിലും ഏഴു ശതമാനം അധിക മഴ രേഖപ്പെടുത്തി.
മിക്ക കേന്ദ്രങ്ങളിലും ഉയർന്ന ശരാശരി താപനിലയിൽ ഗണ്യമായ കുറവുണ്ടായി. ശരാശരിയിൽ രണ്ടു മുതൽ മൂന്നു വരെ ഡിഗ്രി സെൽഷസ് കുറവാണുണ്ടായത്. തിരുവനന്തപുരത്ത് ഇന്നലെ രേഖപ്പെടുത്തിയ കൂടിയ താപനില 34.5 ഡിഗ്രി സെൽഷസാണ്. പുനലൂരിൽ 33.5 ഉം പാലക്കാട് 35.8 ഉം ആലപ്പുഴയിൽ 32.8 ഉം കൊച്ചിയിൽ 33.8 ഉം കോഴിക്കോട് 33.8 ഉം കണ്ണൂരിൽ 35.7 ഡിഗ്രി സെൽഷസുമാണ് ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില.
മാർച്ച് ഒന്ന് മുതൽ ഇന്നലെ വരെ സംസ്ഥാനത്ത് രേഖപ്പെടുത്തിയ മഴയുടെ കണക്ക് മില്ലിമീറ്ററിൽ, ജില്ല തിരിച്ച് ചുവടെ, ജില്ല-പെയ്ത മഴ(പെയ്യേണ്ടിയിരുന്ന മഴ) എന്ന ക്രമത്തിൽ.
ആലപ്പുഴ 51.2(134.5)
കണ്ണൂർ 12.5(44.3)
എറണാകുളം 67.9(102.0)
ഇടുക്കി 69.2(148.3)
കാസർഗോഡ് 6.6(33.4)
കൊല്ലം 121.0(165.8)
കോട്ടയം 52.6(139.2)
കോഴിക്കോട് 20.6(67.5)
മലപ്പുറം 42.9(69.8)
പാലക്കാട് 81.2(89.1)
പത്തനംതിട്ട 216.9(202.7)
തിരുവനന്തപുരം 49.7(114.1)
തൃശൂർ 69.2(70.6)
വയനാട് 122.3(73.4)
സംസ്ഥാനത്തു വേനൽമഴ കനത്തു
12:04 AM Apr 23, 2019 | Deepika.com