കൊച്ചി: സ്വാശ്രയ സ്ഥാപനങ്ങളിൽ പ്രവേശനനടപടികൾ പൂർത്തിയാകുംമുമ്പ് അഡ്മിഷനെടുത്ത് പിരിഞ്ഞുപോകുന്ന വിദ്യാർഥികളെ മാനേജ്മെന്റുകൾ ചൂഷണം ചെയ്യുന്നതു സർക്കാർ തടയണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നെടുമങ്ങാട് മോഹൻദാസ് കോളജ് ഓഫ് എൻജിനിയറിംഗിൽ ബിടെക് മെക്കാനിക്കൽ എൻജിനിയറിംഗിന് പ്രവേശനം നേടിയശേഷം പിരിഞ്ഞുപോയ വിദ്യാർഥിയിൽനിന്നു നാലു വർഷത്തെ ട്യൂഷൻ ഫീസ് ഒരുമിച്ച് വാങ്ങിയതു തിരികെ നൽകാൻ നിർദേശിച്ചാണു ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. തിരുവനന്തപുരം പയറ്റടി സ്വദേശി ഡി. തുളസീധരൻ നായരാണ് ഹർജിക്കാരൻ.
സ്വാശ്രയ സ്ഥാപനങ്ങളിലെ പ്രവേശന, ഫീസ് വിഷയങ്ങളിൽ സുതാര്യതയും സ്ഥിരതയും കൊണ്ടുവരാനാണു സർക്കാർ തലവരിപ്പണം വാങ്ങുന്നതടക്കം തടഞ്ഞുകൊണ്ട് 2006 ൽ സ്വാശ്രയ നിയമം കൊണ്ടുവന്നതെന്നു കോടതി പറഞ്ഞു. എന്നിട്ടും മോചന ദ്രവ്യത്തിനെന്നപോലെ രക്ഷിതാവിനെ പിടിച്ചു നിറുത്തുന്ന രീതി ചില മാനേജ്മെന്റുകൾ സ്വീകരിക്കുന്നു. ഇതു തടഞ്ഞില്ലെങ്കിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും സ്വാശ്രയ മാനേജ്മെന്റുകളുടെ ഡിമാൻഡുകൾക്ക് വഴങ്ങേണ്ടി വരും. പിന്നീട് തുക തിരിച്ചു കിട്ടാൻ സുദീർഘമായ നിയമ നടപടികൾ വേണ്ടിവരുമെന്നും കോടതി പറഞ്ഞു.
ഹർജിക്കാരന്റെ മകൻ ടി.എസ്. സിദ്ധാർഥ് 2013 ജൂലൈ 15 ന് പ്രവേശനം നേടി. എന്നാൽ, ഭോപ്പാലിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസേർച്ചിൽ (ഐഐഎസ്ഇആർ) സ്കോളർഷിപ്പോടെ പഠിക്കാൻ അഡ്മിഷൻ ലഭിച്ചതിനെത്തുടർന്ന് 2013 ജൂലൈ 22 ന് വിദ്യാഭ്യാസ രേഖകൾ തിരിച്ചുകിട്ടാൻ അപേക്ഷ നൽകി. എന്നാൽ നാലു വർഷത്തെ ഫീസ് ഉൾപ്പെടെ 2.60 ലക്ഷം രൂപ നൽകണമെന്ന് അധികൃതർ വ്യക്തമാക്കി. ജൂലൈ 29ന് ഐഐഎസ്ഇആറിൽ പ്രവേശനം നേടേണ്ടതിനാൽ പണം നൽകി. പിന്നീട് കോളജിനെതിരെ പ്രവേശന മേൽനോട്ട സമിതിക്ക് പരാതി നൽകി.
2013 - 2014 വർഷത്തിൽ സർക്കാരുമായുണ്ടാക്കിയ കരാർ പ്രകാരം 2013 ജൂലൈ 15 നകം പ്രവേശനം പൂർത്തിയാക്കാനാണ് പറയുന്നതെന്നും ഇതിനുശേഷം പിരിഞ്ഞു പോകുന്നവരുടെ സീറ്റ് ഒഴിഞ്ഞുകിടക്കുമെന്നതിനാൽ മുഴുവൻ ഫീസും ഈടാക്കാൻ കരാർ പ്രകാരം കഴിയുമെന്നും കോളജ് മറുപടി നൽകി. ഫീസ് ഈടാക്കിയതിൽ അപാകതയില്ലെന്ന് പ്രവേശന മേൽനോട്ട സമിതി വ്യക്തമാക്കി. എന്നാൽ പ്രവേശന നടപടി പൂർത്തിയാക്കേണ്ട അവസാന തീയതി സുപ്രീം കോടതി ഇടപെട്ട് 2013 ഓഗസ്റ്റ് 15 വരെ നീട്ടിയിരുന്നെന്ന് ഹർജിക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. തുടർന്നാണ് തുക 2013 ജൂലൈ 22 മുതൽ ഏഴ് ശതമാനം പലിശ സഹിതം ഒരു മാസത്തിനകം തിരിച്ചു നൽകാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്.
അഡ്മിഷനെടുത്തു പിരിഞ്ഞുപോകുന്ന വിദ്യാർഥികളെ ചൂഷണം ചെയ്യുന്നതു തടയണം: ഹൈക്കോടതി
12:04 AM Apr 23, 2019 | Deepika.com