കൊഴിഞ്ഞാന്പാറ: വാഹനത്തിന്റെ അമിത ശബ്ദത്തിൽ വിരണ്ടോടിയ കാളയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നാട്ടുകൽ മോഹന്റെ മകൻ ലക്ഷ്മി ജയകൃഷ്ണൻ (22) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒന്പതിനു കോയിപ്പാറയിൽവച്ചാണ് കാളയുടെ കുത്തേറ്റത്.
വേലത്താവളം ഭാഗത്തുനിന്നും വന്ന സവാരിവണ്ടി കോഴിപ്പാറ റോഡരികിൽ നിർത്തി കാളകളെ വേർപ്പെടുത്തുന്നതിനിടെ സമീപത്തെത്തിയ ഇരുചക്രവാഹനത്തിൽ നേരിയ തകരാറുണ്ടായതിനാൽ അമിത ശബ്ദ പുറപ്പെടുവിച്ചിരുന്നു. ഈ ശബ്ദം കേട്ടാണ് കാള വിരണ്ടോടിയത്. ഈസമയത്ത് എതിരെവന്ന ബൈക്ക് യാത്രികൻ ലക്ഷ്മി ജയകൃഷ്ണന്റെ നെഞ്ചിൽ കാളയുടെ കൊന്പ് കുള്ളുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാർ ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെ കൊഴിഞ്ഞാന്പാറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിരണ്ടോടിയ കാളയുടെ കുത്തേറ്റ് ബൈക്ക് യാത്രികൻ മരിച്ചു
11:40 PM Apr 22, 2019 | Deepika.com