തിരുവനന്തപുരം: കോണ്ഗ്രസ് പ്രവർത്തക സമിതി അംഗവും മുൻ മുഖ്യമന്ത്രിയും മുൻ പ്രതിരോധമന്ത്രിയുമായ എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള റോഡ് ഷോ തിരുവനന്തപുരം വേളിയിൽ സിപിഎം പ്രവർത്തകർ തടഞ്ഞു. എ.കെ. ആന്റണിക്കു നേരെ കൈയേറ്റ ശ്രമവുമുണ്ടായി. തുടർന്ന് ഒരു കിലോമീറ്ററിലേറെ ദൂരം നടന്നാണ് ആന്റണി റോഡ് ഷോ തുടർന്നത്.
സംഘർഷത്തത്തുടർന്ന് റോഡ് ഷോ ഒരുമണിക്കൂറിലേറെ തടസപ്പെട്ടു. ആന്റണിയും ശശി തരൂരും വി.എസ്. ശിവകുമാറും അടക്കമുള്ളവർ നടത്തിയ റോഡ് ഷോയിലേക്കു തള്ളിക്കയറാനും ഇടതുമുന്നണി പ്രവർത്തകർ ശ്രമിച്ചു. മുൻ മുഖ്യമന്ത്രിയും മുൻ പ്രതിരോധമന്ത്രിയുമായ ആന്റണിയെ തടയാനും കൈയേറ്റം ചെയ്യാനും ശ്രമിച്ചപ്പോൾ സ്ഥലത്തുണ്ടായിരുന്ന പോലീസ് നോക്കിനിന്നതു ഗുരുതര സുരക്ഷാ വീഴ്ച കൂടിയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. പോലീസ് ഗുരുതരമായ പിഴവു വരുത്തിയെന്നു കോണ്ഗ്രസ് നേതാക്കൾ ആരോപിച്ചു.
കൊട്ടിക്കലാശത്തിനു മൂന്നു മണിക്കൂർ മുമ്പു കഴക്കൂട്ടത്തിനു സമീപം പള്ളിപ്പുറത്തുനിന്നു റോഡ് ഷോ ആരംഭിച്ചു. 4.15നോടെ ഇതു വേളി ജംഗ്ഷനിൽ എത്തിയപ്പോൾ ബൈക്കുകളിൽ എത്തിയ എൽഡിഎഫ് പ്രവർത്തകർ റോഡ് ഷോ തടയുകയായിരുന്നു. ആന്റണിയും യുഡിഎഫ് സ്ഥാനാർഥി ശശി തരൂരും വി.എസ്. ശിവകുമാർ എംഎൽഎയും അടക്കമുള്ളവർ വാഹനത്തിലുണ്ടായിരുന്നു.
വാഹനങ്ങൾ മാറ്റി റോഡ് ഷോ കടന്നുപോകാൻ അവസരം ഒരുക്കണമെന്നു കോണ്ഗ്രസുകാർ ഉച്ചഭാഷിണി വഴി അഭ്യർഥിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് നേതാക്കൾ ഒരു കിലോമീറ്ററോളം നടന്നു. ഇതിനിടയിലാണ് ആന്റണിക്കു നേരെ കൈയേറ്റ ശ്രമവുമുണ്ടായത്. ആന്റണിയെ തടഞ്ഞതുമായി ബന്ധപ്പെട്ടു പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാൽ പോലീസ് നടപടി സ്വീകരിക്കുമെന്നു സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.
ആന്റണിയുടെ റോഡ് ഷോ സിപിഎം തടഞ്ഞു; കൈയേറ്റ ശ്രമവും
01:46 AM Apr 22, 2019 | Deepika.com