കാസര്‍ഗോഡ്: ശ്രീലങ്കയിലെ കൊളംബോയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ കാസർഗോഡ് സ്വദേശിനിയും. മൊഗ്രാല്‍പുത്തൂര്‍ ആസാദ് നഗര്‍ സ്വദേശിനിയും മംഗളൂരുവില്‍ താമസക്കാരിയുമായ ഖാദര്‍ കുക്കാടിയുടെ ഭാര്യ പി.എസ്. റസീന (61) യാണു കൊല്ലപ്പെട്ടത്. കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിന് 20 കിലോമീറ്റര്‍ അകലെയുള്ള ഷാംഗ്രില ഹോട്ടലിലുണ്ടായ സ്ഫോടനത്തിലാണു റസീന കൊല്ലപ്പെട്ടത്. ഹോട്ടൽ റൂം ചെക്കൗട്ട് ചെയ്തു റിസപ്ഷനിൽ കാത്തുനിൽക്കവേയാണ് സ്ഫോടനമുണ്ടായത്. കൊളംബോയിൽ ബിസിനസുകാരനായ റസീനയുടെ സഹോദരൻ ബഷീർ ആശുപത്രിയിലെത്തിയാണു റസീനയുടെ മൃതദേഹം തിരിച്ചറിഞ്ഞത്.
ബഷീറിന്റെ ക്ഷണപ്രകാരം പത്തു ദിവസം മുമ്പാണ് വിനോദ സഞ്ചാരത്തിനായി ഭര്‍ത്താവ് ഖാദറിനൊപ്പം റസീന ശ്രീലങ്കയിലേക്കു പോയത്. ഇന്നലെ രാവിലെ സ്ഫോടനം നടക്കുന്നതിനുമുന്‍പ് ഖാദർ ദുബായിലേക്കു പോയിരുന്നു. ഭര്‍ത്താവ് പോയതിനെത്തുടര്‍ന്ന് ഒറ്റയ്ക്കു ഹോട്ടലില്‍ താമസിക്കേണ്ടെന്നു കരുതി ഹോട്ടല്‍മുറി ഒഴിഞ്ഞതിനു ശേഷം ഭര്‍ത്താവിനെ വിമാനത്താവളത്തിൽ കൊണ്ടുവിട്ട ബന്ധുവിന്റെ കാര്‍ തിരികെവരാൻ റിസപ്ഷനില്‍ കാത്തിരിക്കുകയായിരുന്നു റസീന. ഇതിനിടയിലാണ് സ്ഫോടനമുണ്ടായത്. ശ്രീലങ്കയില്‍ ജനിച്ചുവളര്‍ന്ന റസീനയുടെ മക്കളായ ഖാൻഫർ(30), ഫറ(29) എന്നിവര്‍ അമേരിക്കയിലെ കലിഫോര്‍ണിയയില്‍ എൻജിനിയര്‍മാരാണ്. ഭര്‍ത്താവിനൊപ്പം ഇടയ്ക്കിടെ ദുബായിലും മംഗളൂരുവിലുമായി താമസിച്ചുവരികയായിരുന്നു റസീന. പരേതനായ പി.എസ്.അബ്ദുള്ള- ഷക്യാബി ഷംനാട് ദന്പതികളുടെ മകളാണ്. സുലു സഹോദരിയാണ്.
കൊല്ലപ്പെട്ടവരിൽ കാസർഗോഡ് സ്വദേശിനിയും
01:46 AM Apr 22, 2019 | Deepika.com