കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പ്രചാരണ പരിപാടികളിൽ ആഭ്യന്തരവകുപ്പ് രാഷ്ട്രീയം കളിച്ചതായി ആരോപണം. പ്രചാരണ പരിപാടികള്‍ക്കു ജനപങ്കാളിത്തം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ പോലീസ് ഇടപെട്ടെന്ന ആരോപണവുമായാണു കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിലുള്ള നിയന്ത്രണങ്ങളിൽ സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) അയവ് വരുത്തിയപ്പോഴാണു കടുത്ത നിയന്ത്രണങ്ങളുമായി പോലീസ് രംഗത്തെത്തിയത്. ഇതു രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നാണു കോണ്‍ഗ്രസ് നേതാക്കൾ പറയുന്നത്. പോലീസിലും ഇക്കാര്യത്തിൽ അമർഷമുണ്ട്.
ദേശീയ നേതാക്കളുടെ പൂര്‍ണ സുരക്ഷാ ചുമതലയുള്ള എസ്പിജി തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ അവശേഷിക്കവെ കടുത്ത നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തിയിരുന്നു. പൊതുജന താത്പര്യം കണക്കിലെടുത്തും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളുടെ അപേക്ഷയെത്തുടര്ന്നുമായിരുന്നു ഇത്. അതേസമയം, പ്രവര്‍ത്തകരെ നിയന്ത്രിക്കുന്നതില്‍ സംയമനം പാലിക്കണമെന്നും കടുത്ത നിലപാടു സ്വീകരിക്കരുതെന്നും നേതാക്കള്‍ പലതവണ പോലീസിനോട് ആവശ്യപ്പെട്ടിട്ടും അതു മുഖവിലയ്ക്കെടുക്കാന്‍ തയാറായിട്ടില്ല. കടുത്ത നിലപാടു മാറ്റാതെ പോലീസ് നടപടി സ്വീകരിക്കുന്നതു പലപ്പോഴും സംഘര്‍ഷത്തിനിടയാക്കി. ശനിയാഴ്ച പ്രിയങ്ക ഗാന്ധി പങ്കെടുത്ത വള്ളിയൂര്‍കാവിലെ പൊതുപരിപാടിക്കിടയിലും പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.
രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ വയനാട് സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് വയനാട്ടിൽ പോലീസ് കൂടുതൽ പിടിമുറുക്കിയത്. മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ രാഹുല്‍ ഗാന്ധിക്കു തുടക്കം മുതല്‍തന്നെ വയനാട്ടിലേക്കുള്ള സന്ദര്‍ശനത്തിന് ആഭ്യന്തര വകുപ്പ് നിയന്ത്രണമേര്‍പ്പെടുത്തി. മാവോയിസ്റ്റ് സാന്നിധ്യം ആരോപിച്ചായിരുന്നു നിയന്ത്രണങ്ങള്‍ . തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പേ വയനാട് മണ്ഡലത്തിലേക്കു രാഹുല്‍ ഗാന്ധിയുടെ വരവും ആഭ്യന്തരവകുപ്പ് സുരക്ഷാ കാരണം പറഞ്ഞു തടഞ്ഞിരുന്നു. എന്നാല്‍, സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതോടെ രാഹുല്‍ ഗാന്ധിയെ തടയാന്‍ കഴിയാതായി. ഇതോടെ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന പരിപാടികള്‍ നിറംകെടുത്താനുള്ള ശ്രമമാണു പോലീസ് നടത്തിയിട്ടുള്ളതെന്നു കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
നാമനിര്‍ദേശ പത്രികാ സമര്പ്പണത്തിനായെത്തിയപ്പോഴും പാപനാശിനി സന്ദര്‍ശിച്ചപ്പോഴുമെല്ലാം അനാവശ്യനിയന്ത്രണങ്ങള്‍ പോലീസ് ഏര്‍പ്പെടുത്തിയെന്നാണു കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തുന്നത്. നിയന്ത്രണം കടുപ്പിച്ചതോടെ കെപിസിസി സെക്രട്ടറിയും രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ മീഡിയ കണ്‍വീനറുമായ കെ.പി.അനില്‍കുമാര്‍ നേരിട്ട് എസ്പിജിയുമായി സംസാരിച്ചു നിയന്ത്രണം ലഘൂകരിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരെ പോലും കടത്തിവിടാന്‍ പോലീസ് പലപ്പോഴും അനുമതി നല്‍കിയിരുന്നില്ല. എസ്പിജിയുടെ പേരിലായിരുന്നു പോലീസ് ഇടപെടൽ. എന്നാല്‍, എസ്പിജി ചീഫുമായി അനില്‍ കുമാര്‍ സംസാരിക്കുകയും അനില്‍ കുമാറിന്റെ ഒപ്പോടുകൂടിയ അപേക്ഷകളുള്ളവര്ക്കു പരിപാടി നടക്കുന്ന സ്ഥലങ്ങളിലേക്ക് അനുമതി നല്‍കുകയുമായിരുന്നു.
സാധാരണ നിലയില്‍ പബ്ലിക് റിലേഷന്‍ വകുപ്പ് മുഖേനയാണു മാധ്യമപ്രവര്‍ത്തകര്‍ പാസിനായുള്ള അപേക്ഷ സമര്‍പ്പിക്കാറുള്ളത്. ഈ അപേക്ഷ സ്പെഷല്‍ ബ്രാഞ്ചിനു കൈമാറുകയും അവര്‍ പാസ് മാധ്യമപ്രവര്‍ത്തകര്‍ക്കായി അനുവദിക്കുകയുമാണ് ചെയ്യാറുള്ളത്. എന്നാല്‍, ഇത്തവണ രാഹുലിന്റെ പരിപാടിക്കായി അപേക്ഷ നല്‍കിയിട്ടും സാങ്കേതിക പ്രശ്നങ്ങള്‍ പറഞ്ഞ് അവ നിരസിച്ചു. തുടര്‍ന്നാണ് അനില്‍കുമാര്‍ എസ്പിജി വഴി പാസ് അനുവദിച്ചത്. പ്രിയങ്കഗാന്ധി വള്ളിയൂര്‍കാവില്‍ പ്രസംഗിക്കുന്ന വേദിക്കരികില്‍നിന്നു മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള റോഡുകൾ കൊട്ടിയടച്ചു ഗതാഗതം പൂര്‍ണമായും തടസപ്പെടുത്തിയ പോലീസ് നടപടിയും വിവാദമായിട്ടുണ്ട്.
പ്രവര്‍ത്തകരുടെ വാഹനങ്ങള്‍വരെ മൂന്നു കിലോമീറ്റര്‍ അകലെ നിര്‍ത്തിയിട്ട ശേഷം കാല്‍നടയായിട്ടാണ് അവരെ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്തിച്ചത്. ഇത് എസ്പിജിയുടെ നിര്ദേശപ്രകാരമെന്നാണു പോലീസ് പറയുന്നത്. എന്നാല്‍, എസ്പിജി ഇത്തരത്തില്‍ ഗതാഗതം നിയന്ത്രിക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണു കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
രാഹുലിന്റെയും പ്രിയങ്കയുടെയും പ്രചാരണത്തിൽ പോലീസ് രാഷ്ട്രീയം കളിച്ചെന്ന് ആരോപണം
01:42 AM Apr 22, 2019 | Deepika.com