രാജകുമാരി: സംസ്ഥാനത്തെ ആദ്യ “കാട്ടാന ഉദ്യാനം’’ ചിന്നക്കനാലിൽ ഒരുങ്ങുന്നു. വനം വന്യജീവി വകുപ്പാണ് ആനയിറങ്കൽ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങൾ കേന്ദ്രീകരിച്ച് “എലിഫന്റ് പാർക്ക്’’ ഒരുക്കുന്നത്. ഇതിന്റെ പ്രാഥമിക പഠനവും രൂപരേഖയും തയാറാക്കി. കാട്ടാനകൾക്കു തനതും സ്വാഭാവികവുമായ ആവാസവ്യവസ്ഥ ഒരുക്കുന്നതിനൊപ്പം ജനവാസമേഖലകളിൽ ഇറങ്ങി ജനങ്ങളുടെ ജീവനും സ്വത്തു വകകൾക്കും നാശമുണ്ടാക്കുന്നതു തടയുകയാണ് ലക്ഷ്യം.
ചിന്നക്കനാൽ പഞ്ചായത്തിലെ ആനയിറങ്കൽ, വിലക്ക്, 301 കോളനി എന്നിവിടങ്ങൾ ഉൾപ്പെടുന്ന 600 മുതൽ 800 വരെ ഏക്കർ വിസ്തൃതി വരുന്ന പ്രദേശം ആനത്താവളമായി മാറ്റും. വനംവകുപ്പിന് ഇവിടെ 365 ഹെക്ടർ ഭൂമിയാണുള്ളത്. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിന് പാട്ടത്തിനു നൽകിയിരിക്കുന്ന ഈ ഭൂമിയിലെ 200 ഹെക്ടർ പാർക്കിനായി ഉപയോഗപ്പെടുത്താനാണ് നിലവിലെ തീരുമാനം.
ആദിവാസികളെ കുടിയിരുത്തിയിരിക്കുന്ന 301 കോളനി ഒഴിപ്പിച്ച് ആ കുടുംബങ്ങളെ മറ്റിടങ്ങളിൽ പുനരധിവസിപ്പിക്കും. ഇതിനു സമീപമുള്ള ഡാം ക്യാച്മെന്റ് ഉൾപ്പെടെയുള്ള റവന്യു ഭൂമിയും ആനയിറങ്കൽ ഡാമിനോടുചേർന്നു ചിന്നക്കനാൽ വില്ലേജിൽ ഉൾപ്പെടുന്ന പട്ടയഭൂമിയും ഏറ്റെടുക്കും. ഇതിനായി റവന്യു വകുപ്പുമായുള്ള ചർച്ചകൾ ഉന്നതതലത്തിൽ പുരോഗമിക്കുകയാണ്. പരന്പരാഗത ആദിവാസിക്കുടികളായ എണ്‍പതേക്കർ, പന്തടിക്കളം, പച്ചപ്പുൽക്കുടി എന്നിവിടങ്ങൾ ഇപ്പോഴത്തെ നിലയിൽ തുടരും.
ആനയിറങ്കൽ മേഖലയിൽ 22 കാട്ടാനകൾ സ്ഥിരം ഉള്ളതായും പത്തോളം എണ്ണം ഇടയ്ക്കിടെ വന്നുപോകുന്നതായുമാണ് കണക്ക്. രണ്ട് ദശകത്തിനിടെ 38 പേരെ കാട്ടാനകൾ കൊലപ്പെടുത്തിയിട്ടുണ്ട്. ഒരു വർഷത്തിനിടെ എട്ടുപേർ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. വൈദ്യുത വേലികളിൽനിന്നു ഷോക്കേറ്റും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ അകത്തുചെന്നും നിരവധി ആനകളും ഇവിടെ ചരിഞ്ഞിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളിൽനിന്ന് ആനകളെ തുരത്തുന്നതിനായി മാസംതോറും പതിനായിരത്തിലധികം രൂപയുടെ പടക്കം വനംവകുപ്പ് ഉപയോഗിക്കുന്നുണ്ട്. ദ്രുത പ്രതികരണ സേനയുടെയും വാച്ചർമാരുടെയും സേവനം, ജീവനും സ്വത്തുക്കളും നഷ്ടപ്പെടുന്ന കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരത്തുക എന്നിവ കോടികൾ വരും.
താവളം ഒരുങ്ങുന്നതോടെ മൂലത്തറ, പൂപ്പാറ, മുള്ളൻതണ്ട്, സൂര്യനെല്ലി, നാഗമല, സിങ്കുകണ്ടം ടൗണ്‍ തുടങ്ങിയ സ്ഥലങ്ങളിൽ വർഷങ്ങളായി ജനങ്ങൾ നേരിടുന്ന കാട്ടാനശല്ല്യത്തിനു പരിഹാരമാകുമെന്നാണ് പ്രതീക്ഷ. പ്രദേശത്തുനിന്നും വൈദ്യുത ലൈനുകൾ, വൈദ്യുത വേലികൾ തുടങ്ങിയവ നീക്കംചെയ്യുകയും പാതകളിൽ ആവശ്യമായ ഇടങ്ങളിൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കുകയും കൂടുതൽ ജീവനക്കാരെ നിയമിക്കുകയും ചെയ്യും.
ഫാമുകളിലേതുൾപ്പെടെ പ്രദേശത്തെ പുൽമേടുകളിൽ 200-ലധികം വളർത്തുപോത്തുകൾ ഉള്ളതായാണ് കണക്ക്. ഇവയെ നീക്കം ചെയ്യുന്നതോടെ പുൽമേടുകൾ കാട്ടാനകളുടെ മേച്ചിൽപുറങ്ങളായി മാറും. തീറ്റയ്ക്കു വേണ്ടവ വച്ചുപിടിപ്പിക്കുകയും ചെയ്യും. സംരക്ഷിത ഉദ്യാനമായി മാറുന്നതോടെ താവളത്തിൽ മരങ്ങളും കാടും വളർന്നു സ്വാഭാവികമായ ആവാസവ്യവസ്ഥ രൂപപ്പെടുകയും ജനവാസ കേന്ദ്രങ്ങളിലേക്കു കാട്ടാനകൾ ഇറങ്ങിച്ചെല്ലുന്നത് അവസാനിക്കുകയും ചെയ്യുമെന്നു കരുതപ്പെടുന്നു.
ആദിവാസി പുനരധിവാസം, കൈയേറ്റങ്ങൾ, അനധികൃത നിർമാണങ്ങൾ തുടങ്ങിയവ പാർക്ക് യാഥാർഥ്യമാകുന്നതിനു തടസമാകുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ഗോത്രവർഗക്കാർ ഉൾപ്പെടെയുള്ള പ്രദേശവാസികളെക്കൂടി സഹകരിപ്പിച്ചും കുടിവെള്ള സ്രോതസ് തുടങ്ങിയവ തടസപ്പെടുത്താതെയുമായിരിക്കും ഉദ്യാനമൊരുക്കുക. കഴിഞ്ഞദിവസം സംസ്ഥാന ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്ററുടെ നേതൃത്വത്തിൽ മൂന്നാർ ഡിഎഫ്ഒ ഉൾപ്പെടെയുള്ളവർ പ്രദേശം സന്ദർശിച്ചിരുന്നു.
സംസ്ഥാനത്ത് ‘കാട്ടാന ഉദ്യാനം’ ചിന്നക്കനാലിൽ
01:07 AM Apr 22, 2019 | Deepika.com