കൊച്ചി: കല്ലട ട്രാവൽസ് ബസിൽ യുവാക്കളായ രണ്ടു യാത്രക്കാരെ മർദിച്ച് റോഡിൽ ഇറക്കിവിട്ട സംഭവത്തിൽ ബസ് ജീവനക്കാരായ മൂന്നു പേർക്കെതിരേ മരട് പോലീസ് കേസെടുത്തു. പ്രതികളുടെ പേരുവിവരങ്ങൾ ലഭിച്ചിട്ടില്ല. കണ്ടാലറിയാവുന്ന മൂന്നു പേർക്കെതിരേയാണ് കേസെടുത്തിരിക്കുന്നതെന്ന് മരട് പോലീസ് അറിയിച്ചു.
യാത്രക്കാരെ മർദിക്കുന്നത് നേരിൽ കണ്ട അജയ് ഘോഷ് എന്നയാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട ബസിൽ ശനിയാഴ്ച അർധരാത്രിയാണ് അക്രമം നടന്നത്. ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരൻ ഫേസ്ബുക്കിൽ പോസ്റ്റുചെയ്ത ദൃശ്യങ്ങളിലൂടെയാണ് അതിക്രമം പുറത്തായത്. ഈ വീഡിയോ സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ശനിയാഴ്ച രാത്രി ഹരിപ്പാട് പിന്നിട്ട ബസ് തകരാറായി വഴിയിൽ കിടന്നു. ദീർഘനേരം കഴിഞ്ഞിട്ടും ഇതുസംബന്ധിച്ച് യാത്രക്കാർക്ക് ബസ് ജീവനക്കാർ യാതൊരു മറുപടിയും നൽകിയില്ലെന്നാണ് ജേക്കബ് ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. യാത്രക്കാരായ രണ്ടു യുവാക്കൾ ഇത് ചോദ്യംചെയ്തു. ബസ് വൈറ്റിലയിലെത്തിയപ്പോൾ കൂടുതൽ ബസ് ജീവനക്കാർ ബസിലേക്ക് ഇരച്ചുകയറുകയും യുവാക്കളെ മർദിക്കുകയുമായിരുന്നു. ജേക്കബ് ഫിലിപ്പ് തന്റെ ഫോണിൽ ഈ വീഡിയോ ദൃശ്യം പകർത്തുകയും പിന്നീട് ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയുമായിരുന്നു.
വൈറ്റിലയിൽ വച്ചു മർദിച്ചവശരാക്കിയ ശേഷം യുവാക്കളെ ബസിൽനിന്ന് ഇറക്കിവിട്ടു. തമിഴ്നാട്ടിലെ ഈറോഡിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് മർദനമേറ്റതെന്നും തിരുവനന്തപുരത്ത് സുഹൃത്തിന്റെ വീട്ടിൽ പോയശേഷം മടങ്ങുകയായിരുന്നു ഇവരെന്നും പോലീസ് പറഞ്ഞു.
ബസ് യാത്രക്കാർക്കു മർദനം; ജീവനക്കാർക്കെതിരേ കേസ്
01:07 AM Apr 22, 2019 | Deepika.com