കല്യോട്ട്(കാസർഗോഡ്): ഒറ്റമുറി ഓലക്കുടിലിന്റെ ഇല്ലായ്മകളിൽനിന്ന് ഇനി ഈ കുടുംബം അടച്ചുറപ്പുള്ള വീടിന്റെ സുരക്ഷിതത്വത്തിലേക്ക്. ചിരകാല സ്വപ്നമായ വീട് യാഥാർഥ്യമായ, ഒരുപക്ഷേ ജീവിതത്തിൽ ഏറ്റവുമധികം സന്തോഷിക്കേണ്ട ദിനത്തിലും ആ കുടുംബത്തിന്റെ കണ്ണീരൊഴിഞ്ഞില്ല. തങ്ങളുടെ പ്രിയപ്പെട്ട മകൻ വിടപറഞ്ഞിട്ട് രണ്ടുമാസവും രണ്ടുദിനവും പൂർത്തിയായിരുന്നു അന്ന്. ഹൈബി ഈഡനും ഭാര്യ അന്നയും കുടുംബാംഗങ്ങളെ സ്വന്തം കൂടെപ്പിറപ്പുകളെപ്പോലെ മാറോടു ചേർത്ത് ആശ്വസിപ്പിച്ചപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു.
‘കൊലക്കത്തിരാഷ്ട്രീയ’ത്തിന്റെ ഇരയായി ജീവൻ പൊലിഞ്ഞ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ കുടുംബത്തിന് എറണാകുളം എംഎൽഎ ഹൈബി ഈഡൻ തണൽ പദ്ധതിയിൽ നിർമിച്ചു നൽകിയ വീടിന്റെ പാലുകാച്ചൽ ചടങ്ങ് വെള്ളിയാഴ്ചയാണു നടന്നത്. കിച്ചൂസ് എന്നാണ് വീടിന് പേരിട്ടത് (കൃപേഷിന്റെ വിളിപ്പേരാണ് കിച്ചു). തീർത്തും ലളിതമായിരുന്നു ചടങ്ങുകൾ. രാവിലെ ഗണപതി ഹോമം. 11നു ശേഷമായിരുന്നു ഗൃഹപ്രവേശത്തിനുള്ള മുഹൂർത്തം. ഇത്രയും കാലം താമസിച്ച ഓലക്കുടിലിലെ വിളക്കിൽനിന്നു മറ്റൊരു വിളക്കിലേക്ക് കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ ദീപം പകർന്നു. നിലവിളക്ക് കൃഷ്ണന്റെ സഹോദരീപുത്രി വൃന്ദ പുതിയ വീടിന്റെ പൂജാമുറിയിലെത്തിച്ചു. വൃന്ദയ്ക്കു പിന്നാലെ കൃപേഷിന്റെ കുടുംബാംഗങ്ങളും വീട്ടിലേക്കു കയറി. ഒപ്പം ഹൈബി ഈഡനും ഭാര്യ അന്നയും മകൾ ക്ലാരയും. ഹൈബി കൊച്ചിയിൽനിന്നു വരച്ചുകൊണ്ടുവന്ന കൃപേഷിന്റെയും ശരത് ലാലിന്റെയും ഛായാചിത്രം കാസർഗോഡ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താനും വി.ഡി. സതീശൻ എംഎൽഎയും പുതിയ വീടിന്റെ സ്വീകരണമുറിയിൽ സ്ഥാപിച്ചു.
കൃഷ്ണന്റെ മൂത്ത സഹോദരി കാർത്യായനി അടുപ്പിൽ തീപകർന്നു. ഉച്ചയ്ക്കു 12നു നടന്ന പാലുകാച്ചൽ ചടങ്ങിൽ ശരത് ലാലിന്റെ കുടുംബവുമെത്തി. അന്നേദിവസം ഹൈബിയുടെ പിറന്നാൾ കൂടിയായിരുന്നു. കോൺഗ്രസ് പ്രവർത്തകർ കേക്ക് മുറിക്കാൻ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും തനിക്കുമിത് കണ്ണീരോർമയാണെന്ന് പറഞ്ഞ് അദ്ദേഹമത് നിരസിച്ചു. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കോൺഗ്രസ് പ്രവർത്തകരും നൂറുകണക്കിനു നാട്ടുകാരും തടിച്ചുകൂടിയിരുന്നു.
44 ദിനം കൊണ്ടൊരു സ്വപ്നഭവനം
കല്യോട്ട് ‘ഇത്രയും ചുരുങ്ങിയ ദിവസം കൊണ്ട് ഇത്ര മനോഹരമായൊരു വീട് നിർമിക്കാൻ കഴിയുമോ ?’ കൃപേഷിന്റെ വീടു കണ്ടവരെല്ലാം ചോദിക്കുന്ന ആദ്യത്തെ ചോദ്യമാണിത്. 1100 ചതുരശ്ര അടി വിസ്തീർണത്തിൽ 20 ലക്ഷത്തിലേറെ രൂപ മുടക്കി എല്ലാവിധ സൗകര്യങ്ങളുമൊരുക്കി നിർമിച്ച ഈ വീട് കേവലം 44 ദിവസം കൊണ്ടാണു പൂർത്തിയാക്കിയതെന്നു വിശ്വസിക്കാൻ പലർക്കും പ്രയാസം. ഹൈബി ഈഡന്റെ കരുതലിനൊപ്പം കല്യോട്ടെ കോൺഗ്രസ് പ്രവർത്തകരുടെ രാപകലില്ലാതെയുള്ള കഠിനാധ്വാനവുമാണ് യുദ്ധകാലാടിസ്ഥാനത്തിൽ വീടിന്റെ നിർമാണം പൂർത്തിയാക്കാൻ സാധ്യമാക്കിയത്.
കുടുംബത്തിന്റെ ദയനീയസ്ഥിതി മനസിലാക്കിയ ഹൈബി ഈഡൻ എത്രയും പെട്ടെന്ന് വീട് നിർമിച്ചു നൽകുമെന്ന് പറഞ്ഞിരുന്നു. ഇതിനായി എറണാകുളം സ്വദേശി ജിൻസണെ മേൽനോട്ട ചുമതലക്കാരനാക്കി കല്യോട്ടേക്ക് അയച്ചു. മാർച്ച് മൂന്നിനു കുറ്റിയടിച്ചു. കെഎസ് യു മുൻ ജില്ലാ പ്രസിഡന്റ് ബി.പി. പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ കല്യോട്ടെ കോൺഗ്രസ് പ്രവർത്തകർ വീടുനിർമാണത്തിൽ പങ്കാളികളായി. നാലിന് പണി തുടങ്ങി. രണ്ടുദിവസം കൊണ്ട് തറ പൂർത്തിയായി. വയറിംഗ്, പ്ലംബിംഗ്, പെയിന്റിംഗ് ജോലികൾക്കായി തൊഴിലാളികളെ കൊച്ചിയിൽനിന്നെത്തിച്ചു. രാവിലെ ഏഴിന് ആരംഭിക്കുന്ന ജോലി രാത്രി 11 വരെ നീണ്ടു. വീടു പണിയുടെ പുരോഗതിയുടെ ഓരോ ദിവസവും ഹൈബി വിളിച്ച് അന്വേഷിച്ചുകൊണ്ടിരുന്നു. രണ്ടാഴ്ചകൊണ്ട് ചുമർ ഉയർന്നു. ദിവസങ്ങൾക്കുള്ളിൽ സൺഷെയ്ഡും അധികം വൈകാതെ പ്രധാന കോൺക്രീറ്റും പൂർത്തിയായി. എറണാകുളം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കൂടിയായ ഹൈബി ഈഡൻ തെരഞ്ഞെടുപ്പു പ്രചരണത്തിന് ഒരു ദിവസം അവധി നൽകിയാണ് ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. ‘സാധാരണ തണൽ പദ്ധതിയിൽ നിർമിക്കുന്ന വീടുകൾ അത്ര വലുതൊന്നുമല്ല, എന്നാൽ പ്രത്യേക പരിഗണന നൽകി കൂടുതൽ ഫണ്ട് ഇവിടെ നീക്കിവയ്ക്കുകയായിരുന്നു’ -ഇതു പറയുമ്പോൾ ഹൈബിയുടെ മുഖത്ത് പറഞ്ഞ വാക്ക് പാലിക്കാനായതിന്റെ സംതൃപ്തി. തെരഞ്ഞെടുപ്പു കഴിഞ്ഞയുടൻ വീണ്ടും വരുമെന്നും എന്നും കൂടെയുണ്ടാകുമെന്നും നാട്ടുകാർക്കും കുടുംബത്തിനും ഉറപ്പുനൽകിയ ശേഷമാണ് ഹൈബിയും കുടുംബവും മടങ്ങിയത്.
‘കിച്ചൂസി’ൽ ഗൃഹപ്രവേശം
03:56 AM Apr 21, 2019 | Deepika.com