കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുന്ന സ്ഥാനാർഥികൾക്കു റിട്ടേണിംഗ് ഓഫീസർ കൂടിയായ ജില്ലാ കളക്ടറുടെ നോട്ടീസ്.
പ്രചാരണത്തിന്റെ ചെലവ് സംബന്ധിച്ചു തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച പരിധികളെല്ലാം കവിഞ്ഞതോടെയാണ് ഇടത്, എൻഡിഎ സ്ഥാനാർഥികൾക്കു റിട്ടേണിംഗ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ നോട്ടീസ് നൽകിയത്. രണ്ടു തവണ നോട്ടീസ് നൽകിയിട്ടും കൃത്യമായ കണക്ക് നൽകാൻ ഇരുകൂട്ടർക്കും കഴിഞ്ഞിട്ടില്ല. ഇതോടെ ഇന്നലെ കളക്ടറേറ്റിൽ സ്ഥാനാർഥികളുടെ പ്രചരണത്തിന്റെ കണക്കുകൾ അവലോകനം ചെയ്യുന്ന യോഗത്തിനെത്തിയ ഫിനാൻസ് ഓഫീസറുമായി പ്രവർത്തകർ വാക്കുതർക്കമുണ്ടാക്കി.
ഇലക്ഷൻ കമ്മീഷന്റെ തെരഞ്ഞെടുപ്പ് ചെലവ് വിഭാഗമാണ് ഇടതു സ്ഥാനാർഥി വി.എൻ. വാസവനും എൻഡിഎ സ്ഥാനാർഥി പി.സി. തോമസിനും അനുവദിച്ചിട്ടുള്ള നിശ്ചിത പരിധി കഴിഞ്ഞും വൻതുക പ്രചാരണത്തിനായി ചെലവഴിച്ചതായി കണ്ടെത്തിയത്.
70 ലക്ഷം രൂപയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാനാർഥികൾക്കു പരമാവധി ചെലവഴിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിട്ടുള്ളത്. സ്ഥാനാർഥികളുടെ ചെലവ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഷാഡോ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള കണക്കുകളുമായി യാതൊരു തരത്തിലും പൊരുത്തപ്പെടാത്ത കണക്കുകളാണ് ഇരു സ്ഥാനാർഥികളും നൽകിയതെന്നു പറയുന്നു.
പ്രചാരണച്ചെലവ്: കോട്ടയത്ത് എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾക്കു നോട്ടീസ്
03:49 AM Apr 21, 2019 | Deepika.com