അഗളി: കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസി യുവാവ് ദാരുണമായി കൊല്ലപ്പെട്ടു. പുതൂർ പഞ്ചായത്തിൽ താഴെ ഗലസി ഉൗരിലെ വെള്ളി-പൊന്നി ദമ്പതികളുടെ മകൻ മുരുകൻ (30) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 3.30ന് ഗലസിക്കും-തുടുക്കി ഉൗരിനും ഇടയിലുള്ള പാന്തളക്കടവ് വെള്ളച്ചാലിനു സമീപത്തായിരുന്നു സംഭവം. മേലേതുടുക്കി സ്വദേശികളായ സോമന്റെ മകൻ മാതൻ, രാമന്റെ മകൻ കൃഷ്ണൻ എന്നിവർക്കു പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചിണ്ടാക്കി ജംഗ്ഷനിൽ വന്ന് വീട്ടുസാധനങ്ങൾ വാങ്ങി മടങ്ങുന്നതിനിടെയാണ് കാട്ടാനയുടെ മുമ്പിൽ അകപ്പെട്ടത്. ഗലസി ഉൗരിൽനിന്ന് ഒരു കിലോമീറ്റർ ഇപ്പുറത്ത് പന്തളക്കടവിലെത്തിയപ്പോൾ കാട്ടിൽ മറഞ്ഞിരുന്ന കാട്ടാന മാതനെയാണ് ആദ്യം പിടികൂടിയത്. മാതൻ കുതറിയോടി രക്ഷപ്പെട്ടെങ്കിലും മുരുകനെ കാട്ടാന ആക്രമിച്ചു. കൈകാലുകളിലും മുഖത്തും ഗുരുതരമായി പരിക്കേറ്റ യുവാവ് തത്ക്ഷണം മരിച്ചു. മുരുകന്റെ ഭാര്യ രമ. മക്കൾ: ഏഴുവയസുകാരി ജിഷ, അഞ്ചുമാസം പ്രായമുള്ള വിജിഷ. മൃതദേഹം സംസ്കരിച്ചു.
ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു
03:31 AM Apr 21, 2019 | Deepika.com