പുൽപ്പള്ളി: യുപിഎ അധികാരത്തിലെത്തിയാൽ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമെന്നും വായ്പകൾ തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ ഒരു കർഷകൻ പോലും ജയിലിൽ പോകില്ലെന്നും ഉറപ്പ് നൽകി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
പുൽപ്പള്ളിയിൽ സംഘടിപ്പിച്ച കർഷക സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയ സംസ്ഥാനങ്ങളിൽ കർഷകരുടെ കടങ്ങൾ പത്ത് ദിവസത്തിനുള്ളിൽ എഴുതിത്തള്ളിയത് നിങ്ങൾ കണ്ടതാണ്. റെയിൽവേ ബജറ്റ്പോലെ കർഷകരുടെ ആവശ്യങ്ങൾ പ്രത്യേകം പരിഗണിച്ച് അവരുടെ ആവശ്യങ്ങൾ നടപ്പിലാക്കും. വായ്പ കുടിശികയുള്ളവരുടെമേൽ ക്രിമിനൽ നടപടി സ്വീകരിക്കില്ല. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽ ദിനങ്ങൾ 150 ദിവസമായി ഉയർത്തുവാനും അതുവഴി അവശതയനുഭവിക്കുന്ന കർഷകരെയും തൊഴിലാളികളെയും ശക്തീകരിക്കുവാനും സാധിക്കുമെന്നും അവർ പറഞ്ഞു.
അധികാരവും രാഷ്ട്രീയവും ഇവിടുത്ത കർഷകർക്കുവേണ്ടിയല്ല സർക്കാർ ചെലവഴിച്ചത്. ഉത്തർപ്രദേശിലെ കർഷകരോട് സംവദിച്ചപ്പോൾ അവർ മനസ് തുറന്നത് പ്രതിസന്ധികളെക്കുറിച്ചും കടക്കെണിയെക്കുറിച്ചും അവകാശങ്ങൾ ഹനിക്കപ്പെടുന്നതിനെക്കുറിച്ചുമാണ്. ഇതേ ദുരന്തമാണ് വയനാട്ടിലെ കർഷകരും കാർഷിക മേഖലയിലുള്ളവരും അനുഭവിക്കുന്നത്. നൂറു കണക്കിന് കർഷകരാണ് ഈ ദുരന്തം നേരിടാനാകാതെ നമ്മളിൽനിന്നും വേർപിരിഞ്ഞത്.
രാജ്യത്തെ ഏതാനും കോർപറേറ്റ് മുതലാളിമാർക്കായി 3500 കോടിയോളം രൂപ ചെലവഴിക്കാൻ കഴിയുമ്പോൾ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്തത് ലജ്ജാവഹമാണ്. കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമ്പോൾ രാജ്യത്തെയാണ് പിന്തുണയ്ക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
അജിത് മാത്യു
കാർഷിക കടങ്ങൾ എഴുതിത്തള്ളും: പ്രിയങ്ക ഗാന്ധി
02:55 AM Apr 21, 2019 | Deepika.com