തിരുവനന്തപുരം: ദേശീയ ചാനലിന്റെ ഒളികാമറാ വിവാദവുമായി ബന്ധപ്പെട്ടു കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർഥി എം.കെ. രാഘവനെതിരേ കേസെടുക്കാമെന്നു പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ സംസ്ഥാന പോലീസ് മേധാവിക്കു നിയമോപദേശം നൽകി. അതേസമയം, ആലത്തൂരിലെ യുഡിഎഫിന്റെ വനിതാ സ്ഥാനാർഥി രമ്യ ഹരിദാസിനെതിരേ അശ്ലീല പരാമർശം നടത്തിയ ഇടതുമുന്നണി കണ്‍വീനർ എ. വിജയരാഘവനെതിരേ കേസെടുക്കേണ്ടതില്ലെന്നും നിയമോപദേശം ലഭിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിനു രണ്ടു ദിവസം മാത്രം അവശേഷിക്കേയാണ് എൽഡിഎഫ്, യുഡിഎഫ് നേതാക്കൾക്കെതിരേ വ്യത്യസ്ത നിയമോപദേശം നൽകിയത്.
എം.കെ. രാഘവനെതിരേയുള്ള കേസിൽ തെളിവുകൾ പിടിച്ചെടുക്കണമെങ്കിൽ കേസെടുക്കണമെന്നാണു നിയമോപദേശത്തിൽ വ്യക്തമാക്കുന്നത്. പിടിച്ചെടുക്കുന്ന വീഡിയോ ടേപ്പുകളുടെ ആധികാരികത മനസിലാക്കാൻ ഫോറൻസിക് ലാബിൽ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാനും കേസ് വേണം. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ രാഘവനെതിരേ കോഴിക്കോട് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യും.
ഇതു സംബന്ധിച്ചു പ്രാഥമിക അന്വേഷണം നടത്തിയ ഉത്തരമേഖലാ ഐജിയും റിപ്പോർട്ട് നൽകിയിരുന്നു. രാഘവനെതിരായ ദൃശ്യങ്ങളുടെ പൂർണരൂപമടങ്ങിയ സിഡി പകർപ്പ് ചാനൽ പോലീസിനു കൈമാറിയിരുന്നു. ഇതേക്കുറിച്ച് ഐജി പരിശോധന നടത്തി. ഈ പരിശോധനയിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണം ആവശ്യമുണ്ടെന്ന് ഉത്തരമേഖലാ ഐജി പോലീസ് മേധാവിയെ അറിയിച്ചത്.
രാഘവനോടു തെരഞ്ഞെടുപ്പു ചെലവിന്റെ കണക്കുകൾ ചോദിക്കുന്നതും അഞ്ചു കോടി രൂപ വാഗ്ദാനം ചെയ്യുന്നതുമായ ദൃശ്യമാണു ദേശീയ ചാനൽ പുറത്തുവിട്ടത്. എന്നാൽ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി കെട്ടിച്ചമച്ചതാണു ദൃശ്യങ്ങളാണെന്നാണ് രാഘവന്റെ പ്രതികരണം.
അതേസമയം, എൽഡിഎഫ് കണ്‍വീനർക്ക് എതിരേ ഉയർന്ന ആരോപണത്തിൽ എ. വിജയരാഘവൻ കുറ്റം ചെയ്തിട്ടില്ലെന്നാണ് നിയമോപദേശത്തിലുള്ളത്. നിയമോപദേശം മലപ്പുറം എസ്പി തൃശൂർ റേഞ്ച് ഐജിക്ക് കൈമാറി. രമ്യാ ഹരിദാസിനൊപ്പം വിജയരാഘവനെതിരേ നടപടി ആവശ്യപ്പെട്ടു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പോലീസിൽ പരാതി നൽകിയിരുന്നു. തിരൂർ ഡിവൈഎസ്പിയാണു പ്രാഥമികാന്വേഷണം നടത്തിയത്. പൊന്നാനിയിൽ പി.വി. അൻവറിന്റെ തെരഞ്ഞെടുപ്പ് കണ്‍വൻഷനിൽ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് വിജയരാഘവൻ അപകീർത്തികരമായ പരാമർശം നടത്തിയത്. ഇതിൽ സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ എൽഡിഎഫ് കണ്‍വീനറെ താക്കീതുചെയ്തിരുന്നു.
എം.കെ. രാഘവനെതിരേ കേസെടുക്കാമെന്നു നിയമോപദേശം
02:55 AM Apr 21, 2019 | Deepika.com