കൃപാവസന്തം / ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്
ഭയപ്പെടേണ്ട; ക്രൂശിക്കപ്പെട്ട യേശുവിനെയാണ് നിങ്ങൾ അന്വേഷിക്കുന്നതെന്ന് എനിക്കറിയാം. അവൻ ഇവിടെയില്ല; താൻ അരുളിച്ചെയ്തതുപോലെ അവൻ ഉയിർപ്പിക്കപ്പെട്ടു (മത്താ 28:5-6). "ഹാശാ ദേൻ മ്ശിഹാ ഖാം മിൻ ബേസ്മീസേ (മിശിഹാ മരിച്ചവരുടെയിടയിൽനിന്ന് ഉത്ഥാനം ചെയ്തു).
ഹല്ലേലൂയ്യ! ഉത്ഥാന മഹത്വത്തിൽ പങ്കുകാരാണ് നാം; ഹല്ലേലൂയ്യയാണ് നമ്മുടെ ഗീതം’ (വിശുദ്ധ അഗസ്തീനോസ്). ക്രൈസ്തവ വിശ്വാസത്തിന്റെ ആധാരശിലയാണ് ക്രിസ്തുവിന്റെ ഉത്ഥാനം. ക്രിസ്തു മരിച്ചുജീവിച്ചവൻ മാത്രമല്ല, പിന്നെയോ മരിച്ചവരെ ഉയിർപ്പിക്കുന്നവനുമാണ്. സ്വർഗസ്ഥനായ അവിടുന്ന് അപൂപ(അപ്പം)സ്ഥനായി, സക്രാരിവാസം ചെയ്യുന്പോൾ, ഈ ഉത്ഥാന മഹത്വത്തിൽ നാം അനുസ്യൂതമായി പങ്കുചേരുകയാണ്. പൂത്തുനിൽക്കുന്ന തേന്മാവിൽ ചെന്ന വണ്ട് മറ്റൊരു വൃക്ഷത്തെയും തേടിപ്പോവില്ല. തിരുസഭയിൽ പൂത്തുനിൽക്കുന്ന തേന്മാവാണ് സക്രാരിവാസനായ ക്രിസ്തു. ആ തേന്മാവിലാവട്ടെ നമ്മുടെ ശരണവും സമർപ്പണവും സമാധാനവും.
മരണത്തോടെ ഒന്നും അവസാനിക്കുന്നില്ല എന്ന പ്രത്യാശയുടെ ഉറപ്പാണ് ഉത്ഥാനം. മനുഷ്യജീവിതത്തിന്റെ തിമിരതീരങ്ങളിലും എമ്മാവൂസിന്റെ മ്ലാനതകളിലും തിബേരിയാസിന്റെ നഷ്ടനൈരാശ്യങ്ങളിലും കല്ലുരുട്ടിവച്ചടച്ച കല്ലറകളിലുമെല്ലാം അവിടുന്ന് ഉത്ഥാനത്തിന്റെ സൗരരശ്മികൾ വീശുകയാണ്. കരഞ്ഞുകൊണ്ടിരുന്ന മറിയവും ദുഃഖിതരായിരുന്ന ശിഷ്യരും ഭയന്നുവിറച്ചു കതകടച്ചിരുന്നവരും സംശയിച്ചുനടന്നവരുമെല്ലാം ആശ്വാസവും ശരണവും കണ്ടെത്തുകയാണ്.
ഉത്ഥിതന്റെ മഹത്വത്തിൽ പങ്കുചേരുന്ന നമുക്കിനി ഒന്നുമാത്രമേ ആവശ്യമുള്ളു; പാപത്തിനുമരിച്ചു ദൈവിക ജീവനിൽ ഉത്ഥിതരാവുക. അതിനുള്ള അനന്യമാർഗമാണ് അനുദിന ദിവ്യബലിയർപ്പണം. മഗ്ദലേന മറിയവും പത്രോസും യോഹന്നാനുമൊക്കെ ഉത്ഥിതനെ അറിഞ്ഞുപ്രഘോഷിക്കുകയാണ്: മരണത്തിനു പരാജയപ്പെടുത്താനാവാത്ത സ്നേഹത്തോടെയാണ്, മരണശേഷവും മറിയം ക്രിസ്തുവിനെത്തേടി കല്ലറയിങ്കലേക്ക് ഓടുന്നത്. ഉത്ഥിതനുമായുള്ള നമ്മുടെ ബന്ധവും മരണത്തെ അതിജീവിക്കുന്ന വൈയക്തിക ബന്ധമായിരിക്കണം. ആ ബന്ധത്തെ പ്രഘോഷിക്കാൻ നമുക്ക് ആവേശവും ഉണ്ടാവണം. "ശൂന്യമായ കല്ലറ കണ്ട പത്രോസും യോഹന്നാനും വിശ്വസിച്ചു.’ എന്നാണ് സുവിശേഷം രേഖപ്പെടുത്തുന്നത്. ക്രിസ്തുവിന്റെ ഉത്ഥാനം നമ്മെയും വിശ്വാസത്തിൽ ആഴപ്പെടുത്തട്ടെ.
പുതുജീവനും ജീവിതത്തിനു സമാധാനവുമാണ് ഉത്ഥിതന്റെ സ്നേഹസമ്മാനങ്ങൾ. കുഞ്ഞുങ്ങളെപ്പോലും കുരുതികൊടുക്കുന്ന, സ്നേഹ ബന്ധങ്ങൾ തീക്കളിയായിമാറുന്ന, മനുഷ്യജീവനെ ബഹുമാനിക്കാത്ത, ഇന്നത്തെ സകല സാമൂഹികതലങ്ങളും ഉത്ഥിതനായ ക്രിസ്തുവിന്റെ ജീവചൈതന്യത്തിൽ നിറഞ്ഞ് തുളുന്പട്ടെ. ഹല്ലേലൂയ്യാ!
ജ്ഞാനേശ്വരനായ ക്രിസ്തുനാഥാ, താവകചരണാരവിന്ദങ്ങൾക്കരികിലിരുന്ന്, ഈ യജ്ഞം അടിയൻ ആരംഭിച്ചു. അക്ഷരേശ്വരനായ അങ്ങയുടെ കരവിന്യാസമാണല്ലോ വിസ്തരിതചിന്താബിന്ദുക്കൾ. സക്രാരിവാസനായ അങ്ങ്, ഈ ഉപകരണത്തെ നിമന്ത്രണനിസ്വനങ്ങളാൽ തുണച്ച്, അവിടുത്തെ ജ്ഞാനസുധാപ്രവാഹത്തിന് ചാലാക്കി. കൃതജ്ഞതയുടെ കുചേലസമർപ്പണം ഉത്ഥിതനാഥാ കൈക്കൊണ്ടാലും.
ഉത്ഥാനപ്രഘോഷണം
02:55 AM Apr 21, 2019 | Deepika.com