ഏലൂർ (കളമശേരി): അമ്മയുടെ ക്രൂരമർദനത്തിനിരയായി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്നു വയസുകാരൻ വേദനകളില്ലാത്ത ലോകത്തേക്കു യാത്രയായി. ആലുവ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ വെള്ളിയാഴ്ച രാവിലെയായിരുന്നു ഇതരസംസ്ഥാന ദന്പതികളുടെ മകനായ പിഞ്ചുകുഞ്ഞിന്റെ ദാരുണ മരണം. മൃതദേഹം കളമശേരി പാലക്കാമുകൾ ജുമാ മസ്ജിദിൽ കബറടക്കി.
തലയ്ക്കു ഗുരുതരമായി പരിക്കേറ്റ നിലയിൽ കഴിഞ്ഞ ബുധനാഴ്ചയാണു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയെ മർദിച്ചതിന് അമ്മയായ ബംഗാൾ റാണിഗഞ്ച് സ്വദേശിനി ഹെന്ന ഖപൂണിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. വധശ്രമത്തിനു കേസെടുത്തായിരുന്നു അറസ്റ്റ്. കുട്ടി മരിച്ചതോടെ അമ്മയ്ക്കെതിരേ കൊലപാതകക്കുറ്റം കൂടി ചുമത്തി. ചപ്പാത്തി പരത്തുന്ന വടികൊണ്ട് കുട്ടിയുടെ തലയ്ക്കടിച്ചെന്ന് അമ്മ പോലീസിനോടു സമ്മതിച്ചിരുന്നു.
കുട്ടിയുടെ അച്ഛനായ ജാർഖണ്ഡ് സ്വദേശി ഷാജിത് ഖാനെയും സംഭവത്തിൽ പ്രതിയാക്കി ഇന്നലെ അറസ്റ്റ് ചെയ്തു. മാതാവിന്റെ ക്രൂരമർദനം മറച്ചുവച്ചതിനും കൂട്ടുനിന്നതിനുമാണ് ഇയാൾക്കെതിരേ കേസ്. ഇന്നു കോടതിയിൽ ഹാജരാക്കും. എറണാകുളം ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന കുഞ്ഞിന്റെ മൃതദേഹം അവസാനമായി കാണാൻ അമ്മയെ കോടതി അനുമതിയോടെ പോലീസ് കൊണ്ടുവന്നിരുന്നു. കബറടക്കച്ചടങ്ങിന് അച്ഛനെ പള്ളിയിലും എത്തിച്ചു. തന്റെ ക്രൂരമർദനത്തിൽ മരിച്ച മകനു മുന്നിൽ അമ്മ അൽപ്പനേരം വിതുമ്പി. വിങ്ങിപ്പൊട്ടിയാണ് അച്ഛൻ മകനെ യാത്രയാക്കിയത്.
കൊച്ചി മെട്രോയുടെ ഏലൂരിലെ യാർഡിൽ ക്രെയിൻ ഡ്രൈവറായി ഒരു വർഷമായി ജോലി ചെയ്യുകയായിരുന്നു കുഞ്ഞിന്റെ അച്ഛൻ. ഒരു മാസം മുന്പാണ് അമ്മ കുട്ടിയുമായി ഏലൂരിലെ മെട്രോ കാസ്റ്റിംഗ് യാഡിനു സമീപത്തെ വാടകവീട്ടിലെത്തിയത്. അനുസരണക്കേട് കാണിച്ചതാണു മർദനത്തിനു കാരണമെന്നാണ് അമ്മയുടെ മൊഴി. തലയ്ക്കേറ്റ മുറിവിനു പുറമെ ശരീരമാസകലം വേറെ മുറിവുകളും ചതവുകളും പിൻഭാഗത്തു പൊള്ളലുമുണ്ടായിരുന്നു.
മൂന്നു മണിക്കൂറോളം നീണ്ട അടിയന്തര ശസ്ത്രക്രിയ നടത്തി തലയ്ക്കുള്ളിലെ രക്തസ്രാവം നിയന്ത്രിക്കുകയും കട്ടയായി കിടന്നിരുന്ന രക്തം മാറ്റുകയും ചെയ്തെങ്കിലും തലച്ചോറിന്റെ പ്രവർത്തനം പൂർവസ്ഥിതിയിലേക്കു വരാതിരുന്നതാണു മരണകാരണമായത്. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ചികിത്സ. സാമൂഹ്യക്ഷേമ വകുപ്പ് കുട്ടിയുടെ ചികിത്സാ ചെലവ് ഏറ്റെടുത്തിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽനിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെയും ചികിത്സയ്ക്കായി സർക്കാർ നിയോഗിച്ചിരുന്നു.
മൂന്നു വയസുകാരന്റെ ദാരുണ മരണം: അച്ഛനെയും പ്രതിയാക്കി
02:14 AM Apr 21, 2019 | Deepika.com