തിരുവനന്തപുരം: പ്രളയത്തിനു കാരണം സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയാണെന്നു വ്യക്തമായ സാഹചര്യത്തിൽ ഇടതു സർക്കാരിന് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചു യാതൊരു ശ്രദ്ധയും കാര്യക്ഷമതയും കാട്ടാത്ത സർക്കാരിന് അധികാരത്തിൽ തുടരാൻ ധാർമിക അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
എൻഡിഎ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പു പ്രചാരണാർഥം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ചേർന്ന മഹാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
പ്രളയജലത്തിൽ അകപ്പെട്ട മലയാളികളുടെ ജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയതു നമ്മുടെ മത്സ്യത്തൊഴിലാളികളാണ്. ഇവരാണു നമ്മുടെ നാടിന്റെ സംരക്ഷകർ. മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക പദ്ധതികൾ കേന്ദ്രസർക്കാർ ഒരുക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
മേയ് 23നു തെരഞ്ഞെടുപ്പു ഫലം പുറത്തു വന്നു ബിജെപി സർക്കാർ വീണ്ടും അധികാരത്തിൽ എത്തിയാൽ വിശ്വാസം സംരക്ഷിക്കാൻ ഭരണഘടനാപരമായ എല്ലാ നടപടികളും സ്വീകരിക്കും. കോടതി മുതൽ പാർലമെന്റ് വരെ എല്ലാ വേദികളിലും വിശ്വാസം സംരക്ഷിക്കാനായി പോരാടും. വിശ്വാസം സംരക്ഷിക്കുമെന്ന ബിജെപിയുടെ നിലപാട് വ്യക്തമാണ്. കോണ്ഗ്രസ് ഇക്കാര്യത്തിൽ ഇരട്ടത്താപ്പാണു സ്വീകരിക്കുന്നത്. ഡൽഹിയിൽ ഒരു നിലപാടു സ്വീകരിക്കുന്പോൾ ഇവിടെ മറ്റൊരു നിലപാടാണു സ്വീകരിക്കുന്നത്.
കോണ്ഗ്രസുകാരും കമ്യൂണിസ്റ്റുകാരും ജനങ്ങളുടെ ജീവനു വില കൽപിക്കുന്നില്ല. വിശ്വാസത്തിനു വില കൽപിക്കുന്നില്ല. കമ്യൂണിസ്റ്റുകാർക്കു പൂജാകർമങ്ങൾ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതിനാൽ ഇവർ ഇതിനെ എതിർക്കുന്നു. ഈശ്വരന്റെ പേര് ഉച്ചരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്നു. മർദിക്കുന്നു. വിശ്വാസ പാരന്പര്യങ്ങളെ രാഷ്ട്രീയക്കളികളുടെ പേരിൽ നശിപ്പിക്കാൻ അനുവദിക്കില്ല. കേരളത്തിലെ ഓരോ കുഞ്ഞും വിശ്വാസ സംരക്ഷകനായി നിലകൊള്ളുമെന്നും നരേന്ദ്ര മോദി പറഞ്ഞു.
മുഖ്യമന്ത്രി ലാവ്ലിൻ അഴിമതിയുടെ നിഴലിലാണ്. പല മന്ത്രിമാരും അഴിമതിയുടെ നിഴലിലാണ്-മോദി പറഞ്ഞു. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നടപടി സ്വീകരിക്കും. ബൈപാസുകൾ അടക്കമുള്ള വികസനത്തിന് നടപടി സ്വീകരിക്കും. പ്രസാദ് യോജനയിലൂടെ ടൂറിസം മേഖലയുടെ വികസനത്തിനായി വികസിപ്പിക്കാനാണു ശ്രമം. നൂറു കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു ടൂറിസം സർക്യൂട്ടാണു ലക്ഷ്യം-അദ്ദേഹം വ്യക്തമാക്കി.
പ്രളയത്തിനു കാരണക്കാരായ സർക്കാരിനു തുടരാൻ അവകാശമില്ല: പ്രധാനമന്ത്രി മോദി
12:35 AM Apr 19, 2019 | Deepika.com