കൊച്ചി: നോന്പുകാലത്തു മാതൃകയായി സൈബർ ബന്ദും കാർബണ്‍ ഫാസ്റ്റിംഗും. കാലടി സെന്റ് ജോർജ് ഇടവകയിൽ ദുഃഖവെള്ളി ദിനമായ ഇന്ന് ഇന്റർനെറ്റിന്റെയും മൊബൈൽ ഫോണിന്റെയും ഉപയോഗം ഒഴിവാക്കി സൈബർ ബന്ദ് ആചരിക്കുന്പോൾ, തേവര സ്വദേശിനിയും സംരംഭകയുമായ രൂപ ജോർജ് പരിസ്ഥിതി സൗഹൃദ നോന്പാചരണത്തിന്റെ ഭാഗമായി കാർബണ്‍ ഫാസ്റ്റിംഗിലാണ്.
കാലടി ഇടവകാംഗങ്ങൾ ഇന്നു രാവിലെ ആറു മുതൽ രാത്രി ഒന്‍പതു വരെയാണു സൈബർ ബന്ദ് ആചരിക്കുന്നത്. മൊബൈൽ ഫോണും ഇന്റർനെറ്റുമെല്ലാം നിയന്ത്രണ വിധേയമായി മാത്രം ഉപയോഗിക്കാനും കുടുംബബന്ധങ്ങളെ പ്രതികൂലമായി സ്വാധീനിക്കാതിരിക്കാനുള്ള ജാഗ്രത പകരുന്നതിനാണു ദുഃഖവെള്ളി ദിനത്തിൽ സൈബർ ബന്ദ് ആചരിക്കുന്നതെന്നു വികാരി ഫാ. ജോണ്‍ പുതുവ പറഞ്ഞു.
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണ പുതുക്കുന്ന പുണ്യദിനത്തിൽ കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് ആത്മീയചിന്തകൾ പങ്കുവയ്ക്കാനും ഒരുമിച്ചു പള്ളിയിൽ ആയിരിക്കാനുമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഫാ. ജോണ്‍ പുതുവയുടെ ആശയത്തെ ഇടവകാംഗങ്ങൾ ആവേശത്തോടെയാണു സ്വീകരിച്ചത്.
നിത്യജീവിതത്തിൽ പരിസ്ഥിതിക്കു ദോഷമാകുന്ന കാര്യങ്ങളോട് അകലം പാലിക്കാനുള്ള ദൃഢപ്രതിജ്ഞയും അതിന്റെ പ്രചാരവുമാണു രൂപ ജോർജിനെ ശ്രദ്ധേയയാക്കുന്നത്. പ്ലാസ്റ്റിക് ബാഗുകൾ ഉപേക്ഷിക്കുക, ഫിലമെന്റ് ബൾബുകൾ ഒഴിവാക്കുക, ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള വാഹനങ്ങളിലുള്ള യാത്ര പരമാവധി കുറയ്ക്കുക, കാൽനട യാത്ര ശീലിക്കുക, വെള്ളത്തിന്റെ ഉപയോഗം നിയന്ത്രിക്കുക തുടങ്ങിയ കാര്യങ്ങളാണു കാർബണ്‍ ഫാസ്റ്റിംഗിന്റെ ഭാഗമായി രൂപ പിന്തുടരുന്നത്.
നോന്പ് എന്നാൽ നോവിലൂടെ അൻപ് അഥവാ സ്നേഹത്തിലേക്കും അത് അപരനിലേക്കും അതിലൂടെ ദൈവത്തിലേക്കും എത്തിച്ചേരുക എന്നതാണെന്നു രൂപ പറയുന്നു. സമൂഹത്തിന്റെ സങ്കടങ്ങൾക്കു തന്നെക്കൊണ്ടാവും വിധം പരിഹാരം കാണാനുള്ള ശ്രമമാണു കാർബണ്‍ ഫാസ്റ്റിംഗിലൂടെ ലക്ഷ്യമാക്കുന്നതെന്നും അവർ പറഞ്ഞു. കൊച്ചിയിലെ ബേബി മറൈൻ ഇന്റർനാഷണലിന്റെ മാനേജിംഗ് പാർട്ണറായ രൂപ ജോർജ് പരിസ്ഥിതി സൗഹൃദ ജീവിത ശൈലികളെക്കുറിച്ചു ക്ലാസുകളും പ്രസംഗങ്ങളും നടത്തുന്നുണ്ട്.
നോന്പിൽ മാതൃകയായി സൈബർ ബന്ദും കാർബണ്‍ ഫാസ്റ്റിംഗും
12:34 AM Apr 19, 2019 | Deepika.com