തിരുവനന്തപുരം: നോട്ടുനിരോധനത്തിലൂടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകർത്ത് തൊഴിലില്ലായ്മ രൂക്ഷമാക്കി യുവാക്കളെ തെരുവിൽ അലയാൻ വിട്ട ഭരണാധികാരിയാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
നോട്ട് നിരോധനത്തിലൂടെ മോദി നഷ്ടപ്പെടുത്തിയത് 50 ലക്ഷം പേരുടെ ഉപജീവനമാർഗമാണെന്നു ബംഗളൂരു അസിം പ്രേംജി യൂണിവേഴ്സിറ്റിയുടെ തൊഴിൽസ്ഥിതി പഠന റിപ്പോർട്ടിൽ കണ്ടെത്തി.
സർക്കാർ സ്ഥാപനമായ നാഷണൽ സാന്പിൾ സർവേ ഓഫീസ് പുറത്തുവിട്ട കണക്ക് പ്രകാരം 45 വർഷത്തിനിടയിലെ രൂക്ഷമായ തൊഴിൽ പ്രശ്നമാണ് മോദി ഭരണകാലത്തുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
ചരിത്രത്തിലെ വലിയ അഴിമതിയാണ് നോട്ട് അസാധുവാക്കലിലൂടെ മോദി നടത്തിയത്. നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് മുൻപ് വിദേശത്തുനിന്ന് മൂന്നു സീരിസിൽ ഒരു ലക്ഷം കോടി വീതം വ്യാജ കറൻസികൾ അച്ചടിച്ച് ഇന്ത്യയിലെത്തിച്ചിരുന്നെന്നും നോട്ട് അസാധുവാക്കുന്ന വിവരം ബിജെപിക്ക് വേണ്ടപ്പെട്ടവർക്ക് നേരത്തെ ചോർത്തി നൽകിയെന്നും കാബിനറ്റ് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് രാഹുൽ രത്രേക്കർ സമ്മതിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞദിവസം കപിൽ സിബൽ പുറത്തുവിട്ടു.
നോട്ടുനിരോധനത്തിന്റെ മറവിൽ വൻതട്ടിപ്പിന് മോദിയും അമിത്ഷായും കളമൊരുക്കിയതിന്റെ തെളിവാണിത്. റിസർവ് ബാങ്ക് എതിർപ്പ് നിലനിൽക്കെയാണ് ബിജെപി നോട്ട് നിരോധനം മുൻകൈയെടുത്ത് നടപ്പിലാക്കിയത്. ജനതയെ വഞ്ചിച്ച മോദിക്കുള്ള മറുപടിയായിരിക്കും ലോക്സഭാ തെരഞ്ഞെടുപ്പ് ഫലമെന്നും മുല്ലപ്പള്ളി പറഞ്ഞു.
മോദി: ജനതയെ തൊഴിൽരഹിതരാക്കിയ ഭരണാധികാരിയെന്നു മുല്ലപ്പള്ളി
12:34 AM Apr 19, 2019 | Deepika.com