തിരുവനന്തപുരം: വർഗീയത ഇളക്കിവിടാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരേ ജാഗരൂകരാകണമെന്ന് കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പുമായ ഡോ.എം. സൂസപാക്യം. വെള്ളയന്പലം ബിഷപ്സ് ഹൗസിൽ ഈസ്റ്റർദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
സന്ദർശിക്കാനെത്തുന്ന സ്ഥാനാർഥികളുടെയെല്ലാം നയപരിപാടികളുമായി കത്തോലിക്കാസഭയ്ക്കു യോജിപ്പില്ല. താനുമായി ബന്ധപ്പെടുത്തി തീരദേശത്തെ ജനങ്ങൾക്കിടയിൽ ചിലർ നടത്തുന്ന പ്രചാരണങ്ങളിൽ കുറച്ചു വിഷമമുണ്ട്. നമുക്കു വലുത് രാജ്യമാണ്. രാജ്യത്തിനു സനാതന മൂല്യങ്ങളുണ്ട്. നമുക്ക് ആദർശ ശുദ്ധിയുള്ള നേതാക്കളെ ആവശ്യമാണ്. പുതിയ ക്ഷേമരാഷ്ട്രത്തെ സ്വപ്നം കണ്ട് ജനപ്രതിനിധികളെ തെരഞ്ഞെടുക്കാൻ നമുക്ക് കഴിയണം.
അസതോമാ സദ് ഗമയാ എന്നാണ് ഭാരതീയ പ്രാർഥന. അസത്യത്തിൽ നിന്നു സത്യത്തിലേക്കും അന്ധകാരത്തിൽ നിന്ന് പ്രകാശത്തിലേക്കും മൃത്യുവിൽ നിന്ന് അമർത്യതയിലേക്കും രാജ്യം തെരഞ്ഞെടുപ്പിൽ ഉയർത്തെഴുന്നേൽക്കണമെന്നും ആർച്ച് ബിഷപ് പറഞ്ഞു.
പാപശക്തികളെ തിരസ്കരിക്കാനും നന്മയുടെ ശക്തിയോടു ചേർന്ന് പുതിയ ആകാശവും ഭൂമിയും സൃഷ്ടിക്കാനും കഴിയണം. പ്രശ്നാധിഷ്ഠിത, മൂല്യാധിഷ്ഠിത സമദൂരമാണ് സഭ മുന്നോട്ടുവയ്ക്കുന്നത്. ജാതി- മത വർഗീയ ഭേദങ്ങൾക്ക് ഉപരിയായി മനുഷ്യത്വം കേരളീയ സമൂഹത്തിനുണ്ട്. അതിനാൽ വർഗീയതയെക്കുറിച്ച് ഭയം തോന്നുന്നില്ല.
ഓഖി ദുരന്തത്തിൽ നഷ്ടം നേരിട്ടവർക്ക് തമിഴ്നാട് സർക്കാർ ചെയ്ത അത്രയും കാര്യങ്ങൾ കേരളത്തിൽ ചെയ്തിട്ടില്ലെന്ന് ചോദ്യത്തിന് ഉത്തരമായി ആർച്ച് ബിഷപ് പറഞ്ഞു.
വർഗീയത ഇളക്കിവിടാൻ ശ്രമിക്കുന്നവർക്കെതിരേ ജാഗരൂകരാകണം: ഡോ. എം. സൂസപാക്യം
12:34 AM Apr 19, 2019 | Deepika.com