ആലുവ: ഇതരസംസ്ഥാനക്കാരനായ മൂന്നു വയസുകാരനെ ക്രൂരമായി മർദിച്ചു മൃതപ്രായനാക്കിയ സംഭവത്തിൽ കുട്ടിയുടെ അമ്മയെ ഏലൂർ പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്. ഉത്തർപ്രദേശ് സ്വദേശിയെന്നു കരുതുന്ന ഹെന്ന ഖപൂൺ (28) ആണ് അറസ്റ്റിലായത്. അമ്മ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. എറണാകുളം കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
തലയ്ക്കു ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. രാജഗിരി ആശുപത്രിയിൽ ഇന്നലെ പുലർച്ചെ കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. തലയ്ക്കകത്തു രക്തം കട്ടപിടിച്ചു കിടന്നതു മാറ്റാനായെങ്കിലും ഇന്നു വൈകുന്നേരം വരെ നിർണായകമായ സാഹചര്യമാണുള്ളതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തലയോട്ടിയില്‍ പൊട്ടലും ശരീരമാസകലം പൊള്ളലേറ്റ പാടുകളുമായി ബുധനാഴ്ചയാണു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വലിയ പലക കൊണ്ട് തലയ്ക്ക് അടിയേറ്റിരുന്നു. കുട്ടിയുടെ തലയോട്ടിക്കും തലച്ചോറിനും പരിക്കുണ്ട്. ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ചപാടുകളും ശരീരത്തിലുണ്ട്.
മേശപ്പുറത്തുനിന്നു വീണെന്നു പറഞ്ഞാണു കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷൻ ഓഫീസറും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ആശുപത്രിയിലെത്തി കുട്ടിയുടെ ആരോഗ്യനില വിലയിരുത്തി.
ഏലൂരിൽ വാടകയ്ക്കു താമസിക്കുകയാണ് കുട്ടിയുടെ കുടുംബം. കുട്ടിയുടെ അച്ഛൻ ഷാജിത് ഖാൻ (35) മെട്രോയാർഡിലെ കമ്പനിയിൽ ഡ്രൈവറാണ്. ഒരു വർഷമായി ഇയാൾ ഇവിടെ താമസിക്കുകയായിരുന്നു. കഴിഞ്ഞ മാസമാണ് അമ്മയോടൊപ്പം കുട്ടി ഏലൂരെത്തിയത്. ഇവർക്ക് ഒന്നിലേറെ തിരിച്ചറിയൽ കാർഡുകൾ ഉള്ളതായും വ്യത്യസ്ത പേരുകൾ ഉള്ളതായും സൂചനയുണ്ട്. ആശുപത്രിയിൽ കുട്ടിക്കൊപ്പമായിരുന്ന അമ്മയെ ഏലൂരിലെ വീട്ടിൽ എത്തിച്ചു പോലീസ് ഇന്നലെ തെളിവെടുത്തിരുന്നു. കുട്ടിയെ സാമൂഹികക്ഷേമ വകുപ്പ് ഏറ്റെടുക്കുമെന്നും സര്‍ക്കാര്‍ ചികിത്സ ലഭ്യമാക്കുമെന്നും ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ അറിയിച്ചിരുന്നു.
മൂന്നു വയസുകാരന്റെ നില ഗുരുതരം; അമ്മ അറസ്റ്റിൽ
12:34 AM Apr 19, 2019 | Deepika.com