കൊച്ചി: ഹൃദയ ശസ്ത്രക്രിയയ്ക്കായി മംഗലാപുരത്തുനിന്നു കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച നവജാതശിശുവിന്റെ ശസ്ത്രക്രിയ നടത്തി. ഇന്നലെ രാവിലെ ഒമ്പതിന് ആരംഭിച്ച ശസ്ത്രക്രിയ വൈകിട്ട് നാലിനാണ് അവസാനിച്ചത്. കാര്‍ഡിയോ പള്‍മണറി ബൈപാസിലൂടെയാണു ശസ്ത്രക്രിയ നടത്തിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഹൃദയവാല്‍വിന്റെ സങ്കോചം ശരിയാക്കുകയും ഹൃദയത്തിന്റെ ദ്വാരം അടയ്ക്കുകയും ചെയ്തു. ഹൃദയത്തിലെ മഹാധമനിയുടെ കേടുപാടുകള്‍ പരിഹരിച്ചതായും കുട്ടിയുടെ നില ഇപ്പോള്‍ തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു.
അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണ്. കാര്‍ഡിയോ പള്‍മണറി ബൈപാസില്‍നിന്നു തരണം ചെയ്യുന്നത് ഈ സമയത്താണ്. അതിനാല്‍ ഈ സമയം കുഞ്ഞ് ഐസിയുവില്‍ ആയിരിക്കുകയും ആരോഗ്യസ്ഥിതി നിരന്തരം നിരീക്ഷിക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
കാസർഗോഡ് വിദ്യാനഗർ പാറക്കട്ട സ്വദേശികളായ സാനിയ - മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കഴിഞ്ഞ ചൊവ്വാഴ്ചയാണു ശസ്ത്രക്രിയയ്ക്കായി അമൃതയിൽ പ്രവേശിപ്പിച്ചത്. മംഗലാപുരത്തുനിന്നു റോഡ് മാർഗം ആംബുലൻസിൽ അഞ്ചര മണിക്കൂർകൊണ്ടു 400 കിലോമീറ്റർ താണ്ടി കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
നവജാതശിശുവിന്റെ ഹൃദയശസ്ത്രക്രിയ നടത്തി, നില തൃപ്തികരം
12:34 AM Apr 19, 2019 | Deepika.com