പ്രസ്റ്റീജ് മണ്ഡലം / എസ്.ആർ. സുധീർകുമാർ
പ്രചാരണം അവസാനിക്കാൻ അഞ്ചുദിവസം മാത്രം അവശേഷിക്കേ കൊല്ലത്തെ പോരാട്ട വീര്യംകണ്ട് രാഷ്ട്രീയ നിരീക്ഷകർ പോലും കൺഫ്യൂഷനിലാണ്. വോട്ടുപിടിത്തത്തിൽ യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പം. ഗതിവേഗം കുറവാണെങ്കിലും എൻഡിഎ തൊട്ടുപിന്നിൽ.
അവസാനനിമിഷം മത്സരം രാഷട്രീയത്തിനപ്പുറം വാശിക്കു വഴിമാറുകയാണ്. എൻ.കെ. പ്രേമചന്ദ്രന്റെ ഭൂരിപക്ഷം നിലവിലുള്ളതിന്റെ ഇരട്ടിയിലധികമാക്കണമെന്ന വാശിയിലാണ് യുഡിഎഫ്. അതേസമയം ആർഎസ്പിയുടെ തറവാട്ടിൽ എന്തുവില കൊടുത്തും പ്രേമചന്ദ്രനെ തറപറ്റിക്കുക എന്ന കടുത്ത വാശിയോടെയാണ് കെ.എൻ.ബാലഗോപാലിന്റെയും എൽഡിഎഫിന്റെയും പ്രവർത്തനം. പരമാവധി വോട്ടുകൾ സമാഹരിച്ച് കരുത്തു തെളിയിക്കുക എന്ന സാമാന്യമായ വാശി എൻഡിഎ സ്ഥാനാർഥി കെ.വി. സാബുവിനുമുണ്ട്.
യുഡിഎഫും എൽഡിഎഫും പരസ്പരം എതിർ സ്ഥാനാർഥികൾക്കെതിരേ ചട്ടലംഘനം ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചു. ഇതേത്തുടർന്ന് ഇരുകൂട്ടരും അതീവ ജാഗ്രതയിലാണ്. പ്രസംഗത്തിലും പ്രവൃത്തിയിലും വീഴ്ചകളും പക്വതക്കുറവും ഉണ്ടാകാതെ ശ്രദ്ധിക്കുന്നു.
ഒപ്പം സമാന്തരമായി കണക്കെടുപ്പും കണക്കുകൂട്ടലുകളും നടക്കുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രേമചന്ദ്രൻ വിജയിച്ചത് 37,469 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്തെ ഏഴു നിയമസഭാ മണ്ഡലങ്ങളിലുമായി എൽഡിഎഫിന് 1,76,040 വോട്ടുകളുടെ ഭൂരിപക്ഷമുണ്ട്.
ഈ കണക്കിൽ പ്രതീക്ഷയർപ്പിച്ചുള്ള പ്രവർത്തനമാണ് ഇടതുമുന്നണി നടത്തുന്നത്. എൽഡിഎഫിന്റെ കണക്കിലെ കളി കാര്യമാക്കേണ്ടതില്ല എന്ന നിലപാടിൽ യുഡിഎഫും പ്രചാരണം കൊഴുപ്പിക്കുന്നു. ട്രോളുകളും തള്ളലുകളുമായി എല്ലാവരുടെയും സൈബർ യുദ്ധവും പൊടിപൊടിക്കുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ചാത്തന്നൂരിൽ യുഡിഎഫ് മൂന്നാംസ്ഥാനത്തേക്ക് പോയിരുന്നു. ബിജെപിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. ഇത്തവണ ചാത്തന്നൂർ മറ്റുചില അസംബ്ലി മണ്ഡലങ്ങളിൽ കൂടി ആവർത്തിക്കുമെന്നാണ് എൻഡിഎയുടെ അവകാശവാദം.
ശബരിമല വിഷയം പ്രചാരണത്തിൽ പ്രത്യക്ഷമായി തന്നെ എൻഡിഎ അവതരിപ്പിക്കുകയുണ്ടായി. ആദ്യം അൽപ്പമൊന്ന് അറച്ചുനിന്നെങ്കിലും പിന്നീട് ഈ വിഷയവുമായി യുഡിഎഫും വോട്ടർമാരെ സമീപിച്ചു. ഇതിലൂടെ സ്ത്രീ വോട്ടുകളെയാണ് ഇരുകൂട്ടരും ലക്ഷ്യം വച്ചത്. വിഷയം വോട്ടിനിട്ട് തീർപ്പാക്കേണ്ടതല്ല എന്ന നിലപാടിലായിരുന്നു എൽഡിഎഫിന്റെ പ്രതിരോധവും പ്രതികരണവും.
പ്രേമചന്ദ്രനെ തോൽപ്പിക്കാൻ ആവനാഴിയിലെ അവസാനത്തെ അസ്ത്രം വരെ പ്രയോഗിക്കാമെന്ന ആഹ്വാനമാണ് മുഖ്യമന്ത്രി സിപിഎം അണികൾക്ക് നൽകിയിട്ടുളളത്. ഈ നിയോഗത്തിന്റെ ചുമതല ഏൽപ്പിച്ചിരിക്കുന്നത് മന്ത്രി തോമസ് ഐസക്കിനെയാണ്.
കൊല്ലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് എത്തിയത് എൻഡിഎയ്ക്ക് ഊർജം പകർന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ചൊവ്വാഴ്ച ജില്ലയിൽ എത്തിയപ്പോൾ കൊല്ലത്തിന്റെ പ്രചാരണ ചിത്രം സൂപ്പർഹിറ്റായി മാറി കഴിഞ്ഞു. ഇതോടെ കാര്യങ്ങൾ തങ്ങളുടെ കൈപ്പിടിയിൽ ഒതുങ്ങിയെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്.
പ്രചാരണച്ചൂട് ഉച്ചസ്ഥായിയിലായി കൊല്ലത്തെ അങ്കത്തട്ട് തിളച്ചുമറിയുകയാണ്. വിജയം കോരിയെടുക്കാൻ പതിനെട്ടിനപ്പുറം അടവുകൾ ഉണ്ടോ എന്ന ഗവേഷണത്തിലാണ് മുന്നണികൾ. ഒന്നരലക്ഷത്തോളമുള്ള കന്നി വോട്ടർമാരിലാണ് എല്ലാവരുടെയും കണ്ണ്.
കടുത്തവാശിയും കണക്കിലെ കളികളും
12:06 AM Apr 19, 2019 | Deepika.com