തൃശൂർ: ചേറ്റുപുഴയിൽ ടിപ്പർ ലോറി ഡ്രൈവറെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ചേറ്റുപുഴ സ്വദേശി തെറ്റാരി വീട്ടിൽ വേലപ്പന്റെ മകൻ ശശിധരനാണ്(49) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട ചേറ്റുപുഴ സ്വദേശി ദീപുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മാനസികദൗർബല്യമുള്ള ആളാണെന്നു പോലീസ് പറയുന്നു.
ഇന്നലെ പുലർച്ചെ മൂന്നരയോടെയാണു സംഭവം. പുലർച്ചെ ജോലിക്കായി വീട്ടിൽനിന്നിറങ്ങി നടന്നുവരുന്പോൾ ചേറ്റുപുഴ ആന്പക്കാട്ട് മൂലയിൽ വച്ചു ശശിധരനു മുളവടികൊണ്ടു തലയ്ക്കടിയേൽക്കുകയായിരുന്നു. ചായ കുടിക്കാനായി അതുവഴി വന്നിരുന്ന പ്രശാന്ത് എന്നയാൾ ആക്രമിക്കുന്നതു കണ്ടു ദീപുവിനെ തടയാൻ ശ്രമിച്ചെങ്കിലും ദീപു വടിയുമായി പ്രശാന്തിനു നേരേയും തിരിഞ്ഞു. പ്രശാന്ത് ഒച്ചവച്ചു ആളുകളെ കൂട്ടി ദീപുവിനെ ഓടിച്ച ശേഷമാണ് അടിയേറ്റുവീണ ശശിധരനെ ഒളരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ശശിധരനെ പ്രാഥമിക ചികിത്സയ്ക്കു ശേഷം തൃശൂർ ജനറൽ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഓടി രക്ഷപ്പെടാൻ ശ്രമിച്ച ദീപുവിനെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി കസ്റ്റഡിയിലെടുത്തു. ശശിധരനെ ആക്രമിക്കാൻ ഉപയോഗിച്ച മുള സമീപത്തെ വെറ്ററിനറി ആശുപത്രിയിൽനിന്നു പോലീസ് കണ്ടെടുത്തു. വാർക്കപ്പണിക്കായി കൊണ്ടുവന്ന മുളയാണിത്. ഇയാൾ മുളവടിയുമായി പടിഞ്ഞാറേ കോട്ടയിൽ കറങ്ങിനടക്കുന്നതു കണ്ടവരുണ്ട്. വെസ്റ്റ് പോലീസും ഡോഗ് സ്ക്വാഡും ഫോറൻസിക് വിഭാഗവും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ഉഷയാണ് ശശിധരന്റെ ഭാര്യ. മക്കൾ: നിഹിൽ, മിഥുൻ, തീർത്ഥ.
ലോറി ഡ്രൈവറെ തലയ്ക്കടിച്ചു കൊലപ്പെടുത്തി
11:31 PM Apr 18, 2019 | Deepika.com