കൃപാവസന്തം / ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്
എല്ലാം പൂർത്തിയായിരിക്കുന്നു. അവൻ തലചായ്ച്ച് ആത്മാവിനെ സമർപ്പിച്ചു (യോഹ. 19:30). ലോകമനസിൽ ഏറ്റവും കൂടുതൽ പതിഞ്ഞിട്ടുള്ള ചിത്രമാണ് ക്രൂശിതന്റേത്. കുരിശിന്റെ തണലിലാണ് സുവിശേഷങ്ങളെല്ലാം രചിക്കപ്പെട്ടത്.
സദ്വാർത്തകളുടെ ജന്മപാത്രമാണ് കുരിശ്. ആ കുരിശിന്റെ ചുവട്ടിലാണ് ഇന്നു ക്രൈസ്തവലോകം മുഴുവനും ഒത്തുചേർന്നിരിക്കുന്നത്. പൂർത്തീകരിക്കപ്പെട്ട കർമത്തിന്റെ പരിസമാപ്തി മനുഷ്യകുലത്തിന്റെ നിത്യരക്ഷയ്ക്കുവേണ്ടി ആത്മാർപ്പണം ചെയ്ത ദൈവത്തെയാണ് കുരിശിൽ നാം ആരാധിക്കുന്നത്. കത്തിജ്വലിക്കുന്ന കുരിശിന്റെ ദിവ്യരഹസ്യം നമ്മുടെ പാപങ്ങൾമൂലം നമുക്ക് ദൈവത്തോടുണ്ടായ കടങ്ങളാണ് ക്രിസ്തു കുരിശിൽ വീട്ടിത്തീർത്തത്. കടങ്ങളും പാപങ്ങളും ഞങ്ങളോടും പൊറുക്കണേ എന്ന നിരന്തര പ്രാർഥനയ്ക്കുള്ള ശാശ്വത മറുപടിയായിരുന്നു കുരിശുമരണം. ഔദാര്യപൂർവം അവിടുന്ന് നമ്മുടെ കടങ്ങൾ ക്ഷമിച്ചെങ്കിൽ നാമും കൂടുതൽ കടക്കാരാകാതിരിക്കാനും മറ്റുള്ളവരുടെ കടങ്ങൾ ക്ഷമിക്കാനും കടപ്പെട്ടിരിക്കുന്നു.
മാനവരക്ഷയുടെ താക്കോലാണ് കുരിശ്. നമ്മൾ ചെയ്യേണ്ടത് ഒന്നുമാത്രം. ക്രൂശിതനെ നോക്കുക, അവന്റെ മുറിവുകൾ നല്കുന്ന സൗഖ്യം അനുഭവിക്കുക. അന്ധകാര വിനാഴികകളെ ഭയക്കരുതെന്നാണ് ക്രൂശിത സന്ദേശം. കാരണം തിന്മകൾക്കും അന്ധകാരശക്തികൾക്കുംമേൽ വിജയംവരിക്കാനുള്ള ശക്തിയാണ് കുരിശ്. കുരിശിലെ ക്രിസ്തുവിന്റെ ദാരുണരൂപം കണ്ടു സാത്താൻ സന്തോഷിച്ചു. ഇരയെ കണ്ട മീനിനെപ്പോലെ അവനത് വിഴുങ്ങി. എന്നാൽ, അവനെ ഇല്ലാതാക്കാൻ കഴിവുള്ള ദൈവമഹത്വത്തിന്റെ ചൂണ്ടയാണ് വിഴുങ്ങിയതെന്ന് അവൻ അറിഞ്ഞില്ല എന്നാണ് സഭാപിതാക്കന്മാർ പഠിപ്പിക്കുന്നത്. സ്നേഹത്തോടെ ആശ്ലേഷിക്കപ്പെടുന്ന കുരിശുകളൊന്നും സങ്കടത്തിലേക്ക് നയിക്കില്ല. മറിച്ച് അത് ആനന്ദത്തിന്റെ ദിവ്യാനുഭൂതിയായിരിക്കുമെന്നാണ് ഫ്രാൻസിസ് പാപ്പാ പറയുന്നത്.
ഈശോ തന്റെ നിലപാടിന്റെയും നീതിബോധത്തിന്റെയും മറുവിലയായാണ് കുരിശുമരണം വരിക്കുന്നത്. അവൻ മനുഷ്യൻ ആകുക മാത്രമല്ല. മനുഷ്യാവസ്ഥയുടെ നിരാകരണങ്ങളും നിന്ദനങ്ങളും തിരസ്കരണങ്ങളും ഏറ്റെടുത്തു. കഠോരമായിരുന്നു അവൻ അനുഭവിച്ച യാതന. ശ്വാസോച്ഛാസംപോലും ചെയ്യാൻ ആകാത്തവിധം കൈവെള്ളയിലല്ല, കണങ്കയ്യിലാണ് ആണിയടിച്ചിറക്കിയത്. ആറു മുതൽ എട്ടിഞ്ചുവരെ നീളമുള്ള ആണികൾ. ഒറ്റക്കാലിൽ വേദന താങ്ങാനാവാതെ മുതുകൊടിഞ്ഞ് പിടയാൻവേണ്ടി ഇരുകാലുകളും ചേർത്താണ് തറയ്ക്കപ്പെട്ടിരുന്നത്.
തലയിലെ മുൾമുടിയിൽനിന്നും കൈകളിലെ ആണിമുനകളിൽനിന്നും വിലാവിൽനിന്നും രക്തം മുഴുവൻ വാർന്ന് ഏതാണ്ട് രണ്ടു കിലോമീറ്ററോളം 30 കിലോഗ്രാം വരുന്ന കുരിശും ചുമന്ന് വീണും വിയർത്തും നടന്നുനീങ്ങിയ, അപമാനങ്ങളും നിന്ദനങ്ങളും ഏറ്റുവാങ്ങിയ കല്ലേറുകളും കുറ്റാരോപണങ്ങളും നിറഞ്ഞ സഹനയാത്രയ്ക്ക് പുറമെയാണ് അവൻ ഇതെല്ലാം സഹിച്ചതെന്ന് ഓർമിക്കണം. അവഹേളനങ്ങളുടെയും അവഹേളിതരുടെയും നടുവിൽ അറവുമാടിനെപ്പോലെ അവൻ നമ്മുടെ കടങ്ങൾക്കുവേണ്ടി അവസാനതുള്ളി രക്തവും കൊടുത്തു കടംവീട്ടുകയായിരുന്നു. വിശുദ്ധ അഗസ്തിനോസിനോടൊപ്പം നമുക്കും കുരിശിൽ മിഴികളർപ്പിച്ച് ധ്യാനിക്കാം. അവൻ കുരിശിൽ കരങ്ങൾ വിരിച്ചുപിടിച്ചത് പാപിയായ എന്നെ ആശ്ലേഷിക്കാനാണ്. അവൻ ശിരസ് നമിച്ചത് പാപിയായ എന്നെ ചുംബിക്കാനാണ്. അവന്റെ പാർശ്വം പിളർക്കപ്പെട്ടത് പാപിയായ എനിക്ക് അഭയം നല്കാനാണ്.
പരിത്രാണ പ്രഫുല്ലദിനം
11:31 PM Apr 18, 2019 | Deepika.com