തുടക്കം മുതൽ ഒടുക്കംവരെ വയനാട് മണ്ഡലത്തിലെ ജനങ്ങളെ പ്രശംസിച്ച് ആവേശം വാരിവിതറിയ രാഹുൽഗാന്ധിയുടെ പ്രസംഗം വേദിയും പരിസരവും തിങ്ങിനിറഞ്ഞ വൻജനാവലി ഹർഷാരവത്തോടെയാണ് എതിരേറ്റത്. വയനാട് മണ്ഡലത്തിലെ പ്രശ്നങ്ങളും പരിഹാരങ്ങളും അക്കമിട്ടുനിരത്തി വിഷു-ഈസ്റ്റർ ആശംസകൾ നേർന്നായിരുന്നു 33 മിനിട്ടുനേരം ഇംഗ്ലീഷിലുള്ള പ്രസംഗം.
“ ഞാനെന്തുചിന്തിക്കുന്നു എന്നു പറയുവാനല്ല, നിങ്ങൾ എങ്ങനെ ജീവിക്കണമെന്നു പറയുവാനല്ല, ഏതുഭാഷ എങ്ങനെ സംസാരിക്കണമെന്നു പറയുവാനുമല്ല, മറിച്ച് നിങ്ങളുടെ മകനും സഹോദരനും സുഹൃത്തുമായാണ് ഞാൻ വന്നിരിക്കുന്നത്. ഏറെ വിനയത്തോടുകൂടി പറയുന്നു, നിങ്ങളിൽനിന്ന് പഠിക്കുവാനാണ്. നിങ്ങളുടെ പ്രശ്നങ്ങൾ നിങ്ങളോടു ചേർന്നുനിന്ന് പരിഹരിക്കാനാണ് ഞാൻ വന്നിരിക്കുന്നത്. മക്കൾ അച്ഛനമ്മമാരോടോ, സഹോദരങ്ങൾ സഹോദരരോടോ , സുഹൃത്തുക്കൾ സുഹൃത്തുക്കളോടോ ഒരിക്കലും കള്ളം പറയില്ല. അതുപോലെയാണ് വയനാട്ടുകാരായ നിങ്ങൾ എനിക്ക്. ഏതുവിധത്തിൽ എവിടെയൊക്കെ നിങ്ങളെ സഹായിക്കുവാൻ സാധിക്കുമോ, അവിടെയൊക്കെ വയനാട്ടുകാരായ നിങ്ങളെ സഹായിക്കുമെന്ന് ഞാനിതാ ഉറപ്പുനൽകുന്നു. എനിക്കുവേണ്ടത് നിങ്ങളുമായുള്ള ആത്മബന്ധമാണ് .
അഞ്ചുവർഷമായി ഞാനീരാജ്യം മുഴുവൻ ചുറ്റിസഞ്ചരിച്ചു. എല്ലായിടത്തും ജനങ്ങൾ അസ്വസ്ഥരാണ്.ആർഎസ്എസും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണ് അവരുടെ അസ്വസ്ഥതയ്ക്കു കാരണം. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ഒരേ കാഴ്ചപ്പാടും ഒരേ ആശയവും എല്ലായിടത്തും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. പ്രധാനമന്ത്രി എവിടെപോയാലും അദ്ദേഹത്തിന്റെ മൻകി ബാത്തിനെക്കുറിച്ച് (മനസിലുള്ള ആശയം) പറയുന്നു. ഇത് കേട്ട് രാജ്യത്തിന്റെ വടക്കും കിഴക്കും, തെക്കും പടിഞ്ഞാറുമുള്ളവർ അസ്വസ്ഥരാണ്. ഉത്തരേന്ത്യ ചോദിക്കുന്നു, എന്താണ് തങ്ങളുടെ കുറവ്. കേരളീയർ ചോദിക്കുന്നു, എന്താണ് മലയാളത്തിന്റെ കുറവ്. തമിഴ്നാട്ടിലെ ജനം ചോദിക്കുന്നു, എന്താണ് തമിഴകത്തിന്റെ കുറവ്. അതുകൊണ്ടാണ് ഉത്തരേന്ത്യയിൽനിന്നും ദക്ഷിണേന്ത്യയിൽനിന്നും മത്സരിക്കാൻ ഞാൻ തീരുമാനിച്ചത്. ദക്ഷിണേന്ത്യൻ ജനതയോടു ഞാൻ പറയുന്നു, നിങ്ങൾ ഈ രാജ്യത്തിന് പ്രധാനപ്പെട്ടവരാണ്. ഇവിടുത്തെ സംസ്കാരം, ഭാഷ. ജീവിതരീതി എല്ലാം പ്രധാനപ്പെട്ടതാണ്. കോൺഗ്രസിന് എല്ലാ ജനങ്ങളും ഭാഷയും സംസ്കാരവും പ്രധാനപ്പെട്ടതാണ്.
ഞാനിന്ന് വയനാട്ടിലെ ശ്രീധന്യ സുരേഷിനൊപ്പമാണ് ഉച്ചയൂണ് കഴിച്ചത്. ഈ വയനാടിന്റെ ചിന്താഗതിയുടെ ഉത്തമ ഉദാഹരണമാണ് ശ്രീധന്യ. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഭാരതീയർക്ക് അപമാനമാണെന്ന് പ്രധാനമന്ത്രി മുമ്പ് ലോക്സഭയിൽ പറഞ്ഞത് ഞാൻ ശ്രദ്ധിക്കുകയുണ്ടായി. ഞാനിന്ന് ശ്രീധന്യയോടു ചോദിച്ചു, ഐഎഎസ് നേട്ടത്തിന് എന്താണ് കാരണമെന്ന്. എന്റെ മാതാപിതാക്കൾ എന്നായിരുന്നു മറുപടി. എന്താണ് മാതാപിതാക്കൾ ചെയ്യുന്നതെന്നു ചോദിച്ചു. അവൾ പറഞ്ഞു, അവർ ദേശീയ തൊഴിലുറപ്പു പദ്ധതിയിലാണ് ജോലിചെയ്യുന്നതെന്ന്. ആ ജോലിയുള്ളതുകൊണ്ടാണ് തനിക്ക് ഐഎഎസ് നേടാനായതെന്നും ശ്രീധന്യ പറഞ്ഞു. ആ മഹത്തായ പദ്ധതിയെയാണ് പ്രധാനമന്ത്രി തള്ളിപ്പറഞ്ഞത്.
കോൺഗ്രസ് അധികാരത്തിൽവന്നാൽ തൊഴിലുറപ്പ് പദ്ധതി പുനരുജ്ജീവിപ്പിച്ച് ആയിരക്കണക്കിന് ശ്രീധന്യമാരെ സൃഷ്ടിച്ചെടുക്കും. ഇന്ത്യൻ സമ്പദ്ഘടനയുടെ അടിസ്ഥാനതത്വം പോലും മനസിലാക്കാതെയാണ് മോദി നോട്ട് നിരോധനം നടപ്പാക്കിയത്. നോട്ടുനിരോധനവും, ഗബർസിംഗ് ടാക്സും( ജിഎസ്ടി) നൂറുകണക്കിന് ചെറുകിടക്കാരെ നശിപ്പിച്ചു. അഞ്ചു വർഷത്തെ ആ അന്യായം തിരുത്താൻ ഇന്നു നമുക്കുവേണ്ടത് പുതിയ അഞ്ചുവർഷത്തെ ന്യായമാണ്. നോട്ടുനിരോധനത്തിലൂടെ പണം ഊറ്റിയെടുത്ത ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കും. അതായിരിക്കും കോൺഗ്രസിന്റെ സർജിക്കൽ സ്ട്രൈക്ക്. റബർവില കുത്തനെ ഇടിഞ്ഞു. മലേഷ്യൻ സർക്കാരുമായുണ്ടാക്കിയ കരാറാണ് കാരണം.
കോൺഗ്രസ് വന്നാൽ അതിനും പരിഹാരമുണ്ടാകും. കേരളത്തിലെ, വയനാട്ടിലെ കർഷകരുടെ മനസിൽനിന്ന് ഭയം അകറ്റും. കാർഷിക വായ്പയുടെ പേരിൽ ഒരു കർഷകനും ജയിലിൽ പോകേണ്ടിവരില്ല. ഇതിനായി എല്ലാ വർഷവും കാർഷിക സ്പെഷൽ ബജറ്റ് കൊണ്ടുവരും. വയനാട്ടിൽ മെച്ചപ്പെട്ട ചികിത്സാസൗകര്യം ലഭ്യമാക്കും.സുസ്ഥിര വിനോദസഞ്ചാര കേന്ദ്രമാക്കി വയനാടിനെ മാറ്റും. അമേരിക്ക, ബ്രിട്ടൻ, ജപ്പാൻ തുടങ്ങി ലോകരാഷ്ട്രങ്ങളിൽ വയനാടിന്റെ പേര് ഞാനെത്തിക്കും. മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയ്ക്ക് വിനോദസഞ്ചാരത്തിനു പോകണമെന്നു തോന്നിയാൽ ആദ്യം വയനാടിന്റെ പേര് ഓർമയിലെത്തുംവിധം വയനാടിന്റെ ഖ്യാതി എല്ലായിടത്തുമെത്തിക്കും.” ബന്ദിപ്പൂർ-മൈസൂരു ദേശീയപാതയിലെ രാത്രിയാത്ര നിരോധനം എത്രയുംവേഗം പരിഹരിക്കാൻ ഞാൻ മുന്നിലുണ്ടാകുമെന്നും രാഹുൽഗാന്ധി പറഞ്ഞു.
ബാബു ചെറിയാൻ