കണ്ണൂർ: തൊഴിലില്ലായ്മയും കാർഷികമേഖലയിലെ വിലയിടിവും സാമ്പത്തികതകർച്ചയും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന മൂന്നു ഘടകങ്ങളാണെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. കണ്ണൂരിൽ എത്തിയ രാഹുൽ ഗാന്ധി മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷവിമർശനം നടത്തുകയും ചെയ്തു. മാവോയിസ്റ്റുകളെയും തീവ്രവാദികളെയും കോൺഗ്രസ് സഹായിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇക്കാര്യം മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് രൂക്ഷ വിമർശനം നടത്തിയത്.
രാജ്യത്തെ വിഭജിക്കലാണ് ഏറ്റവും വലിയ രാജ്യദ്രോഹം. തൊഴിൽ നൽകാത്തതും അനിൽ അംബാനിക്ക് 30,000 കോടി രൂപ നൽകിയതുമാണ് ഏറ്റവും വലിയ രാജ്യദ്രോഹം. യുവാക്കൾക്ക് തൊഴിൽ നൽകാതെ സാമ്പത്തിക ഘടന തകിടംമറിച്ച ബിജെപിയാണ് ദേശവിരുദ്ധർ. 27,000 യുവാക്കൾക്കാണ് ഓരോ മണിക്കൂറിലും രാജ്യത്ത് തൊഴിൽ നഷ്ടപ്പെടുന്നത്. ഇത് ദേശദ്രോഹമാണ്. കാർഷിക മേഖലയെ നശിപ്പിക്കുന്നത് കർഷക ആത്മഹത്യയ്ക്ക് കാരണമാകുന്നു. ഇതും ദേശദ്രോഹമാണ്.
കോൺഗ്രസിന്റെ ആയിരക്കണക്കിന് പ്രവർത്തകരാണ് രാജ്യവിരുദ്ധ ശക്തികളുടെ ആക്രമണത്തിനിരയായിട്ടുള്ളത്. മോദിയുടെ ‘അനിൽഭായി’ ആയതാണ് അംബാനിക്ക് റഫാൽ കരാറിനുള്ള യോഗ്യത. രാഷ്ട്രീയമായി ദുർബലായവരാണ് രാഷ്ട്രീയ അക്രമങ്ങൾക്ക് കോപ്പുകൂട്ടുന്നത്.
എന്നാൽ, കോൺഗ്രസ് കരുത്തുറ്റതാണെന്നും അതിനാൽ അക്രമങ്ങളുടെ ആവശ്യമില്ലെന്നും രാഹുൽഗാന്ധി പറഞ്ഞു. റഫാൽ ഇടപാടിൽ സുപ്രീംകോടതി നോട്ടീസ് നൽകിയതു സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഇതിനെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു മറുപടി.
പ്രധാനമന്ത്രിയോടു ചോദ്യങ്ങൾ ചോദിക്കുന്നില്ല
നിങ്ങളെന്നോട് ചോദ്യങ്ങൾ ചോദിക്കുന്നു. എന്തുകൊണ്ടാണ് പ്രധാനമന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിക്കാൻ സാധിക്കാത്തത്. കേരളത്തിലെയും ഒഡീഷയിലെയും ഡൽഹിയിലെയും പ്രാദേശിക-ദേശീയമാധ്യമങ്ങളെ അഭിമുഖീകരിക്കാൻ എന്തുകൊണ്ടാണ് പ്രധാനമന്ത്രി തയാറാകാത്തതെന്നു രാഹുൽഗാന്ധി ചോദിച്ചു. കോൺഗ്രസ് പാർട്ടിക്കും സഖ്യകക്ഷികൾക്കും തെരഞ്ഞെടുപ്പിൽ മികവുറ്റ പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുൽ പറഞ്ഞു.
റെനീഷ് മാത്യു
"രാജ്യത്തെ വിഭജിക്കുന്നതാണു രാജ്യദ്രോഹം'
02:28 AM Apr 18, 2019 | Deepika.com