സുൽത്താൻ ബത്തേരി: സെന്റ് മേരീസ് കോളജ് ഗ്രൗണ്ടിൽ വയനാട് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽഗാന്ധി നടത്തിയ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിയിലെ വനിതാ പങ്കാളിത്തം ശ്രദ്ധേയമായി. വിവിധ പ്രായക്കാരായ ആയിരക്കണക്കിനു സ്ത്രീകളാണ് രാഹുൽ ഗാന്ധിയെ കാണാനും പ്രസംഗം കേൾക്കാനുമായി പൊതുസമ്മേളനസ്ഥലത്ത് എത്തിയത്. ബത്തേരി നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരായിരുന്നു ഇവരിൽ അധികവും. എഴുപതിനായിരത്തിൽ അധികം ആളുകളാണ് സദസിൽ ഉണ്ടായിരുന്നത്. ഇതിൽ പകുതിയോളം സ്ത്രീകളായിരുന്നു.
ബത്തേരിയിലെ പൊതുസമ്മേളനത്തിൽ ഏകദേശം കാൽ ലക്ഷം ആളുകളുടെ പങ്കാളിത്തം ഉണ്ടാകുമെന്നാണ് കെപിസിസി ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ കഴിഞ്ഞ ദിവസം വാർത്താലേഖകരോടു പറഞ്ഞത്. എന്നാൽ നേതാക്കൾ കണക്കുകൂട്ടിയതിലും രണ്ടിരട്ടിയോളം ആളുകളാണ് ബത്തേരി ടൗണിലെ കോട്ടക്കുന്നിൽനിന്ന് ഒന്നര കിലോമീറ്ററോളം അകലെ കുപ്പാടിക്കുന്നിലുള്ള സെന്റ് മേരീസ് കോളജ് ഗ്രൗണ്ടിൽ എത്തിയത്. രാവിലെ എട്ടു മുതൽ ഗ്രൗണ്ടിലേക്കു ജനപ്രവാഹം തുടങ്ങിയിരുന്നു. ഞാൻ നിങ്ങളുടെ സഹോദരനും മകനുമാണെന്നു രാഹുൽ ഗാന്ധി പ്രസംഗത്തിനിടെ പറഞ്ഞപ്പോൾ സദസിൽ സ്ത്രീകൾ തിങ്ങിനിറഞ്ഞ ഭാഗത്തു ഹർഷാരവം മുഴങ്ങി.
ഏപ്രിൽ നാലിനു നാമനിർദേശ പത്രിക സമർപ്പിക്കാൻ രാഹുൽ കൽപ്പറ്റയിൽ എത്തിയപ്പോൾ ഒരു ലക്ഷത്തോളം ആളുകളാണ് എതിരേൽക്കാനെത്തിയത്. നാമനിർദേശ പത്രികാസമർപ്പണത്തിനുശേഷം ആദ്യമായാണ് രാഹുൽ ജില്ലയിലെത്തിയത്.
വനിതാ പങ്കാളിത്തം ശ്രദ്ധേയമായി
02:28 AM Apr 18, 2019 | Deepika.com