തിരുവനന്തപുരം: ക്രിമിനൽ കേസുകൾ സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്തുന്നതിൽ സ്ഥാനാർഥികൾ വീഴ്ച വരുത്തിയാൽ കോടതിയലക്ഷ്യത്തിനും തെരഞ്ഞെടുപ്പ് ഹർജികൾക്കും പരിഗണിക്കാവുന്ന കാരണമാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു.
നിശ്ചിത ഫോർമാറ്റിൽ പ്രദേശത്തെ പ്രധാനപ്പെട്ട പത്രങ്ങളിൽ കുറഞ്ഞത് മൂന്ന് വ്യത്യസ്ത ദിവസങ്ങളിലും പ്രധാന ടിവി ചാനലുകളിൽ മൂന്നു വ്യത്യസ്ത ദിവസങ്ങളിലും പരസ്യം നൽകണം. അതത് പാർലമെന്റ് മണ്ഡലത്തിൽ പ്രചാരമുള്ള പ്രമുഖ പത്രങ്ങളിലാണ് പരസ്യം നൽകേണ്ടത്. പത്രപരസ്യം കുറഞ്ഞത് 12 പോയിന്റ് ഫോണ്ട് സൈസിലായിരിക്കണം. ശ്രദ്ധിക്കുന്നതും വ്യക്തമായി കാണാവുന്നതുമായ രീതിയിലായിരിക്കണം പരസ്യം വരേണ്ടത്.
അച്ചടിരേഖ ടിവിയിൽ വായിക്കാനാകുംവിധമുള്ള നിശ്ചിത ഫോണ്ട് സൈസ് ടിവി പരസ്യത്തിൽ ഉപയോഗിക്കണം. പരസ്യം ചുരുങ്ങിയത് ഏഴു സെക്കൻഡ് എങ്കിലും വേണം. ടിവിയിൽ രാവിലെ എട്ടുമണിക്കും രാത്രി 10 മണിക്കും ഇടയിലുള്ള സമയത്താണ് പരസ്യം സംപ്രേഷണം ചെയ്യേണ്ടത്. ഇംഗ്ലീഷിലോ പ്രാദേശിക ഭാഷയിലോ പരസ്യം നൽകാം. ഏപ്രിൽ 21 വരെയുള്ള പത്രങ്ങളിലും ഏപ്രിൽ 21ന് വൈകുന്നേരം ആറുവരെ ടിവി ചാനലുകളിലും പരസ്യം നൽകാം.
ക്രിമിനൽ കേസുകൾ സംബന്ധിച്ച വിവരങ്ങൾ സ്ഥാനാർഥി പ്രസിദ്ധീകരിക്കുന്നതിന്റെ ചെലവ് സ്ഥാനാർഥിയുടെ ചെലവ് കണക്കിൽ ഉൾപ്പെടുത്തും. രാഷ്ട്രീയ കക്ഷി പ്രസിദ്ധീകരിക്കുന്ന പരസ്യത്തിന്റെ ചെലവ് രാഷ്ട്രീയകക്ഷിയുടെ കണക്കിൽപ്പെടുത്തും.
സ്ഥാനാർഥികളും രാഷ്ട്രീയകക്ഷികളും നിർദിഷ്ട സി 4, സി 5 ഫോർമാറ്റിലെ ഫോമിലാണു പരസ്യപ്പെടുത്തേണ്ടത്. ഇതു തെറ്റില്ലാതെ കൃത്യമായ വിവരങ്ങൾ ഉൾക്കൊള്ളിച്ച് പരസ്യപ്പെടുത്തിയില്ലെങ്കിൽ തെരഞ്ഞെടുപ്പ് ഹർജികളും കോടതിയലക്ഷ്യവും ഉൾപ്പെടെയുള്ള കേസുകൾക്ക് പരിഗണിക്കാൻ കാരണമാകും.
സ്ഥാനാർഥികൾ ക്രിമിനൽ കേസ് വിവരങ്ങൾ പരസ്യപ്പെടുത്തണം
02:28 AM Apr 18, 2019 | Deepika.com