കോഴിക്കോട് : ജീവിത സാഹചര്യങ്ങളോട് പൊരുതി സിവില്‍ സര്‍വീസ് നേടിയ വയനാട്ടുകാരി ശ്രീധന്യയെ കുറിച്ചുള്ള പരാമര്‍ശത്തിനിടെയാണ് മുന്നിലെ സദസില്‍ നിറഞ്ഞ ആയിരങ്ങള്ക്കിടയില്നിന്ന് ഉയര്‍ത്തിപ്പിടിച്ച ചിത്രം രാഹുലിന്റെ ശ്രദ്ധയില്‍ പതിഞ്ഞത്. വിമര്‍ശനങ്ങളായും വാഗ്ദാനങ്ങളായും വാക്കുകൾ പെയ്തിറങ്ങുമ്പോഴും കൈവശമുണ്ടായിരുന്ന ചിത്രമുയര്‍ത്തി പ്രിയനേതാവിന്റെ ശ്രദ്ധ നേടാൻ ആ പെണ്‍കുട്ടി ശ്രമിച്ചുകൊണ്ടിരുന്നു. 33 മിനിറ്റ് നീണ്ട പ്രസംഗം അവസാനിപ്പിച്ച് പ്രസംഗപീഠത്തില്‍നിന്ന് രാഹുൽ ഇരിപ്പിടത്തിലേക്ക് പോയപ്പോഴും ആ ചിത്രം അവൾ താഴ്ത്തിയില്ല.
മുക്കം വലിയപറമ്പ് മുക്കംതൊടുകയിൽ സുബൈറിന്റെ മകൾ റിന്‍സിയായിരുന്നു താൻ വരച്ച ചിത്രം കൈകളിലേന്തി രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധ ആകര്‍ഷിച്ചത്. ഊണും ഉറക്കവുമില്ലാത്ത രണ്ടു ദിവസത്തെ പ്രയത്നത്തിന്റെ ഫലമായിരുന്നു രാഹുല്‍ ഗാന്ധിയുടെ ചിത്രം. ചില്ലുഫ്രെയിമിട്ടാണ് റിൻസി അത് സമ്മേളനസ്ഥലത്തേക്ക് കൊണ്ടുവന്നത്.
കനത്ത സുരക്ഷാവലയം ഭേദിച്ച് ചിത്രവുമായി വേദിയിലെത്താൻ റിന്‍സി ഏറെ പരിശ്രമിച്ചെങ്കിലും സാധിച്ചില്ല. വേദിയിലെത്തി ചിത്രം കൈമാറണമെന്ന ആഗ്രഹം കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചെങ്കിലും എസ്പിജിയുടെ അനുമതി ലഭിക്കാതിരുന്നതിനാൽ അവരും നിസഹായരായിരുന്നു. ഇതോടെ തന്റെ സ്വപ്നം സാക്ഷാത്കരിക്കാനാവില്ലല്ലോ എന്നോർത്ത് അവൾ ദുഃഖിച്ചു. റിൻസിയുടെ തീവ്രമായ ആഗ്രഹം മനസിലാക്കിയ ഏതാനും പോലീസുദ്യോഗസ്ഥരും കോണ്‍ഗ്രസ് നേതാക്കളും ചിത്രം രാഹുല്‍ഗാന്ധി കാണുംവിധം ഉയര്‍ത്തിപ്പിടിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. അരമണിക്കൂറിലേറെ പ്രസംഗം ദീർഘിച്ചപ്പോൾ ഫ്രെയിമിട്ട ചിത്രത്തിന്റെ ഭാരം മൂലം കൈതളര്ന്നെങ്കിലും ആഗ്രഹം നിറവേറ്റണമെന്ന ചിന്തയുടെ കരുത്തിൽ റിന്‍സി ചിത്രം ഉയർത്തിത്തന്നെ പിടിച്ചു. രാഹുൽ ഗാന്ധി തന്റെ സമീപത്തേക്ക് വരുമെന്ന് അവൾ ഒട്ടും പ്രതീക്ഷിച്ചില്ല. ആരോടെങ്കിലും പറഞ്ഞ് ചിത്രം വാങ്ങിപ്പിക്കും എന്നു മാത്രമേ കരുതിയുള്ളു. പക്ഷേ, അപ്രതീക്ഷിതമായത് സംഭവിച്ചു.
വേദിയിൽനിന്നിറങ്ങി വാഹനത്തിൽ കയറും മുമ്പ് രാഹുൽ ഗാന്ധി ചിത്രം ഉയര്‍ത്തി നിന്ന റിന്‍സിയുടെ മുന്നിലേക്ക് ചെന്നു. ആദ്യം വിശ്വസിക്കാനായില്ലെങ്കിലും അടുത്തുവരുന്ന ആളെ കണ്ട് റിന്‍സിയുടെ ഹൃദയം തുടിച്ചു.
ബാരിക്കേഡിന് അപ്പുറത്തെത്തിയ രാഹുല്‍ഗാന്ധി തന്റെ ചിത്രം കണ്ട് അദ്ഭുതപ്പെട്ടു. നീട്ടിയ കൈകളില്‍നിന്ന് ആ ചിത്രം വാങ്ങുന്നതിനു മുമ്പ് റിന്‍സിയോട് ബാരിക്കേഡ് കടന്ന് അടുത്തെത്താൻ രാഹുല്‍ഗാന്ധി പറഞ്ഞു. ഇതോടെ മനസിൽ അണപൊട്ടിയ സന്തോഷത്താൽ നിയന്ത്രണങ്ങളെല്ലാം ഭേദിച്ച് അവൾ ബാരിക്കേടിനു മുകളിലൂടെ രാഹുലിനടുത്തെത്തി. ചിത്രം ഏറ്റുവാങ്ങിയ രാഹുൽ അൽപം കുശലം പറഞ്ഞു. തുടർന്ന് റിന്‍സിയുടെ ചിത്രരചനാ മികവിനെ ആവോളം അഭിനന്ദിച്ചു. അതിനുശേഷമായിരുന്നു അദ്ദേഹം തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് സ്കൂള്‍ ഗ്രൗണ്ടില്‍നിന്ന് മടങ്ങിയത്. കലോത്സവത്തില്‍ ചിത്രരചനയില്‍ എ ഗ്രേഡ് നേടിയ റിന്‍സി ഇപ്പോള്‍ കോഴിക്കോടുള്ള ഒരു സ്വകാര്യ എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററില്‍ പരിശീലനം നേടുകയാണ്.
കെ. ഷിന്റുലാൽ
റിൻസിക്കു സ്വപ്നസാഫല്യം
02:28 AM Apr 18, 2019 | Deepika.com