തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണസംഘങ്ങളിലെ/ബാങ്കുകളിലെ /സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ച് ഉത്തരവായി. സംസ്ഥാനസർക്കാർ ജീവനക്കാർക്ക് 1.1.2018 മുതൽ 2% ക്ഷാമബത്തയും 1.7.2018 മുതൽ 3% ക്ഷാമബത്തയും അനുവദിച്ച് ഉത്തരവായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സഹകരണസംഘം ജീവനക്കാർക്കും ക്ഷാമബത്ത അനുവദിക്കുന്നത്.
മുൻ പ്രീ റിവൈസ്ഡ് സ്കെയിലിൽ തുടരുന്ന ജീവനക്കാർക്ക് 1.1.2018 മുതൽ 274% ഉം 1.7.2018 മുതൽ 284% ഉം ക്ഷാമബത്തയ്ക്കാണ് അർഹതയുള്ളത്. സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാരിൽ അവസാനത്തെ രണ്ടു ശന്പളപരിഷ്കരണങ്ങളും പ്രകാരം ശന്പളം പരിഷ്കരിച്ചിട്ടില്ലാത്ത ജീവനക്കാർക്ക് 1.1.2018 മുതൽ 274 ശതമാനവും 1.7.2018 മുതൽ 284 ശതമാനവും ക്ഷാമബത്തയ്ക്ക് അർഹതയുണ്ട്.
സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കു മുൻ ശന്പളപരിഷ്കരണ ഉത്തരവുപ്രകാരം 24 ശതമാനം ക്ഷാമബത്ത അടിസ്ഥാന ശന്പളത്തോടൊപ്പം ലയിപ്പിച്ചാണു ശന്പള നിർണയം നടത്തിയിട്ടുള്ളത്. ആയതിന്റെ അടിസ്ഥാനത്തിലുള്ള ശന്പളസ്കെയിലിൽ തുടരുന്ന സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 1.1.2018 മുതൽ വർധിപ്പിച്ച ക്ഷാമബത്ത 202 ശതമാനവും 1.7.2018 മുതൽ 210 ശതമാനവുമാണ്. ഇവർ ഇപ്പോൾ വാങ്ങിവരുന്നത് 197 ശതമാനം ക്ഷാമബത്ത ആണ്. ആയതിനാൽ പ്രീ റിവൈസ്ഡ് സ്കെയിലിൽ തുടരുന്ന ജീവനക്കാർക്ക് 1.1.2018 മുതൽ 5 ശതമാനവും 1.7.2018 മുതൽ എട്ടുശതമാനവും ക്ഷാമബത്തയ്ക്കാണ് അർഹതയുള്ളത്.
ശന്പളപരിഷ്കരണം നടപ്പാക്കിയ സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാർക്കു ശന്പളപരിഷ്കരണം നടപ്പിൽ വരുത്തിയപ്പോൾ 1.4.2009ൽ അടിസ്ഥാനശന്പളത്തോടൊപ്പം 24 ശതമാനം ക്ഷാമബത്ത ലയിപ്പിക്കുയും 1.4.2014 ലെ ശന്പളപരിഷ്കരണത്തിൽ ടി ക്ഷാമബത്തകൂടി ലയിപ്പിച്ചിട്ടുള്ള അടിസ്ഥാനശന്പളത്തിന്റെ 40 ശതമാനം ക്ഷാമബത്ത ലയിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ആയതുപ്രകാരം ആകെ ലയിപ്പിച്ച ക്ഷാമബത്ത 73.6 ശതമാനം ആണ്. നിലവിൽ ക്ഷാമബത്ത 284 ശതമാനമാണ്. അതിൽ ആകെ ലയിപ്പിച്ചത് 73.6 ശതമാനം ആയതിനാൽ ഈ ജീവനക്കാർക്ക് അർഹതയുള്ള ക്ഷാമബത്ത 1.1.2018 മുതൽ 115 ശതമാനവും 1.7.2018 മുതൽ 121 ശതമാനവുമാണ്. ഈ ജീവനക്കാർ ഇപ്പോൾ 112 ശതമാനം ക്ഷാമബത്തയാണ് വാങ്ങിവരുന്നതെന്നും ഇവർക്ക് 1.1.2018 മുതൽ മൂന്നു ശതമാനവും 1.7.2018 മുതൽ ആറുശതമാനവും അധിക ക്ഷാമബത്തയ്ക്ക് അർഹതയുണ്ടെന്നും സഹകരണസംഘം രജിസ്ട്രാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സഹ.സംഘം ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു
02:28 AM Apr 18, 2019 | Deepika.com