കൊച്ചി: മുസ്ലിം പള്ളികളിൽ സ്ത്രീകൾക്കും പ്രവേശനം ആകാമെന്ന മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നുണ്ടോയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കണമെന്നു യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാൻ. എറണാകുളം പ്രസ്ക്ലബ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാർഥി കൂടിയായ ബെന്നി ബഹനാൻ.
ശബരിമല വിധി വന്നപ്പോൾ മുസ്ലിം പള്ളികളിലും സ്ത്രീകൾ കയറണമെന്നാണു സിപിഎം നിലപാടെന്നു കോടിയേരി പറഞ്ഞിരുന്നു. ഇപ്പോഴും ആ നിലപാട് തന്നെയാണോ സിപിഎമ്മിനുള്ളതെന്നു വ്യക്തമാക്കണം. ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കപ്പെടണമെന്ന നിലപാട് യുഡിഎഫ് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ആർക്ക് ഇന്ത്യ ഭരിക്കാൻ കഴിയണമെന്നതാണ് ഈ തെരഞ്ഞെടുപ്പിലെ കാതലായ ചോദ്യം. പ്രബലമായ പ്രാദേശിക കക്ഷികൾക്കു ലഭിക്കുന്ന സീറ്റുകൾ പോലും സിപിഎമ്മിനു ലഭിക്കില്ലെന്നിരിക്കേ ആത്മാർഥതയുള്ള സിപിഎം പ്രവർത്തകർ കോണ്‍ഗ്രസിന് വോട്ട് ചെയ്യുകയാണു വേണ്ടത്. കൊലപാതക രാഷ്ട്രീയത്തെ മഹത്വവത്ക്കരിക്കുന്ന സിപിഎമ്മിനെതിരേ ശക്തമായ ജനവികാരമുണ്ടെന്നും ബെന്നി ബഹനാൻ പറഞ്ഞു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദി പ്രഭ ഉണ്ടായിരുന്നു. പൂർണമായും പരാജയപ്പെട്ട ഭരണാധികാരി എന്ന നിലയിലാണു മോദി നിലവിൽ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മതേതരത്വവും വർഗീയതയും ജനാധിപത്യവും ഫാസിസവും തമ്മിലാണു മത്സരം.
തിരുവനന്തപുരം മണ്ഡലത്തിൽ യാതൊരു പ്രശ്നങ്ങളുമില്ല. എന്തൊക്കെ വിവാദങ്ങൾ ഉണ്ടാക്കിയാലും അവയെയൊക്കെ നിഷ്പ്രഭമാക്കുന്ന വ്യക്തിത്വം ശശി തരൂരിനുണ്ട്. ഇരുപത് സീറ്റിലും ജയിക്കണം എന്നാണു യുഡിഎഫ് ആഗ്രഹം. കഴിഞ്ഞ തവണത്തേക്കാൾ നില മെച്ചപ്പെടുത്തും.
ചാലക്കുടി മണ്ഡലത്തിലെ 1750 കോടി രൂപയുടെ വികസനം എന്നതു യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നതല്ല. വസ്തുതകൾ നിരത്തി യുഡിഎഫ് എംഎൽഎമാർ ഉന്നയിച്ച ആരോപണം ചാലക്കുടി എംപിയോ ഇടതുമുന്നണിയോ നിഷേധിച്ചിട്ടില്ല എന്നതു ശ്രദ്ധേയമാണെന്നും ബെന്നി ബഹനാൻ ചൂണ്ടിക്കാട്ടി.
മുസ്ലിം പള്ളികളിലെ പ്രവേശനം: കോടിയേരിയുടെ മുൻ നിലപാടിൽ മാറ്റമുണ്ടോയെന്നു ബെന്നി ബഹനാൻ
02:00 AM Apr 18, 2019 | Deepika.com