കൃപാവസന്തം-46 /ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്
നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ, നിങ്ങളും പരസ്പരം പാദങ്ങൾ കഴുകണം (യോഹ 13:14). അർപ്പിച്ച് അനശ്വരമാക്കപ്പെട്ട സ്നേഹത്തിന്റെ മഹോത്സവമാണു പെസഹാത്തിരുനാൾ.
Mandatum Novum (new man date- പുതിയ പ്രമാണം) ൽ നിന്നാണ് Maundy Thursday എന്ന സംജ്ഞ ഉരുവാകുന്നത്. പരസ്പരം സ്നേഹിക്കുക; എന്റെ ഓർമയ്ക്കായി ചെയ്യുക- ഇവയാണ് കല്പനകൾ. നവീനവും സനാതനവുമായ സ്നേഹപ്രമാണത്തിലാണ് ക്രിസ്തു പെസഹാ അഥവാ കടന്നുപോകൽ ആയിമാറുന്നത്: പിതാവിൽനിന്നു മനുഷ്യരിലേക്കും മനുഷ്യരിൽനിന്നു പിതാവിങ്കലേക്കുമുള്ള കടന്നുപോകൽ. മനുഷ്യനായി അവതരിക്കുകയും ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുകയും കുരിശിൽ അർപ്പിക്കപ്പെടുകയും ഉത്ഥാനത്തിലൂടെ ദൈവമഹത്വത്തിൽ ആയിരിക്കുകയും ചെയ്യുന്ന ക്രിസ്തുവിജ്ഞാനീയമാണ് ‘അത്താഴത്തിനിടയിൽ അവൻ എഴുന്നേറ്റ്, മേലങ്കി മാറ്റി, ഒരു തൂവാലയെടുത്ത് അരയിൽ ചുറ്റി, അവരുടെ പാദങ്ങൾ കഴുകി... അതിനുശേഷം അവൻ മേലങ്കി ധരിച്ച് സ്വസ്ഥാനത്ത് ഇരുന്നു’(യോഹ 13:4-12) എന്ന വചനങ്ങളിൽ നാം ധ്യാനിക്കുന്നത്.
കാലുകഴുകൽ യഹൂദരുടെ പതിവാണ്. ആ പതിവിനാണ് ഈശോ പുതുമ നൽകുന്നത്. ‘ആരാണ് വലിയവൻ? നീ ചെയ്യ്, ഞാനില്ല...’ എന്നിങ്ങനെയുള്ള അനുയായികളുടെ ശീതസമരം കൊടുംപിരി കൊണ്ടിരുന്നപ്പോഴാണ് ഈശോ ഈ സ്നേഹപാഠം നല്കുന്നത്. ഗുരു, ശിഷ്യരുടെ പാദങ്ങളോളം തലതാഴ്ത്തിനിൽക്കുന്ന നവീന സ്നേഹാർപ്പണം. ആരെയും ഒഴിവാക്കാതെ, എല്ലാവരെയും ഒരുമിച്ചിരുത്തിയ സ്നേഹത്തിന്റെ പാഠശാലയായിരുന്നു അത്! ഓരോരുത്തരുടെയും പാദം അവിടുന്ന് കഴുകി! തള്ളിപ്പറഞ്ഞവനും ഒറ്റിക്കൊടുത്തവനും അപ്പം നൽകി! സകലർക്കുംവേണ്ടി മുറിച്ചുനൽകി! ഈ സ്നേഹം ജീവിക്കുന്നവർക്കു വരാനിരിക്കുന്ന സ്വർഗരാജ്യത്തിന്റെ വിരുന്നിനെക്കുറിച്ചുള്ള പ്രത്യാശയും അവിടുന്നു നൽകുന്നുണ്ട്.
ആദിമസമൂഹവും പൗരോഹിത്യവും സഭയുമെല്ലാം പ്രാവർത്തികമാക്കേണ്ട സ്നേഹമാണിത്. കാലുകഴുകലും കുർബാനയാകലും രണ്ടല്ല ഒന്നാണെന്നു ദൈവശാസ്ത്രജ്ഞർ പറയുന്പോൾ, പൗരോഹിത്യത്തിന്റെ സമർപ്പണ സൗന്ദര്യം നാമിവിടെ കാണുകയാണ്. ഗുരുവും നാഥനുമായവൻ ചെയ്ത കർമത്തിന്റെ തുടർച്ചക്കാരായി, പാദം കഴുകാനും പാപം പൊറുക്കാനും പ്രാണൻ വിളന്പാനുമുള്ള കുർബാന ജീവിതക്ഷണമാണ് പൗരോഹിത്യം. ദൈവത്തോടുള്ള, കുരിശോളം വ്യാപ്തിയുള്ള വിധേയത്വവും മനുഷ്യരോടുള്ള നിസീമമായ കാരുണ്യത്തിന്റെ ക്രിസ്തുഭാവവും ആകുന്പോഴാണ് പൗരോഹിത്യം അർപ്പണത്തിന്റെ അനശ്വരകാന്തി നുകരുന്നത്.
ചങ്കിലെ ചോരകൊണ്ട് പ്രാണനിലെഴുതിയ സ്നേഹം, പകരങ്ങളില്ലാത്ത സ് നേഹം, ചെറുതാകാൻ മനസായ സ്നേഹം, ക്രൂശിച്ച കൈകളിലും നോവിച്ച നാവുകളിലും നൽകപ്പെടുന്ന സ്നേഹം, മണ്ണോളം താഴ്ന്ന സ്നേഹം, ഉണ്ണാൻ മറന്നാലും ഉൗട്ടാൻ മറക്കാത്ത സ്നേഹം, അത്രമേൽ സ് നേഹിക്കയാൽ അപ്പമായ സ്നേഹം... ഈ സ്നേഹമാണ് കുർബാനയായി, കൂദാശയായി അനശ്വരതയുടെ മൃതസഞ്ജീവനിയായി നമുക്കു ജീവൻ നൽകുന്നത്. ആ അർപ്പണത്തിനുള്ള കൃതജ്ഞത (കൃതം കർമം യഃ സ്മരതി സഃ കൃതജ്ഞത) കൂടിയാണ് ഈ ദിനം. അവർണനീയമായ ഈ ദാനത്തിന് ആകാശ താരകളോളം സ്തുതി. ആത്മീയത ആഘോഷമാക്കാനല്ല, അനുഭവിക്കാനുള്ളതാണെന്നു ഫ്രാൻസിസ് പാപ്പ ഉദ്ബോധിപ്പിക്കുന്പോൾ, സ്നേഹത്തിന്റെ ഈ ക്രിസ്തുപാഠങ്ങൾ നമ്മുടെ കടന്നുപോകലുകൾക്ക് അർപ്പണത്തിന്റെ അനശ്വരത നൽകട്ടെ.
ആത്മദാനം അനശ്വരപ്രാപകം
01:28 AM Apr 18, 2019 | Deepika.com