തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ അധികാര പരിധി ലംഘിച്ച് സൂപ്പർ ഗവണ്മെന്റ് ചമയുകയാണെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. ഇല്ലാത്ത അധികാരം പ്രയോഗിച്ച് ഏകപക്ഷീയമായ നടപടികളാണ് ഉദ്യോഗസ്ഥൻ സ്വീകരിക്കുന്നത്. രാഷ്ട്രീയ പാർട്ടികളെ നിയന്ത്രിക്കുന്നതിനു മാത്രമാണ് കമ്മീഷന് അധികാരമുള്ളത്.
ഇതു മറികടന്നാണു കഴിഞ്ഞ ദിവസം ശബരിമല കർമസമിതിയുടെ ബോർഡുകൾ എടുത്തുമാറ്റിയത്. കർമസമിതിക്ക് അവരുടെ അഭിപ്രായങ്ങൾ പറയാനും പ്രചരിപ്പിക്കാനുമുള്ള ഭരണഘടനാപരമായ അവകാശമുണ്ട്. ഭരണഘടനയ്ക്കു മുകളിലല്ല തെരഞ്ഞെടുപ്പ് കമ്മീഷനെന്ന ഓർമ വേണമെന്നും എം.ടി.രമേശ് പത്രസമ്മേളനത്തിൽ പറഞ്ഞു.
നിയമസംവിധാനങ്ങളെയും ഭരണഘടനാപരമായ അവകാശങ്ങളെയും അപഹസിക്കുന്നതിനു തുല്യമാണു കമ്മീഷന്റെ നടപടികൾ. പൊതുസ്ഥലം കയേറി എൽഡിഎഫും യുഡിഎഫും സ്ഥാപിച്ച ബോർഡുകൾക്കെതിരേ ചിത്രം സഹിതം പരാതി നൽകിയിട്ടും കമ്മീഷൻ നടപടിയെടുത്തില്ല.
അധികാര ദുർവിനിയോഗത്തിനെതിരെ നിരവധി പരാതികൾ നൽകിയിട്ടും നടപടികൾ ഉണ്ടാകുന്നില്ല. ഉദ്യോഗസ്ഥരാണു കുറ്റക്കാരെങ്കിൽ നടപടിയെടുക്കണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു വീണ്ടും പരാതി നൽകും. തുടക്കം മുതൽ സിപിഎമ്മിനും മുഖ്യമന്ത്രിക്കും വേണ്ടി സംസാരിക്കുകയാണു കമ്മീഷനെന്നും ബിജെപിക്കെതിരായ ഏകപക്ഷീയമായ നടപടികൾ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രതികരണം നേരിടേണ്ടി വരുമെന്നും എം.ടി. രമേശ് പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷൻ സൂപ്പർഗവണ്മെന്റ് ചമയുന്നു: എം.ടി. രമേശ്
01:07 AM Apr 18, 2019 | Deepika.com