കണ്ണൂർ: കണ്ണൂരിലെ കല്യാൺ സിൽക്സിൽനിന്ന് 60 ലക്ഷം രൂപയുമായി മുങ്ങിയ മാനേജർ പിടിയിൽ. കണ്ണോത്തുംചാലിലെ കല്യാൺ സിൽക്സ് മാനേജരായിരുന്ന തൃശൂർ പേരാമംഗലം സ്വദേശി പി.എസ്. മഹേഷാണ് (36) തൃശൂരിൽ പിടിയിലായത്. മഹേഷ് 60 ലക്ഷം രൂപ വെട്ടിപ്പ് നടത്തി മുങ്ങിയെന്നു കാണിച്ച് അസി. മാനേജർ പോൾ കണ്ണൂർ പോലീസിൽ പരാതി നൽകിയിരുന്നു. കണ്ണൂർ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മഹേഷ് തൃശൂരിൽ പോലീസ് കസ്റ്റഡിയിലാകുന്നത്.
വിഷുദിവസം വസ്ത്രാലയത്തിന് അവധിയായിരുന്നു. ഈ സമയം രാവിലെ കടയുടെ ഷട്ടർ തുറന്ന് അകത്തുകയറിയ മഹേഷ് ഷെൽഫിൽ സൂക്ഷിച്ച 60 ലക്ഷം രൂപ കവർന്നു കടന്നുകളഞ്ഞു എന്നായിരുന്നു പരാതി. തലേദിവസത്തെ കളക്ഷൻ തുകയാണ് കവർന്നതെന്നായിരുന്നു പരാതി. സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് ഇതു വ്യക്തമാകുകയും ചെയ്തിരുന്നു. ഇതിനിടെ, ഇന്നലെ രാവിലെ സ്ഥാപന ഉടമ പട്ടാഭിരാമന്റെ വീട്ടിൽ മഹേഷ് എത്തുകയും 25 ലക്ഷം രൂപ പട്ടാഭിരാമനെ ഏൽപ്പിക്കുകയും ചെയ്തു. ബാക്കി തുക താൻ തന്റെ ചില കടങ്ങൾ വീട്ടാൻ ഉപയോഗിച്ചെന്നായിരുന്നു ഉടമയോടു പറഞ്ഞത്.
സ്ഥാപന ഉടമ വിവരം അറിയിച്ചതിനെത്തുടർന്നു തൃശൂർ പോലീസ് മഹേഷിനെ കസ്റ്റഡിയിലെടുത്തു കണ്ണൂർ പോലീസിനെ വിവരമറിയിച്ചു. ഇയാളെ ഇന്നു തെളിവെടുപ്പിനായി കണ്ണൂരിൽ കൊണ്ടുവരുമെന്നു പോലീസ് വൃത്തങ്ങൾ അറിയിച്ചു.
വസ്ത്രാലയത്തിൽനിന്ന് 60 ലക്ഷവുമായി മാനേജർ മുങ്ങി, മണിക്കൂറുകൾക്കകം പിടിയിൽ
01:07 AM Apr 18, 2019 | Deepika.com