കൊച്ചി: കുരുന്നു ജീവനുമായി ശരവേഗത്തിലാണു മംഗലാപുരത്തുനിന്നു കൊച്ചിയിലേക്കു ഹസൻ പാഞ്ഞത്. വഴിയൊരുക്കാൻ ഗതാഗതം നിയന്ത്രിച്ചു വഴിനീളെ പോലീസും നാട്ടുകാരും. കുഞ്ഞിന്റെ ജീവനായി ഉള്ളുരുകി പ്രാർഥിച്ച് ആംബുലൻസിനുള്ളിൽ കുട്ടിയുടെ മാതാപിക്കാൾ.
ആംബുലൻസ് അതിവേഗം പായിക്കുന്പോഴും ജീവനുമായി മല്ലടിക്കുന്ന ചോരക്കുഞ്ഞിന്റെ നിഷ്കളങ്ക മുഖമായിരുന്നു കാസർഗോഡ് ഉദുമ മുക്കുന്നോത്ത് സ്വദേശി ഹസൻ എന്ന 34 കാരൻ ഡ്രൈവറുടെ മനസിൽ. നാടൊന്നാകെ ജീവന്റെ വിലയറിഞ്ഞു വഴിയൊരുക്കിയപ്പോൾ ഹസന് മംഗലാപുരത്തുനിന്നു 400 കിലോമീറ്റർ താണ്ടി കൊച്ചിയിലെത്താൻ വേണ്ടിവന്നതു വെറും അഞ്ചര മണിക്കൂർ.
കുഞ്ഞിനെ ഡോക്ടർമാരുടെ കൈയിൽ ഏൽപിച്ചപ്പോഴാണു തന്റെ ശ്വാസഗതി നേരെയായതെന്നു വിറയലോടെ ഹസൻ പറഞ്ഞു. എന്ത് പ്രതിസന്ധികൾ ഉണ്ടായാലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കണം എന്നതു മാത്രമായിരുന്നു ഡ്രൈവിംഗിനിടയിലെ ചിന്ത. ചീറിപ്പാഞ്ഞ ഹസന്റെ ആംബുലൻസിനു മുന്നിൽ വഴി നെടുനീളം തുറക്കപ്പെടുകയായിരുന്നു. കാസർഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദന്പതികളുടെ നവജാതശിശു പിറന്നുവീണു പതിനഞ്ച് ദിവസമായപ്പോഴേക്കും ഹൃദയ ശസ്ത്രക്രിയയ്ക്കു ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു.
മനസിൽ ചോരക്കുഞ്ഞിന്റെ മുഖം, ആംബുലൻസ് പറപ്പിച്ചു ഹസൻ
02:48 AM Apr 17, 2019 | Deepika.com