കൽപ്പറ്റ: വയനാട് പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയും എഐസിസി അധ്യക്ഷനുമായ രാഹുൽ ഗാന്ധി ഇന്നു മണ്ഡലത്തിലെത്തും. നാമനിർദേശ പത്രികാ സമർപ്പണത്തിനുശേഷം ആദ്യമായാണ് അദ്ദേഹം ജില്ലയിലെത്തുന്നത്.
തിരുനെല്ലി ക്ഷേത്രദർശനം, പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത പാപനാശിനിയിൽ പിതൃതർപ്പണം, ബത്തേരിയിൽ തെരഞ്ഞെടുപ്പു പൊതുയോഗം എന്നിവയാണ് ഇന്നു ജില്ലയിൽ രാഹുലിന്റെ പരിപാടികളെന്നു കെപിസിസി ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ, യുഡിഎഫ് ജില്ലാ ചെയർമാൻ പി.പി.എ. കരീം, കണ്വീനർ എൻ.ഡി. അപ്പച്ചൻ, നിയോജകമണ്ഡലം ചെയർമാൻ റസാഖ് കൽപ്പറ്റ, ചീഫ് ഇലക്ഷൻ ഏജന്റ് പി.വി. ബാലചന്ദ്രൻ എന്നിവർ അറിയിച്ചു.
രാവിലെ 8.40നു കണ്ണൂർ സാധു ഓഡിറ്റോറിയത്തിൽ യുഡിഎഫ് കോ-ഓർഡിനേഷൻ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്ന രാഹുൽ ഗാന്ധി 9.10നു ഹെലികോപ്റ്ററിൽ വയനാട്ടിലേക്കു തിരിക്കും. തിരുനെല്ലി ക്ഷേത്രത്തിനു സമീപം പ്രത്യേകം സജ്ജമാക്കിയ ഹെലിപാഡിൽ 9.50ന് ഇറങ്ങും. ക്ഷേത്രദർശനത്തിനും പിതൃതർപ്പണത്തിനും ശേഷം 10.30നു തിരുനെല്ലിയിൽനിന്നു പുറപ്പെട്ട് 10.50നു ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടിലെത്തും. 11 മുതൽ 11.45 വരെ പൊതുസമ്മേളനത്തിൽ പ്രസംഗിക്കും. ബത്തേരിയിൽനിന്നു തിരുവമ്പാടിക്കാണ് രാഹുലിന്റെ യാത്ര. 1.10നു തിരുവമ്പാടിയിയിലും 2.40നു വണ്ടൂരിലും 4.10നു തൃത്താലയിലും പൊതുസമ്മേളനത്തിൽ പ്രസംഗിക്കും. വൈകുന്നേരം 5.10നു കോയമ്പത്തൂർവഴി ഡൽഹിക്കു പോകും.
രാഹുൽഗാന്ധിയെ മോശക്കാരനാക്കി ചിത്രീകരിക്കുന്നതിൽ എൽഡിഎഫും സിപിഎം മുഖപത്രവും ബിജെപിയുടെ പാത പിൻപറ്റുകയാണെന്നു യുഡിഎഫ് നേതാക്കൾ വിമർശിച്ചു. മതേതരത്വം ഉയർത്തിക്കാട്ടി രാഹുൽ ഗാന്ധി നടത്തുന്ന മുന്നേറ്റത്തെയാണ് ബിജെപിയെപ്പോലെ സിപിഎമ്മും ഭയക്കുന്നത്. കേരളത്തിൽ ബിജെപിയുടെ ബി ടീമായി സിപിഎം മാറി. രാഹുൽ ഗാന്ധി ഇന്ത്യയിലാകെ തരംഗം സൃഷ്ടിക്കുകയാണെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.
രാഹുൽ ഗാന്ധി ഇന്നു വയനാട്ടിൽ
02:18 AM Apr 17, 2019 | Deepika.com