തിരുവനന്തപുരം: കേരളം കൊടുംചൂടിൽ ചുട്ടുപൊള്ളുന്നു. ഇന്നലെ സംസ്ഥാനത്ത് 37 പേർക്ക് സൂര്യാഘാതമേറ്റു. കരുതൽ നടപടികളെടുത്തിട്ടും സൂര്യാഘാതമേറ്റ് ആളുകൾ തളർന്നു വീഴുകയാണ്. ഇന്നലെ തൃശൂർ വെള്ളാനിക്കരയിലാണു കൂടുതൽ ചൂട് അനുഭവപ്പെട്ടത് 39.1ഡിഗ്രി സെൽഷസ്. കഴിഞ്ഞദിവസം ഇവിടെ താപനില 40 ഡിഗ്രി കടന്നിരുന്നു. അതേസമയം മറ്റു പലയിടങ്ങളിലും ചൂട് കൂടി. കോട്ടയം 38.5 ഡിഗ്രി, പുനലൂർ 38.6 ഡിഗ്രി, എറണാകുളം 36.1 ഡിഗ്രി എന്നിങ്ങനെയായിരുന്നു താപനില.
വ്യാഴാഴ്ചവരെ കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ നാല് ഡിഗ്രിവരെ താപനില ഉയരുമെന്നാണു മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മൂന്നു ഡിഗ്രി വരെ താപനില കൂടും.
സംസ്ഥാനത്തെ ശരാശരി താപനില 38 ഡിഗ്രി കടന്നു. ശരാശരി താപനില 40 ഡിഗ്രിക്ക് മുകളിലെത്തിയാൽ ഉഷ്ണതരംഗത്തിനും വലിയ ആൾനാശത്തിനും ഇടയാകുമെന്ന് ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പ് നൽകി. ഈ സ്ഥിതിയിൽ മുന്നോട്ടുപോയാൽ അടുത്ത മാസത്തോടെ കടുത്ത വരൾച്ചയിലേക്കു കടക്കുമെന്നും അണക്കെട്ടുകളിലെ ജലനിരപ്പ് കുത്തനെ താഴുമെന്നും ആശങ്ക ഉയർന്നിരിക്കുകയാണ്.
ഈ മാസം വേനൽമഴയ്ക്കു സാധ്യതയില്ലെന്നു കാലാവസ്ഥാകേന്ദ്രം അറിയിച്ചു. ചൂട് അസാധാരണമായി ഉയരുന്നതിനാൽ മഴയ്ക്കുള്ള സാധ്യതയും കുറയുന്നതായി വിലയിരുത്തുന്നു.
കൊടുംചൂടിൽ തളർച്ചയും ചിക്കൻപോക്സും മഞ്ഞപ്പിത്തവും ബാധിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഇന്നലെ മാത്രം 147 പേർക്കു വിവിധ സ്ഥലങ്ങളിൽ ചിക്കൻ പോക്സ് പിടിപെട്ടു. ഈമാസം ഇതുവരെ 3,481 പേർക്ക് ചിക്കൻ പോക്സ് ബാധിച്ചു.
കേരളം ചുട്ടു പൊള്ളുന്നു; ഇന്നലെ 37 പേർക്കു സൂര്യാഘാതം
01:24 AM Mar 27, 2019 | Deepika.com