കൊച്ചി: പൊതുതെരഞ്ഞെടുപ്പിൽ കത്തോലിക്കാ സഭയ്ക്ക് ഏതെങ്കിലും മുന്നണിയുമായോ രാഷ്ട്രീയ പാർട്ടിയുമായോ സ്ഥാനാർഥിയുമായോ സവിശേഷബന്ധമോ പ്രത്യയശാസ്ത്ര ആഭിമുഖ്യമോ ഇല്ലെന്നു കെസിബിസി. സഭാംഗങ്ങളുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിൽ സഭ ഇടപെടാറുമില്ല.
എന്നാൽ ജനാധിപത്യവും മതേതരത്വവും ഉൾപ്പെടെ ഭരണഘടനാ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സമഗ്രപുരോഗതിയും ഉറപ്പുവരുത്തുന്നതിനും അതിനു കഴിവുള്ള ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനും കത്തോലിക്കാ സഭ പ്രതിജ്ഞാബദ്ധമാണെന്നും പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ചു കെസിബിസി തയാറാക്കിയ സർക്കുലറിൽ പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം വ്യക്തമാക്കി.
ദരിദ്രരോടും പാർശ്വവത്കരിക്കപ്പെട്ടവരോടുമുള്ള പ്രത്യേക പരിഗണനയും കരുതലും സഭയുടെ നയവും നിലപാടുമാണ്. വൈവിധ്യമാർന്ന ജനസമൂഹങ്ങളും സാംസ്കാരിക പൈതൃകങ്ങളും ഭാഷകളുമുള്ള ഭാരതം ഒരു രാജ്യവും ഒറ്റ ജനതയുമായി മുന്നേറുന്നതിൽ ഭരണഘടനാധിഷ്ഠിതമായ ജനാധിപത്യസംവിധാനം മുഖ്യപങ്കു വഹിക്കുന്നു.
കൃത്യസമയത്തു നടക്കുന്ന തെരഞ്ഞെടുപ്പുകൾ ഈ ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാനശിലകളാണ്. വോട്ടെടുപ്പിൽ പങ്കുചേർന്ന് രാജ്യത്തിന്റെ ഭരണാധികാരികളെ തെരഞ്ഞെടുക്കാൻ ഓരോ പൗരനും കടമയുണ്ട്. സഭാംഗങ്ങളായ വോട്ടർമാർ തങ്ങളിൽ നിക്ഷിപ്തമായിരിക്കുന്ന ഈ കർത്തവ്യം ഉത്തരവാദിത്വത്തോടും വിവേകത്തോടുംകൂടി നിർവഹിക്കണം.
ദരിദ്ര ജനവിഭാഗങ്ങളുടെ പരാധീനതകൾ മനസിലാക്കി സാന്പത്തിക നയരൂപീകരണം നടത്തുകയും രാജ്യം ഒരു സാന്പത്തിക ശക്തിയായി വളരുന്നതോടൊപ്പം ഓരോ ഇന്ത്യക്കാരനും സാന്പത്തിക സാമൂഹ്യരംഗങ്ങളിൽ വികസനത്തിന്റെ പ്രയോജനം ഉറപ്പുവരുത്തുകയും ചെയ്യുന്ന ഒരു ഇന്ത്യ വിഭാവനം ചെയ്യുന്നവരെയാണ് തെരഞ്ഞെടുക്കേണ്ടത്. പരിസ്ഥിതിയെയും പാവപ്പെട്ടവരെയും പരിഗണിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാവണം സർക്കാരിന്റെ വികസനനയം.
മനഃസാക്ഷി സ്വാതന്ത്ര്യവും മതബോധവും മനുഷ്യന്റെ സാംസ്കാരിക വളർച്ചയിൽ മുഖ്യപങ്കാണു വഹിക്കുന്നത്. അക്രമരാഷ്ട്രീയത്തിനു മുതിരുന്നത് ജനാധിപത്യസംസ്കാരത്തിൽ പതംവരാത്ത മനസുകളാണ്. മനുഷ്യജീവന്റെ മൂല്യവും മഹത്ത്വവും ഉയർത്തിപ്പിടിക്കുന്നവരും ജനാധിപത്യ മര്യാദകളെ മാനിക്കുന്നവരുമാകണം ജനപ്രതിനിധികൾ. ചരിത്രത്തെ മുന്നോട്ടു നയിക്കുന്നത് സാന്പത്തിക ഘടകങ്ങൾ മാത്രമല്ല, മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള സാംസ്കാരിക ഇടപെടലുകളും രാഷ്ട്രീയ നിലപാടുകളും തീരുമാനങ്ങളും നടപടികളുമാണ്. അഴിമതിക്കും അക്രമത്തിനും സ്വജനപക്ഷപാതത്തിനും കൂട്ടുനില്ക്കാത്ത നേതാക്കൾ തെരഞ്ഞെടുക്കപ്പെടണം. ദളിത് ക്രൈസ്തവർക്കു നേരെയുൾപ്പടെ വിവിധ വിവേചനങ്ങൾക്കെതിരേ നിലപാടെടുക്കാൻ കഴിയുന്ന രാഷ്ട്രീയപാർട്ടികളും വ്യക്തികളും അധികാരത്തിൽ വരേണ്ടത് നീതി നിഷേധിക്കപ്പെടുന്ന എല്ലാ ജനവിഭാഗങ്ങളുടെയും ആവശ്യമാണ്. സംവാദത്തിന്റെയും സഹകരണത്തിന്റെയും പരസ്പര ശാക്തീകരണത്തിന്റെയും സമീപനം പുലർത്തുന്ന നേതാക്കളെയാണു നമുക്കാവശ്യം.
കുടുംബത്തിനു ശൈഥില്യമുണ്ടാക്കുന്ന നിയമനിർമാണശ്രമങ്ങൾ സമൂഹത്തിന്റെ സുസ്ഥിതിയെയും കെട്ടുറപ്പിനെയും ദോഷകരമായി ബാധിക്കും. ഭരണഘടനാ മൂല്യങ്ങളോടൊപ്പം ധാർമിക മൂല്യങ്ങളും മതബോധവും സമൂഹത്തിന്റെ സാംസ്കാരിക വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. അത്തരം മൂല്യങ്ങൾ സംരക്ഷിക്കുന്നവർ ഭരണനേതൃത്വത്തിൽ ഉണ്ടാവണം. പാശ്ചാത്യ രാജ്യങ്ങളെ അന്ധമായി അനുകരിക്കുന്ന നിയമനിർമാണം ഭാരതത്തിന്റെ സംസ്കൃതിക്കും സാമൂഹികജീവിതത്തിനും ചേരുന്നതല്ല. സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റായ കുടുംബത്തിന്റെ ഭദ്രതയും സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണവും സുരക്ഷിതത്വവും ഭരണകർത്താക്കൾ കണക്കിലെടുക്കണം.
തെരഞ്ഞെടുപ്പിന്റെ സമാധാനപൂർണമായ നടത്തിപ്പിനും രാജ്യത്തിന്റെ സുസ്ഥിതിക്കുമായി എല്ലാ വിശ്വാസികളും പ്രാർഥിക്കണം. പ്രായപൂർത്തിയായ എല്ലാവരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും സർക്കുലർ ഓർമിപ്പിക്കുന്നു.
ഏപ്രിൽ ഏഴിനു കേരളത്തിലെ കത്തോലിക്കാ ദേവാലയങ്ങളിൽ സർക്കുലർ വായിക്കുകയോ ആശയങ്ങൾ വിശദീകരിച്ചു നൽകുകയോ ചെയ്യാനാണു നിർദേശിച്ചിട്ടുള്ളതെന്നു കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വർഗീസ് വള്ളിക്കാട്ട് അറിയിച്ചു.
വോട്ട് ഭരണഘടനാ മൂല്യങ്ങൾ കാക്കുന്നതിനാകണം: കെസിബിസി
01:24 AM Mar 27, 2019 | Deepika.com