തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനായി വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ഒൻപതു ലക്ഷം അപേക്ഷകൾ കൂടി ലഭിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു.
ജനുവരി 30ന് വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷം 25 വരെ പട്ടികയിൽ പേരു ചേർക്കാൻ അവസരം നൽകിയിരുന്നു. പുതിയ വോട്ടർമാർക്കൊപ്പം മണ്ഡലം മാറുന്നതിനുള്ള അപേക്ഷകളും ഇതിലുണ്ട്.
അപേക്ഷകൾ പരിശോധിച്ച് ഏപ്രിൽ നാലിനകം തീരുമാനമെടുക്കാൻ ജില്ലാ കളക്ടർമാർക്കും തഹസിൽദാർമാർക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകി.
കോഴിക്കോട് ജില്ലയിൽ നിന്നാണ് കൂടുതൽ അപേക്ഷകൾ- 1,11,000 പേർ. മലപ്പുറത്ത് നിന്ന് 1,10,000 അപേക്ഷകൾ ലഭിച്ചു. വയനാട് ജില്ലയിലാണ് കുറവ്- 15,000 പേർ. ഇപ്പോൾ അപേക്ഷ നൽകിയതിൽ 23,472 പേർ പ്രവാസികളാണ്. ജനുവരി 30ന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ 2,54,08,711 പേരാണുണ്ടായിരുന്നത്. ഇനി അപേക്ഷിക്കുന്നവർക്ക് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവില്ല. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് വിപുലമായ പ്രചാരണ പ്രവർത്തനങ്ങളായിരുന്നു ഇത്തവണ ഇലക്ഷൻ വിഭാഗം നടത്തിയത്.
വോട്ടർപട്ടികയിൽ പേരുചേർക്കാൻ അപേക്ഷിച്ചത് ഒൻപതു ലക്ഷം പേർ
01:24 AM Mar 27, 2019 | Deepika.com