ചേർത്തല: ഏതു സീറ്റിലാണ് താൻ മത്സരിക്കുന്നതെന്നു രണ്ടു ദിവസത്തിനുള്ളിൽ പറയുമെന്നു ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. എൻഡിഎ സഖ്യത്തിൽ ലഭ്യമായ അഞ്ചു സീറ്റിലെ മൂന്നെണ്ണത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാവേലിക്കരയിൽ തഴവ സഹദേവനും ആലത്തൂരിൽ ടി.വി. ബാബുവും ഇടുക്കിയിൽ ബിജുകൃഷ്ണനുമാണ് ബിഡിജെഎസ് സ്ഥാനാർഥികൾ. തൃശൂരിലെയും വയനാട്ടിലെയും സ്ഥാനാർഥികളെ പിന്നീടു പ്രഖ്യാപിക്കുമെന്നും തുഷാർ അറിയിച്ചു.
താൻ തൃശൂരിൽ മത്സരിക്കാനാണു സാധ്യത. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തുകയാണെങ്കിൽ എൻഡിഎയിലെ പ്രധാന കക്ഷിയായ ബിജെപിയുമായി ആലോചിച്ച് അവിടെ മത്സരിക്കുന്നതിനെപ്പറ്റി ആലോചിക്കും. വയനാട് സീറ്റ് ബിജെപി ആവശ്യപ്പെട്ടാൽ വിട്ടുകൊടുക്കാൻ തയാറാണെന്നും തുഷാർ പറഞ്ഞു. ഏതു നീക്കുപോക്കിനും ബിഡിജെഎസ് തയാറാണ്.
തൃശൂരും വയനാടും തനിക്ക് വ്യക്തിപരമായി അടുപ്പമുള്ള മണ്ഡലങ്ങളാണ്. അതുകൊണ്ടു മത്സരിക്കുന്നതിൽ ആത്മവിശ്വാസവുമുണ്ട്. കേരളത്തിൽ എൻഡിഎക്കു നാലഞ്ചു സീറ്റുകളിൽ ജയിക്കാനുള്ള സാധ്യതയും സാഹചര്യവുമുണ്ട്. തൃശൂർ ജയസാധ്യതയുള്ള സീറ്റുകളിലൊന്നാണ്. മത്സരിക്കുന്നതിന് ഒരുപാധിയും മുന്നോട്ടു വച്ചിട്ടില്ല. അതേസമയം ബോർഡ്, കോർപറേഷൻ ചെയർമാൻസ്ഥാനങ്ങളും സ്റ്റാൻഡിംഗ് കൗണ്‍സിലും അടക്കം ബിഡിജെഎസിനു തരാമെന്നും ധാരണയായിട്ടുണ്ട്.
എസ്എൻഡിപി യോഗത്തിന്റെ തലപ്പത്തിരിക്കുന്നവർ മത്സരിക്കണമെങ്കിൽ ആ സ്ഥാനം രാജിവയ്ക്കണമെന്നുള്ളതു വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നാണ് യോഗം ജനറൽ സെക്രട്ടറി പറഞ്ഞിട്ടുള്ളത്. യോഗത്തിന്റെ അഭിപ്രായമല്ലെന്നും ജനറൽ സെക്രട്ടറി പറഞ്ഞിട്ടുണ്ട്. യോഗത്തിന്റേതു സമദൂരനിലപാടാണ്. യോഗത്തെയും ബിഡിജെഎസിനെയും കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും തുഷാർ പറഞ്ഞു.
മൂന്നിടത്തു ബിഡിജെഎസ് സ്ഥാനാർഥികളായി, തൃശൂരിലും വയനാട്ടിലും പിന്നീട്
12:44 AM Mar 27, 2019 | Deepika.com