പത്തനംതിട്ട: വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുമെങ്കിൽ എതിർസ്ഥാനാർഥിയായി ആരെ മത്സരിപ്പിക്കുമെന്നതു സംബന്ധിച്ചു കേന്ദ്രനേതൃത്വവുമായി കൂടി ആലോചിച്ചു തീരുമാനമെടുക്കുമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള. നിലവിൽ ബിഡിജെഎസിനു നൽകിയ സീറ്റാണിത്.
കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലും എൻഡിഎ ശക്തരായ സ്ഥാനാർഥികളെയാണു മത്സരിപ്പിക്കുന്നത്. സ്ഥാനാർഥിയുടെ മികവ് പരിശോധിക്കേണ്ടതു കോടിയേരി ബാലകൃഷ്ണനല്ല. എറണാകുളത്തെ സ്ഥാനാർഥിക്കു മികവില്ലെങ്കിൽ അദ്ദേഹത്തെ മുന്പ് സിപിഎം എന്തിന് എംഎൽഎ ആക്കിയെന്നു ശ്രീധരൻപിള്ള ചോദിച്ചു.
വയനാട്ടിൽ മത്സരിക്കുമെന്ന് കേട്ട രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകാത്തതുതന്നെ സിപിഎം സമ്മർദം മൂലമാണ്.
എൻഡിഎയിൽ കൂടുതൽ കക്ഷികൾ വന്നു കൊണ്ടിരിക്കുന്നു. കേരള കാമരാജ് കോൺഗ്രസ്, ശിവസേന കേരള ഘടകം, എഡിഎംകെ, ഡെമോക്രാറ്റിക് ലേബർ പാർട്ടി എന്നിവർ എൻഡിഎയിലെ പുതിയ കക്ഷികളാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ എൻഡിഎ സംസ്ഥാന നേതൃയോഗം തിരുവല്ലയിൽ നടന്നു. പി.എസ്. ശ്രീധരൻപിള്ള അധ്യക്ഷത വഹിച്ചു.
വയനാട്ടിലെ സ്ഥാനാർഥിത്വം; കേന്ദ്രനേതൃത്വവുമായി ആലോചിക്കുമെന്നു ശ്രീധരൻപിള്ള
12:17 AM Mar 27, 2019 | Deepika.com