കൊച്ചി: ദേശീയപാത 47ൽ മണ്ണുത്തി-ഇടപ്പള്ളി ഭാഗത്തു വീതി കൂട്ടാനും ടോൾ പിരിക്കാനും ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കന്പനിക്കു കരാർ നൽകിയതിൽ ക്രമക്കേടുണ്ടെന്നും ഇക്കാര്യത്തിൽ സിബിഐ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി. പൊതുപ്രവർത്തകനായ ജോയ് കൈതാരത്ത്, പുതുക്കാട് സ്വദേശി വി.ആർ. സുരേഷ് എന്നിവർ നൽകിയ ഹർജി ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് തള്ളിയത്.
2005 മേയ് 27ന് ടെൻഡർ നോട്ടീസ് പ്രസിദ്ധീകരിച്ചപ്പോൾ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കന്പനി നിലവിലുണ്ടായിരുന്നില്ലെന്നും 2005 നവംബർ 24 നാണ് ഈ കന്പനിയുമായി ദേശീയപാത അഥോറിറ്റി കരാർ ഉണ്ടാക്കിയതെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. പാതയുടെ നിർമാണ പ്രവൃത്തികൾ പൂർത്തിയാകും മുന്‍പ് ടോൾ പിരിക്കാൻ അനുമതി നൽകിയെന്നും ഉയർന്ന നിരക്കാണ് നിശ്ചയിച്ചതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
ഹൈദരാബാദിലെ കെഎംസി കണ്‍സ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, കോൽക്കത്തയിലെ എസ്ആർഇഐ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്നീ കന്പനികൾ ചേർന്നുള്ള കണ്‍സോർഷ്യത്തിനാണു ടെൻഡർ നൽകിയതെന്നും പിന്നീട് നിർമാണത്തിനും ടോൾ പിരിവിനുമായി ഇവർ ചേർന്ന് രൂപം നൽകിയ പ്രത്യേകോദ്ദേശ്യ സംവിധാനമാണ് (സ്പെഷൽ പർപ്പസ് വെഹിക്കിൾ) ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കന്പനിയെന്നും ദേശീയപാത അഥോറിറ്റി വ്യക്തമാക്കി. തുടർന്നാണു ഹർജി തള്ളിയത്.
ദേശീയപാത കരാറിൽ ക്രമക്കേടെന്ന ഹർജി തള്ളി
12:17 AM Mar 27, 2019 | Deepika.com