പെരുന്പാവൂർ: സ്വത്ത് തർക്കത്തെത്തുടർന്ന് മർദനമേറ്റ് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ സഹോദരീ പുത്രൻമാരടക്കം അഞ്ചു പേരെ പോലീസ് പിടികൂടി. പെരുന്പാവൂർ ബിഒസി റോഡ് ഭാഗത്ത് താമസിക്കുന്ന കൊല്ലപ്പെട്ട ബേബിയുടെ സഹോദരീ പുത്രന്മാരായ കക്കാട്ടിൽ അഖിൽ ബാബു (27), സഹോദരൻ മിഥുൻ ബാബു (33), വളയൻചിറങ്ങര വിമല അന്പലത്തിനു സമീപം താമസിക്കുന്ന മാതാപറന്പിൽ സുബിൽ (27), പെരുന്പാവൂർ കടുവാൾ ചിറപ്പുള്ളിൽ ഷംഷാദ് (28), കാഞ്ഞിരക്കാട് പള്ളിപ്പടി ഉപ്പൂട്ടിൽ അസ്ലം (23) എന്നിവരെയാണ് പെരുന്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കുടുംബസ്വത്ത് സംബന്ധമായ തർക്കത്തെത്തുടർന്നുണ്ടായ വഴക്കിനിടെ ഐമുറി ആലിൻചുവട് ഭാഗത്ത് വിച്ചാട്ടുപറന്പിൽ പത്മനാഭന്റെ മകൻ ബേബി (66) കഴിഞ്ഞ ഞായറാഴ്ചയാണ് കൊല്ലപ്പെട്ടത്. പുളിനാട്ട് ലൈനിലുള്ള വസ്തുവിന്റെയും കടമുറിയുടെയും പേരിൽ ബേബിയും പ്രതികളായ മിഥുനും അഖിലും തമ്മിൽ തർക്കമുണ്ടായിരുന്നു. ഞായറാഴ്ച വൈകുന്നേരം നാലിന് ബേബിയും മകനും ചേർന്ന് കടമുറി വൃത്തിയാക്കുന്നതറിഞ്ഞ് അഖിലും മിഥുനും ഇവരുടെ സുഹൃത്ത് സുബിനും സ്ഥലത്തെത്തി. തുടർന്നുണ്ടായ മർദനത്തിൽ ബേബിയുടെ മൂന്ന് വാരിയെല്ലുകൾ ഒടിഞ്ഞു. ഉടൻ പെരുന്പാവൂർ താലൂക്ക് ആശുപത്രിയിലും അവിടെ നിന്നു പെരുന്പാവൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ബേബിയുടെ ജീവൻ രക്ഷിക്കാനായില്ല. മർദനത്തിൽ വാരിയെല്ലിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.
പ്രതികളെ ഒളിവിൽ താമസിപ്പിക്കാൻ സഹായിച്ചതിനാണ് ഷംഷാദ്, മുഹമ്മദ് അസ്ലം എന്നിവർ അറസ്റ്റിലായത്.
പെരുന്പാവൂരിൽ ഗൃഹനാഥൻ മരിച്ച സംഭവം; സഹോദരീപുത്രന്മാരടക്കം അഞ്ചുപേർ അറസ്റ്റിൽ
12:07 AM Mar 27, 2019 | Deepika.com