കൊച്ചി: സംസ്ഥാനത്തു താപനിലയ്ക്കൊപ്പം ഇന്ധനവിലയും കത്തിക്കയറുന്നു. രണ്ടര മാസത്തിനിടെ പലപ്പോഴായി ലിറ്ററിനു നാലു രൂപയുടെ വർധനയാണു പെട്രോൾ, ഡീസൽ വിലയിൽ ഉണ്ടായത്. ജനുവരി ഒന്നിനു 70.49 രൂപയായിരുന്ന പെട്രോളിന്റെ വില ഇന്നലെ 74.86 രൂപയിലെത്തി. 66.16 രൂപയായിരുന്ന ഡീസലിന്റെ വില 70.72 ലുമെത്തി. മൂന്നു മാസത്തിനിടെ പെട്രോളിനു 4.37 രൂപയുടെയും ഡീസലിനു 4.09 രൂപയുടെയും വർധന.
രണ്ടര മാസത്തിനിടെ ഒരു തവണ മാത്രമാണ് എണ്ണ വിലയിൽ കാര്യമായ കുറവുണ്ടായത്. ഫെബ്രുവരി ഒന്നിന് പെട്രോളിന് ഒരു രൂപ കുറഞ്ഞു. എന്നാൽ 20നു വില വീണ്ടും കൂടി.
ഈ വർഷം ജനുവരി 14 നാണ് ആദ്യത്തെ വില വർധന ഉണ്ടാകുന്നത്. പെട്രോൾ ലിറ്ററിനു 1.68 രൂപയുടെയും ഡീസലിനു വില 1.63 രൂപയുടെയും വർധന. ഏഴു ദിവസത്തിനുശേഷം ഒരു രൂപയോളം വീണ്ടും വർധിച്ചു. പെട്രോളിന് 73.08 ഉം ഡീസലിന് 69.41 രൂപയും ആയി. ജനുവരി 31 വരെ ഡീസൽ വില കാര്യമായ വ്യതിയാനമില്ലാതെ തുടർന്നപ്പോൾ ഫെബ്രുവരി ഒന്നിന് പെട്രോൾ വില 72.87 ആയി കുറഞ്ഞു. രണ്ടു ദിവസത്തിനുശേഷം ഡീസലിന് 40 പൈസയുടെയും കുറവുമുണ്ടായി.
ഫെബ്രുവരി 20 നു 73.14 രൂപയായിരുന്ന പെട്രോളിന് പിന്നീട് വില കുറഞ്ഞിട്ടില്ല. ഡീസൽ വിലയിലും ഗ്രാഫ് ഉയർന്നുകൊണ്ടേയിരുന്നു. 20 മുതൽ 45 പൈസയുടെ വരെ വർധന ഓരോ ദിവസവും ഉണ്ടായി. ചിലദിവസങ്ങളിൽ 10 പൈസയുടെ വരെ ഇടിയുണ്ടായത് ഒഴിച്ചാൽ ഏറെക്കുറെ ദിവസങ്ങളിൽ ഇന്ധന വില ഉയരുകയായിരുന്നു.
കഴിഞ്ഞ പത്തു ദിവസത്തിനിടെ ഡീസൽ വില കുറഞ്ഞതായാണ് കണക്ക്.
ചൂടിനൊപ്പം കത്തിക്കയറി ഇന്ധനവില
05:11 AM Mar 26, 2019 | Deepika.com