തിരുവനന്തപുരം: കൊടുംചൂടിൽ ഉരുകുന്ന കേരളത്തിൽ ആശങ്ക പടർത്തി സൂര്യാഘാത മുന്നറിയിപ്പ് തുടരുന്നു. ഇടുക്കിയും വയനാടും ഒഴികെയുള്ള എല്ലാ ജില്ലകളിലും വ്യാഴാഴ്ച വരെ ഉയർന്ന താപനിലയിൽ വർധനയുണ്ടാകുമെന്നും സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്.
ഇന്നലെ സംസ്ഥാനത്തു മൂന്നു പേർക്കു സൂര്യാതപം ഏറ്റതായി റിപ്പോർട്ടുണ്ട്. ഇതോടെ സൂര്യാതപത്തിൽ പരിക്കേറ്റ് സംസ്ഥാനത്ത് ചികിത്സ തേടിയവരുടെ എണ്ണം 130 ലധികമായി. ഒരാഴ്ചയ്ക്കിടെ 55 പേർക്കാണു പൊള്ളലേറ്റത്.
ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഇന്നു ശരാശരി താപനിലയിൽ മൂന്നു മുതൽ നാലു വരെ ഡിഗ്രി വർധനയുണ്ടാകും.
ബുധൻ, വ്യാഴം ദിവസങ്ങളിൽ ഇവിടങ്ങളിൽ രണ്ടു മുതൽ മൂന്നു വരെ ഡിഗ്രിസെൽഷസ് താപനില ഉയരും. വ്യാഴാഴ്ച വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശരാശരി താപനിലയിൽ രണ്ടു മുതൽ മൂന്നു വരെ ഡിഗ്രി സെൽഷസ് വർധനയുണ്ടാകുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്.
ഇന്നലെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട പാലക്കാട്ടാണ്. 40.2 ഡിഗ്രി സെൽഷസ് താപനില ഇന്നലെ പാലക്കാട്ട് രേഖപ്പെടുത്തി. ഈ മാസം ഇത് രണ്ടാം തവണയാണ് പാലക്കാട്ടു താപനില 40 ഡിഗ്രിക്കു മുകളിലെത്തുന്നത്. തൃശൂർ ജില്ലയിലെ വെള്ളാനിക്കരയിലും ഇന്നലെ 40 ഡിഗ്രി താപനില രേഖപ്പെടുത്തി. പുനലൂരിൽ 39.5 ഡിഗ്രി സെൽഷസാണ് ഇന്നലെ രേഖപ്പെടുത്തിയത്.
നിർദേശങ്ങൾ പാലിക്കണം
പൊതുജനങ്ങൾ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നു ദുരന്ത നിവാരണ അഥോറിറ്റി വീണ്ടും മുന്നറിയിപ്പു നൽകി. രാവിലെ 11 മുതൽ ഉച്ചയ്ക്കു മൂന്നു വരെ വെയിൽകൊള്ളുന്നത് ഒഴിവാക്കണം.
ധാരാളം വെള്ളം കുടിക്കണം. പരീക്ഷാ കാലമായതിനാൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കണം. ഇരുചക്ര വാഹനങ്ങളിൽ ഭക്ഷണവിതരണം നടത്തുന്നവർ ഉച്ച സമയത്തു സുരക്ഷിതരാണെന്ന് സ്ഥാപനങ്ങൾ ഉറപ്പാക്കണം.
സൂര്യാഘാത മുന്നറിയിപ്പ് വ്യാഴം വരെ
05:11 AM Mar 26, 2019 | Deepika.com