തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സൈബർ വാർ റൂം തയാർ. വടക്കൻ കേരളത്തിൽ ആക്രമണ രാഷ്ട്രീയവും തെക്കൻ കേരളത്തിൽ ആക്രമണരാഷ്ട്രീയത്തോടൊപ്പം കർഷക ആത്മഹത്യയും ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാക്കി കോണ്‍ഗ്രസ് സൈബർ ടീം. വ്യക്തിപരമായ ആക്ഷേപങ്ങൾക്കു കോണ്‍ഗ്രസിന്റെ ഒൗദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്ഫോം ഉപയോഗിക്കില്ലെന്നു കെപിസിസിയുടെ സോഷ്യൽ മീഡിയ കോ -ഓർഡിനേറ്റർ അനിൽ കെ. ആന്റണി വ്യക്തമാക്കുന്നു.
കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പരമാവധി ജനങ്ങളെ അറിയിക്കുകയാണു ലക്ഷ്യം. സംസ്ഥാന സർക്കാരിനെതിരേ പ്രധാന പ്രചാരണ വിഷയങ്ങൾ കൊലപാതകരാഷ്ട്രീയവും കർഷക ആത്മഹത്യയും ക്രമസമാധാന രംഗത്തെ തകർച്ചയുമാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 23 വരെ ഓരോദിവസവും ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് അഞ്ചിലധികം ഫേസ്ബുക്ക് സ്റ്റാറ്റസുകൾ ഐഎൻസി കേരള എന്ന പേജിലൂടെ പ്രസിദ്ധീകരിക്കും.
യുഡിഎഫിനും കോണ്‍ഗ്രസിനും അനുകൂലമായുള്ള നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുണ്ട്. ഇവരുമായെല്ലാം പരമാവധി സഹകരിച്ചാണ് കോൺഗ്രസ് ഡിജിറ്റൽ പ്ലാറ്റ്ഫോം പ്രവർത്തനം ഉൗർജിതമായി മുന്നോട്ടു കൊണ്ടുപോവുന്നത്.
കെപിസിസി ആസ്ഥാനമായുള്ള ഡിജിറ്റൽ വാർ റൂമിൽ 20 പാർലമെന്റ് മണ്ഡലങ്ങളിലേയും സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ എല്ലാ ദിവസവും വിശകലനം ചെയ്യും. ഓരോ പാർലമെന്റ് മണ്ഡലം കോ ഓർഡിനേറ്റർമാരിൽ നിന്നും അതാത് ദിവസത്തെ കാര്യങ്ങൾ മനസിലാക്കിയാണ് വരും ദിവസത്തെ സോഷ്യൽ മീഡിയ സ്ട്രാറ്റജി തയാറാക്കുക. മിക്ക പാർലമെന്റ് മണ്ഡലങ്ങളിലും മണ്ഡലം, ബൂത്ത് കമ്മിറ്റികളിൽ വരെ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർമാരുടെ പ്രവർത്തനം സജീവമാണ്. ഇതിൽതന്നെ തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ ഉൾപ്പെടെയുള്ള ജില്ലകളിലെ പ്രവർത്തനം എടുത്തു പറയേണ്ടതാണെന്നും അനിൽ കൂട്ടിച്ചേർത്തു.
സാങ്കേതികവിദ്യ അനുദിനം മാറ്റങ്ങൾക്കു സാക്ഷ്യം വഹിക്കുമ്പോൾ യുവജനതയിൽ പരമാവധി സ്വാധീനം ചെലുത്തുന്ന രീതിയിലുള്ള പ്രചാരണങ്ങളാണു സംസ്ഥാനത്തു നടപ്പാക്കുന്നത്. കേരളത്തിൽ ഏറ്റവമധികം ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ ഫേസ് ബുക്കായതിനാൽ കോണ്‍ഗ്രസ് സൈബർ ടീം പ്രചാരണത്തിനായി ഏറ്റവുമധികം ഉപയോഗിക്കുന്നതും ഫേസ് ബുക്ക് തന്നെയാണ്.
വടക്കേ ഇന്ത്യയിൽനിന്നു വ്യത്യസ്തമായ സോഷ്യൽ മീഡിയ ഉപയോഗമാണ് കേരളത്തിൽ. അതനുസരിച്ചു ക്രമീകരണങ്ങളാണ് ഇവിടെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തയാറാക്കിയിട്ടുള്ളത്. എല്ലാ പാർലമെന്റ് മണ്ഡലങ്ങളിലും അതാതു സ്ഥാനാർഥിയുടെ സോഷ്യൽ മീഡിയ ടീമും കെപിസിസി സോഷ്യൽമീഡിയ ടീമും സംയുക്തമായാണ് പ്രവർത്തനം നടത്തുന്നത്. ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത് അതാത് മണ്ഡലങ്ങളിലെ പ്രശ്നങ്ങൾ വോട്ടർമാർക്കിടയിലേക്ക് കൂടുതലായി എത്തിക്കുകയെന്നതാണ്.
ഇടുക്കിയിൽ കർഷക ആത്മഹത്യയും പട്ടയപ്രശ്നങ്ങളും ഇടുക്കി മെഡിക്കൽ കോളജുമെല്ലാം ചർച്ചയാക്കും. അതേസമയം തിരുവനന്തപുരത്ത് ഓഖിയും തീരദേശ പ്രശ്നങ്ങളും ക്രമസമാധാന പ്രശ്നങ്ങളും ഉന്നയിക്കും. വടക്കൻ കേരളത്തിലെ പ്രചാരണായുധമായി കൊലപാതക രാഷ്ട്രീയം തന്നെയാവും മുന്നിലുണ്ടാവുക. കേന്ദ്രത്തിനെതിരേ നോട്ടു നിരോധനവും സാമ്പത്തിക തകർച്ചയും ജനങ്ങളെ വിഭാഗീയയിലേക്ക് നയിക്കുന്നതുമെല്ലാം സോഷ്യൽ മീഡിയയിലൂടെ പ്രചാരണത്തിൽ എത്തിക്കുമെന്നും അനിൽ ആന്റണി കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയ കോ-ഓർഡിനേറ്ററായി ചുമതലയേറ്റിട്ട് വളരെ കുറച്ചു നാളുകൾ മാത്രമേ ആയിട്ടുള്ളു. ചെറിയ കാലയളവിൽ നടപ്പാക്കാനായി തയാറാക്കിയ പദ്ധതികളാണ് ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പ് വരെയാണ് നിലവിൽ പ്രവർത്തനം ലക്ഷ്യമിടുന്നത്. അതിനു ശേഷം തുടരണമോ എന്ന് അപ്പോൾ തീരുമാനിക്കും.
ടെക്നോളജിയെ ആശ്രയിച്ച് നവീന ആശയങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കാനാണ് താൻ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് കോണ്‍ഗ്രസിന്റെ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർ ആയി ചുമതല ഏറ്റതും. അത് ഒരിക്കലും രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവായി വ്യാഖ്യാനിക്കേണ്ടെന്നും മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ പുത്രനായ അനിൽ കെ. ആന്റണി ദീപികയോടു പറഞ്ഞു.
തോമസ് വർഗീസ്
കോൺഗ്രസ് സൈബർ വാർ റൂം തയാർ; പ്രചാരണ വിഷയം ആക്രമണ രാഷ്ട്രീയവും കർഷക ആത്മഹത്യയും
01:05 AM Mar 26, 2019 | Deepika.com