പത്തനംതിട്ട: തിരുനൽവേലി - ഇടമണ്‍ - കൊച്ചി ട്രാൻസ്മിഷൻ ലൈനിന്റെ നിർമാണം പൂർത്തിയായ സാഹചര്യത്തിൽ ഇന്നു മുതൽ വൈദ്യുതി കടത്തിവിട്ടേക്കാമെന്ന മുന്നറിയിപ്പുമായി പവർഗ്രിഡ് കോർപറേഷൻ. കൂടംകുളം ആണവനിലയത്തിൽനിന്നു കൊച്ചി പള്ളിക്കര 400 കെവി സബ്സ്റ്റേഷനിലേക്കാണ് വൈദ്യുതി എത്തിക്കുന്നത്.
ഇന്നു മുതൽ ഏതു ദിവസവും ഹൈവേയിലൂടെ വൈദ്യുതി കടത്തിവിടാമെന്നാണ് മുന്നറിയിപ്പ്. നാലുലക്ഷം വോൾട്ട് വൈദ്യുതിയാണ് കടന്നുവരുന്നത്. വൈദ്യുതി ലൈൻ കടന്നുപോകുന്ന മേഖലകളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് കോർപറേഷന്റെ മുന്നറിയിപ്പ്.
ഏറെനാളത്തെ വിവാദങ്ങൾക്കുശേഷമാണ് പവർഹൈവേ ഈ ഘട്ടം വരെയെത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷത്തിനിടെയാണ് നിർമാണ പ്രവർത്തനങ്ങൾ വേഗം കൈവന്നത്. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട നിലനിന്ന തർക്കങ്ങൾ പരിഹരിച്ചാണ് നിർമാണം നടത്തിയത്. പവർഗ്രിഡ് കോർപറേഷനായിരുന്നു നിർമാണച്ചുമതല. എന്നാൽ പല മേഖലകളിലും നഷ്ടപരിഹാരം കർഷകർക്കു ലഭ്യമായിട്ടില്ലെന്ന ആക്ഷേപം നിലനിൽക്കുന്നു. റവന്യു വകുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തീകരിക്കാത്തതാണ് ഇതിനു കാരണമായി പറയുന്നത്.
തമിഴ്നാട്- കേരള അതിർത്തിയിലെ കോട്ടവാസൽ മുതലാണ് വൈദ്യുതി ലൈൻ കടന്നുപോകുന്നത്. ഇത് എറണാകുളത്തെ കുന്നത്തുനാട്ടിൽ അവസാനിക്കും. കൊല്ലം ജില്ലയിലെ പുനലൂർ, പത്തനാപുരം, പത്തനംതിട്ടയിലെ കോന്നി, റാന്നി, മല്ലപ്പള്ളി, കോട്ടയം ജില്ലയിലെ കോട്ടയം, ചങ്ങനാശേരി, മീനച്ചിൽ, വൈക്കം, എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കുന്നത്തുനാട് താലൂക്കുകളിലൂടെയാണ് വൈദ്യുതിലൈൻ കടന്നുപോകുന്നത്.
കൂടംകുളം പവർ ഹൈവേയിലൂടെ ഇന്നുമുതൽ വൈദ്യുതി കടത്തിവിട്ടേക്കും
12:32 AM Mar 26, 2019 | Deepika.com