കൊച്ചി: മുനന്പം മനുഷ്യക്കടത്തു കേസിലെ രണ്ടു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ മൂന്നാം പ്രതി തിരുവനന്തപുരം വെങ്ങാന്നൂർ സ്വദേശി അനിൽകുമാർ, ഏഴാം പ്രതി ഡൽഹി സ്വദേശി രവി എന്നിവർ നൽകിയ ജാമ്യാപേക്ഷയാണു ഹൈക്കോടതി തള്ളിയത്. പ്രതികൾക്കെതിരായ ആരോപണങ്ങൾ അതീവ ഗുരുതരവും രാജ്യസുരക്ഷയെ ബാധിക്കുന്നതുമാണെന്നു വിലയിരുത്തിയാണ് സിംഗിൾ ബെഞ്ചിന്റെ നടപടി.
വിദേശത്തേക്കു കടന്നവരെ ഇനിയും കണ്ടെത്തിയിട്ടില്ല. ഇവർ എന്തിനാണ് വിദേശത്തേക്കു പോയതെന്നു വ്യക്തമായിട്ടില്ല. രാജ്യസുരക്ഷ കണക്കിലെടുക്കുന്പോൾ ഇവിടെനിന്നു കുറേപ്പേർ അജ്ഞാത സ്ഥലത്തേക്കു പോയതിനെ നിസാരമായി കാണാൻ കഴിയില്ല. അന്വേഷണം പ്രാരംഭഘട്ടത്തിലാണ്. ഇപ്പോൾ ജാമ്യം നൽകുന്നത് സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും ഹൈക്കോടതി വിലയിരുത്തി.
ഹർജി പരിഗണിക്കവേ കേസിലെ മുഖ്യപ്രതി ശെൽവനടക്കം ആറു പ്രതികളിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 370 വകുപ്പ് പ്രകാരമുള്ള കുറ്റം (മനുഷ്യക്കടത്ത്) കേസിൽ ചുമത്തിയെന്ന് അഡീ. എസ്.പി എം.ജെ. സോജൻ ഹൈക്കോടതിയിൽ അറിയിച്ചു.
നേരത്തെ അനധികൃത കുടിയേറ്റമടക്കമുള്ള കുറ്റങ്ങളാണു ചുമത്തിയിരുന്നത്. ഒന്നാം പ്രതി ശ്രീകാന്തനും ശെൽവനും ചേർന്നു ന്യൂസിലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് ഇരകളിൽനിന്നു പണം വാങ്ങിയതായി ശെൽവനെയും സംഘത്തെയും ചോദ്യം ചെയ്തതിൽനിന്നു വിവരം ലഭിച്ചു. ജോലി വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ചാണ് ഇവരെ വിദേശത്തേക്കു കടത്തിയതെന്നു കണ്ടെത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തിലാണു മനുഷ്യക്കടത്തു കുറ്റം ചുമത്തി മജിസ്ട്രേട്ട് കോടതിയിൽ റിപ്പോർട്ട് നൽകിയതെന്നും പോലീസ് പറയുന്നു. കഴിഞ്ഞ ജനുവരി 12 നാണു സ്ത്രീകളും കുട്ടികളുമുൾപ്പെടെ 87 പേരടങ്ങുന്ന സംഘം ഒരു ബോട്ടിൽ മുനന്പം മാല്യങ്കര ബോട്ട് ജെട്ടിയിൽനിന്നു വിദേശത്തേക്കു പോയത്.
മനുഷ്യക്കടത്ത്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
12:32 AM Mar 26, 2019 | Deepika.com