ആലുവ: ലോക്സഭ തെരഞ്ഞെടുപ്പില്‍ സഭയുടെ വികാരം ശക്തമായി പ്രകടിപ്പിക്കാൻ ഓര്‍ത്തഡോക്സ് സഭയുടെ തീരുമാനം. ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ ചേർന്ന സുന്നഹദോസ് അംഗങ്ങളുടെയും മാനേജിംഗ് കമ്മിറ്റി, വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളുടെയും സംയുക്ത യോഗത്തിലാണു തീരുമാനം.
ആര്‍ക്ക് വോട്ട് ചെയ്യണമെന്നു സഭ നിർദേശിക്കില്ല. ആര്‍ക്ക് വോട്ട് ചെയ്യണമെന്നു തീരുമാനിക്കാനുള്ള പ്രാപ്തി വിശ്വാസികള്‍ക്കുണ്ടെന്നും അതിനാൽ സഭയ്ക്കൊപ്പം നില്ക്കുന്നവര്ക്കായിരിക്കണം വോട്ട് ചെയ്യേണ്ടതെന്നും യോഗം നർദേശിച്ചു.
സുപ്രീംകോടതി വിധി ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുകൂലമാണ്. പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിയിലെ തര്‍ക്കം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തന്നെ തീര്‍ക്കേണ്ടതാണെന്നും യോഗം വിലയിരുത്തി. തര്‍ക്കം തീര്‍ക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ശക്തമായി മുന്നോട്ടുപോകും. ഇതിന്റെ ഭാഗമായി 30നു പള്ളികളില്‍ പുരോഹിതന്മാരുടെ നേതൃത്വത്തില്‍ യോഗം ചേരും. ഞായറാഴ്ച പ്രാർഥനയ്ക്കുശേഷം വിശ്വാസികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. നിരാഹാര സമരം ഉള്‍പ്പെടെയുള്ള സമരവുമായി രംഗത്തുവരാനും യോഗത്തില്‍ നിർദേശമുണ്ട്.
ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, യൂഹനോന്‍ മാര്‍ പോളികോര്‍പ്പസ്, ഡോ. തോമസ് മാര്‍ അത്തനാസിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ക്രിസ്ോസ്റ്റമോസ്, ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രയോസ്, ഡോ. യൂഹാനോന്‍ തേവോദോറസ്, മാത്യൂസ് മാര്‍ തെയോദോസിയോസ്, വൈദിക ട്രസ്റ്റി ഫാ. എം.ഒ. ജോണ്‍, അസോസിയേഷന് സെക്രട്ടറി ബിജു എന്നിവര്‍ സംയുക്തയോഗത്തില്‍ പങ്കെടുത്തു.
ഓർത്തഡോക്സ് സഭയുടെ വികാരം തെരഞ്ഞെടുപ്പിൽ പ്രകടിപ്പിക്കാൻ തീരുമാനം
12:32 AM Mar 26, 2019 | Deepika.com