തിരുവനന്തപുരം: കേരളത്തിൽ ഗുണ്ടകളുടെയും സാമൂഹ്യവിരുദ്ധരുടെയും മാഫിയ സംഘങ്ങളുടെയും അഴിഞ്ഞാട്ടം തടയുന്നതിൽ പോലീസ് പൂർണമായും പരാജയപ്പെട്ടുവെന്നതിന്റെ തെളിവാണ് തിരുവനന്തപുരം ബാർട്ടണ്‍ ഹില്ലിൽ നടന്ന മൂന്നാമത്തെ കൊലപാതകമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ തലസ്ഥാന നഗരിയിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഡിജിപിയുടെയും മൂക്കിനു താഴെ കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ മൂന്നു കൊലപാതകമാണു നടന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം അനിൽ എന്ന യുവാവിനെ കൊന്ന കേസിലെ പ്രതിയായ ജീവനെ പോലീസ് കസ്റ്റഡിയിലെടുത്തശേഷം വിട്ടയച്ചതാണ്. പോലീസ് സ്റ്റേഷനിൽ നിന്നറങ്ങി വന്നു കൊലപാതകം നടത്തുന്ന അവസ്ഥയിലേക്കു കേരളത്തിലെ മാഫിയസംഘങ്ങൾ വളർന്നു കഴിഞ്ഞിട്ടും ആഭ്യന്തര വകുപ്പും ആ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയും കണ്ണടച്ച് ഇരിക്കുകയാണ്.
പത്തു ദിവസം മുമ്പു കരമനയിൽ അനന്തു എന്ന ചെറുപ്പക്കാരനെ പട്ടാപ്പകൽ തട്ടിക്കൊണ്ടു പോയി റോഡ് സൈഡിൽ ആളുകൾ കാണ്‍കെയാണ് ഗുണ്ടാസംഘം മർദിച്ചു കൊന്നത്. അക്രമം നടക്കുന്നുവെന്നു സമീപവാസികൾ അറിയിച്ചിട്ടും മണിക്കൂറുകളോളം പോലീസ് തിരിഞ്ഞു നോക്കിയില്ല. പിറ്റേന്നു തന്നെ ശ്രീവരാഹത്ത് മണിക്കുട്ടൻ എന്ന യുവാവും ഗുണ്ടാസംഘങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. നഗരമധ്യത്തിൽ കഞ്ചാവും ലഹരിമരുന്നുകളുമായി മാഫിയാ സംഘങ്ങൾ അഴിഞ്ഞാടുമ്പോഴും പോലീസ് ഒന്നു തിരിഞ്ഞുനോക്കുക പോലും ചെയ്യുന്നില്ല. ഓച്ചിറയിൽ തട്ടിക്കൊണ്ടു പോയ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ഇതുവരെ കണ്ടെത്താൻ പോലീസിനു കഴിഞ്ഞിട്ടില്ല.
പിണറായി വിജയൻ അധികാരത്തിൽ വന്നശേഷം കേരളത്തിൽ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലേതുപോലെ മാഫിയ സംഘങ്ങൾ തെരുവിൽ പരസ്യമായി ഏറ്റുമുട്ടുന്ന അവസ്ഥയാണ് ഉണ്ടായത്. ഇത്തരം ഗുണ്ടാ മാഫിയ സംഘങ്ങളെ നിയന്ത്രിക്കാൻ യുഡിഎഫ് സർക്കാരിന്റെ കാലത്തു കൊണ്ടുവന്ന ഓപ്പറേഷൻ സുരക്ഷ പിണറായി സർക്കാർ വന്നയുടൻ തന്നെ അട്ടിമറിച്ചിരുന്നു. അതോടൊപ്പം ക്രിമനലുകൾക്ക് സിപിഎം ലോക്കൽ, ജില്ലാ നേതൃത്വങ്ങളുടെ സംരക്ഷണവും ലഭിക്കുന്നു.
പോലീസിനെ സിപിഎം നേതാക്കൾ നിയന്ത്രിക്കാൻ തുടങ്ങിയതോടെ സംസ്ഥാനം പൂർണമായ അരാജകത്വത്തിലേക്കു നിങ്ങുകയാണുണ്ടായത്. പോലീസിനെ രാഷ്ട്രീയവത്കരിച്ചതിന്റെ പ്രതിഫലനമാണ് ദിവസേനയുള്ള കൊലപാതകങ്ങളും അക്രമങ്ങളുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
തലസ്ഥാനത്തു പത്തു ദിവസത്തിനുളളിൽ മൂന്നു കൊലപാതകം; പോലീസ് നിഷ്ക്രിയമെന്നു രമേശ് ചെന്നിത്തല
11:57 PM Mar 25, 2019 | Deepika.com